SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday 12 May 2020

ഭക്തഹൃദയത്തിലെ എല്ലാ ചിന്തകളും വേദനകളും അറിയുന്ന ഭഗവാൻ ശ്രീനാരായണഗുരുദേവൻ


ഗുരുദേവന്റെ ജീവിത സായാന്ഹത്തിൽ നിരന്തരം പരിചരിക്കാൻ നിന്ന ഒരു ശിഷ്യൻ ആയിരുന്നു കേശവൻ വേദാന്തി ...വലിയ വേദാന്ത പണ്ഡിതനും ..തർക്ക വിദഗ്ധനും ആയിരുന്നു ആ യുവാവ് . തൃപ്പാദ ങ്ങളെ സേവിക്കാൻ വിനീത ദാസനെ പ്പോലെ പെരുമാറിയിരുന്ന കേശവൻ , വാദ പ്രദി വാദങ്ങളിൽ ശൂരനായ ഒരു പ്രതിയോഗി പ്പോലെ ആണ് ഗുരുവിനോടു പെരുമാറിയിരുന്നത് .

ഒരു ദിവസം ഗുരുവും കേശവനും തമ്മിൽ വാദം നടക്കുമ്പോൾ , പെട്ടെന്നു കേശവൻ കുനിഞ്ഞ മുഖവും ആയി ആ വേദി വിട്ടു . ഇതു കണ്ടുനിന്ന ശ്രീ പഴമ്പള്ളി അച്യുതൻ കേശവന്റെ അടുത്തു ചെന്ന് ഇങ്ങനെ ചോദിച്ചു

.."എന്താ മിസ്റ്റർ , ഇന്നു വാദത്തിൽ തോറ്റു പോയതു കൊണ്ടാണോ സങ്കടപ്പെട്ടു നിൽക്കുന്നത്?"


അതിനു മറുപടി ആയി കേശവൻ ---- "' നിങ്ങൾക്കു ഭ്രാന്തുണ്ടോ ഹേ ? തൃപ്പാദങ്ങളുമായി ചർച്ചകൾ നടത്തുന്നത് എനിക്കു ജയിക്കാൻ ആണെന്നാണോ നിങ്ങളുടെ വിചാരം ?""

പഴമ്പള്ളി.അച്യുതന്റെ മറുപടി ..അങ്ങനെ ധരിച്ചിട്ടില്ല , നിങ്ങളുടെ സങ്ക ടത്തിന്റെ കാരണം അന്വേഷിചെന്നേ ഉള്ളൂ .""....

കേശവൻ "എനിക്കിന്നു വീട്ടിൽ പോകണം , അവിടെ ചെന്നിട്ടു അത്യാവശ്യം ഉണ്ട് ..വാദത്തിനിടയിൽ ഞാൻ അതോർത്തു . 
ഒരു മിനിറ്റു കഴിഞ്ഞില്ല ,

തൃപ്പാദങ്ങൾ ചോദിക്കുകയാണ് " കേശവനു വീട്ടിൽ പോകണം അല്ലേ ? "

എന്ന് ..എന്റെ വിചാരങ്ങളെ വായിക്കുന്ന ഒരാളോടു ഞാൻ വാദിക്കുന്നതെന്തിനു ? 

ഇതിനു മറുപടി ആയി അച്യുതൻ .".വാദിക്കണം എന്നു ഞാൻ പറഞ്ഞോ? .. സങ്കടത്തിനു കാരണം ചോദിച്ചു എന്നേ ഉള്ളൂ .".

കേശവന്റെ മറുപടി ഇങ്ങനെ" ...അതു പറയാം ഇതു പോലുള്ള പുണ്യ നിമിഷങ്ങളിലും നശിച്ച ഗൃഹചിന്ത വലിഞ്ഞു കയറുന്നല്ലോ അതാണു സങ്കടം ".

(തെയ്യാറാക്കിയത് : ശ്രീശാന്തം ഗവേഷണ വിഭാഗം )

(അവലംബം 
ഗ്രന്ഥം : ശ്രീനാരായണ ഗുരു സ്മരണകൾ 
ഗ്രന്ഥകാരൻ :പഴമ്പള്ളി അച്യുതൻ )

Tuesday 5 May 2020

ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ചതായ '' ഒരു മതം " എന്നാൽ എന്താണ് ?

ഇക്കാണുന്നതെല്ലാം അറിവല്ലാതെ മറ്റൊന്നുമല്ലെന്നു നമുക്ക് പറഞ്ഞു തന്നത് ഭാരതത്തിലെ ഋഷീശ്വരന്മാരാണ്. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും എന്നുവേണ്ട സകലതും അറിവിൽ പൊന്തി വരുന്നതാണെന്ന സത്യം ആധുനിക ഭൗതികശാസ്ത്രത്തിന്റെ കൊടിമുടിയിലെത്തി നില്ക്കുന്ന ശാസ്ത്രജ്ഞനു പോലും നിഷേധിക്കാനാവില്ല. കാരണം അറിവിലാണ് നമ്മളുണ്ടെന്ന ബോധവും ഈ ലോകമുണ്ടെന്ന ബോധവും സ്ഫുരിക്കുന്നത്. അതായത് അറിവില്ലെന്നാൽ നമ്മളും ഈ ലോകവും ഇല്ലെന്നു ചുരുക്കം. ഈ സത്യത്തിന്റെ തുറന്ന ദാർശനിക വെളിപാടാണ് ഗുരുദേവതൃപ്പാദങ്ങളുടെ അറിവ് എന്ന കൃതിയുടെ ആദ്യപദ്യത്തിൽ നമുക്ക് കാണാനാവുന്നത്

അറിയപ്പെടുമിതു വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

നമ്മൾ ഈ ലോകത്തെ മുഴുവനും കണ്ടുകൊണ്ടിരിക്കുന്നത് പ്രകാശത്താലാണ്. കണ്ണുണ്ടെങ്കിലും പ്രകാശമില്ലെങ്കിൽ കാഴ്ചയെന്നതു സംഭവിക്കുകയില്ലല്ലോ. ആ പ്രകാശത്തെ നമുക്ക് നല്കിക്കൊണ്ടിരിക്കുന്നതു സ്വയം പ്രകാശകനായ സൂര്യനാണ്. അതുപോലെ ഈ വിശ്വം മുഴുവനും പ്രകാശിച്ചും പ്രതിഭാസിച്ചും ഇരിക്കുന്നത് നമ്മിലെ തന്നെ അറിവിലാണെന്നതാണു ഗുരുമൊഴി. സൂര്യൻ ഇല്ലെന്നു വന്നാൽ ഈ പ്രപഞ്ചമാകെ എങ്ങനെ അപ്രത്യക്ഷമായിപ്പോകുമോ അങ്ങനെ അറിവില്ലെന്നു വന്നാൽ സർവവും അജ്ഞാനത്താൽ മറയപ്പെട്ടു പോകുമെന്നർത്ഥം.
https://chat.whatsapp.com/DAzSo4PUCaV9h7TyZfWrVl

അറിവിന്റെ സ്വരൂപത്തെ ഇത്രയുമാഴത്തിൽ പോയി നിരീക്ഷിക്കുകയും നിർവചിക്കുകയും ചെയ്ത ഭാരതീയ ഋഷിപരമ്പരയിലെ ആദ്യത്തെയും അവസാനത്തെയും ഋഷീശ്വരനാണ് ഗുരുദേവതൃപ്പാദങ്ങൾ. അതുകൊണ്ടാവാം ഗുരുദേവരചനകളിൽ ഏറ്റവും കൂടുതലായി കടന്നുവരുന്ന ഒരു പദമായി അറിവ് മാറിയതും. അറിവിന്റെ സ്വരൂപത്തെ ആവിഷ്കരിക്കാനായി ഗുരുദേവൻ രചിച്ച 'അറിവെന്ന കൃതി മലയാളഭാഷയിലെ ഉപനിഷത്താ'ണെന്നു മലയാളത്തിന്റെ പ്രിയകവിയായിരുന്ന ഡോ. അയ്യപ്പപ്പണിക്കർ പറഞ്ഞത് ഓർത്തുപോകുന്നു.

അറിവും ഞാനും ഏകമാണെന്നറിയുന്ന അറിവാണ് പരമമായ അറിവ്. അറിവിനെ വിട്ട് ഞാൻ അന്യമാണെന്നു അഥവാ വേറെയാണെന്നു വന്നാൽ ഈ പരമമായ അറിവിനെ അറിയാൻ ആരുമില്ലാതെ വരുമെന്നു ഗുരുദേവൻ ആത്മോപദേശശതകത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ ഓർമ്മപ്പെടുത്തലിന്റെ ഏറ്റവും ലളിതമായ അറിയിപ്പായി വേണം 1924 ൽ ആലുവാ അദ്വെെതാശ്രമത്തിൽ വച്ചു നടത്തിയ സർവമതസമ്മേളനത്തിന്റെ മുഖ്യകവാടത്തിൽ എഴുതി വയ്പിച്ച അറിയാനും അറിയിക്കാനുമെന്ന ഗുരുവചനത്തെ കാണുവാൻ.

അറിവിനെ നേരാംവഴി അറിയാൻ കഴിയാതെ വരുമ്പോഴാണ് വിശ്വാസത്തിനും ആചാരത്തിനുമൊക്കെ ശക്തിയേറുന്നത്. വിശ്വാസത്തെയും ആചാരങ്ങളെയും ഉണ്ടാക്കുന്നതിലും ഊട്ടിയുറപ്പിക്കുന്നതിലും മതങ്ങൾക്കുള്ള പങ്കും സ്വാധീനവും എപ്പോഴും നിർണായകമാണ്. ഓരോ മതങ്ങളും തങ്ങളുടേതായ ഇടങ്ങളുണ്ടാക്കുന്നതിലും അത് വിസ്തൃതമാക്കുന്നതിലും വിജയിക്കുന്നത് ഇങ്ങനെ വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പെരുമയേറ്റുന്നതിലൂടെയാണ്. അതിനുള്ള വഴികളൊരുക്കുന്നത് മതമൗലികതയുടെ വക്താക്കളായി രംഗത്ത് വരുന്ന പുരോഹിത സമൂഹമാണ്. ഇതിന്റെ ദൂഷിതഫലങ്ങളാണ് തന്റെ മതം ശ്രേഷ്ഠമെന്നും അപരന്റെ മതം നിന്ദ്യമെന്നും കരുതുന്ന മതാനുയായികൾ ഏറിവരുന്നതും മതത്തിന്റെ പേരിൽ അവർ കലാപങ്ങളുണ്ടാക്കുന്ന സ്ഥിതി വർദ്ധിക്കുന്നതും.

ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യക്കുരുതികൾ ഉണ്ടായിട്ടുള്ളത് മതത്തിന്റെ പേരിലാണെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇങ്ങനെ മനുഷ്യന്റെ നന്മയ്ക്കായി ഓരോരോ കാലങ്ങളിൽ രൂപപ്പെട്ട മതങ്ങൾ തന്നെ മനുഷ്യന്റെ നാശത്തിനായും വഴിമാറുന്ന കാഴ്ച കണ്ടിട്ടാണ് ഗുരുദേവതൃപ്പാദങ്ങൾ ഇപ്രകാരമരുളിച്ചെയ്തത്. പല മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോൽപ്പിക്കാൻ കഴിയുകയില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം.

ഈ സന്ദേശം ജനസമൂഹത്തിലെത്തിക്കുന്നതിനായിട്ടാണ് 1924 ലെ ശിവരാത്രിനാളിൽ ഗുരുദേവൻ ഏഷ്യയിലെ ആദ്യത്തെ സർവമതസമ്മേളനം വിളിച്ചുകൂട്ടിയത്. ഒരു ഫലവൃക്ഷത്തിന്റെ ഏതു ചില്ലയിലുണ്ടാകുന്ന ഫലത്തിനും അതിന്റെ നിറവും മണവും ഗുണവും രസവും ഒന്നായിരിക്കുന്നതുപോലെ അല്ലെങ്കിൽ എല്ലാ നദികളും ഭിന്നഭിന്ന ദേശങ്ങളിലുത്ഭവിച്ച് പലപലപേരുകളിൽ വ്യത്യസ്ത പ്രദേശങ്ങളിലൂടെയൊഴുകി അവസാനം സമുദ്രത്തിൽചെന്നു ചേരുന്നതു പോലെ എല്ലാ മതങ്ങളുടെയും പ്രമാണമറിഞ്ഞാൽ അവയുടെ സാരങ്ങൾ വൈവിദ്ധ്യമുള്ളതല്ലെന്നും ഏകമാണെന്നുമുള്ള അറിവ് മനുഷ്യനുണ്ടാകും. ആ മതപ്രബുദ്ധതയുടെ തിളക്കവും തെളിച്ചവും മനുഷ്യനുണ്ടായാൽ മതവൈരത്തിനും മതകലാപങ്ങൾക്കും ഇടമരുളുന്ന മതാന്ധത, പ്രകാശമെത്തുമ്പോൾ ഇല്ലാതായിപ്പോകുന്ന ഇരുളുപോലെ നീങ്ങിപ്പോകും. ഇങ്ങനെ മനുഷ്യനൊന്നു അവന്റെ മതമൊന്ന് എന്ന തത്ത്വശാസ്ത്രത്തിന്റെ നേരാംപൊരുൾ ഗുരുദേവൻ ലോകത്തിനു നല്കിയത് ആലുവ സർവമതസമ്മേളനത്തിലൂടെയാണ്.

1893ൽ ചിക്കാഗോയിൽ നടന്ന ലോകത്തെ ആദ്യത്തെ സർവമതസമ്മേളനത്തിനു ശേഷം നടന്ന രണ്ടാമത്തെ സർവ്വമതസമ്മേളനമാണ് ആലുവായിലേത്. അതിന്റെ 96-ാമത് വാർഷികദിനമായിരുന്നു ഇക്കഴിഞ്ഞ ശിവരാത്രിനാൾ. യഥാർത്ഥമതബോധം കൊണ്ടേ മതസ്വാതന്ത്ര്യവും മതപ്രബുദ്ധതയും ഉണ്ടാവുകയുള്ളൂ എന്ന ഗുരുസന്ദേശം പകരുന്ന സർവമതസമ്മേളനത്തിന്റെ ചുവടുപിടിച്ച് ഇതേദിനത്തിൽ സർവമതസമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും സർവമതസമ്മേളന ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവേണ്ടതാണ്. അതിനായാൽ മതദ്വേഷം വരുത്തുന്ന മതപ്പോരുകളെ നമുക്ക് ഒരുപരിധിവരെയെങ്കിലും ഇല്ലാതാക്കാനാവും.


(കടപ്പാട് - കേരള കൗമുദി ദിനപ്പത്രം )
കേരള കൗമുദി ദിനപ്പത്രം എല്ലാവരും വായിക്കുക. വരിക്കാരാകുക


ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക 

ജീവിതത്തിലെ പ്രതിസന്ധികളെ തളരാതെ നേരിടുന്നതിനുള്ള മാർഗ്ഗം എന്താണ്?

ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഗുരുദേവൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ചോദ്യങ്ങൾക്ക് ഉത്തരം ആയി പറഞ്ഞു

(ഒരു കെട്ടിടം ചൂണ്ടി കാണിച്ചുകൊണ്ട്) "ഇപ്പോള്‍ അതിന്റെ പേരെന്ത്? കെട്ടിടം എന്നല്ലേ? അതു പൊളിച്ചു കല്ലും മരവുമായി പിരിച്ചു താഴെയിട്ടാലോ, പിന്നെ കെട്ടിടമുണ്ടോ?പിരിച്ചതിനുശേഷം ഇപ്രകാരം കെട്ടിടം എന്നൊന്നില്ലെങ്കില്‍ അത് മുമ്പുണ്ടായിരിന്നുവെന്ന് എങ്ങനെ പറയാം. ഇല്ലാത്തത് ഉണ്ടാകുമോ? അപ്പോള്‍ കെട്ടിടമെന്നത് ഒരു വ്യവഹാരം മാത്രമായിരുന്നു. നാമരൂപങ്ങളുടെ ഒരി വ്യവഹാരം. അതിനു വാസ്തവികമായ സത്തയല്ല. ഇതു പോലെ കെട്ടിടത്തിന്റ് ഘടകങ്ങളായ കല്ലും മരവും പിരിച്ചു നോക്കുമ്പോള്‍ അവയും നാമരൂപങ്ങള്‍ മാത്രമായിരുന്നുവെന്നു കാണാം. "

മറ്റൊരിക്കൽ നടരാജഗുരുവിനോട് ഗുരുദേവൻ അരുളി 

"വേദാന്തം അധികമൊന്നും പഠിക്കാനില്ല. ഒരു തിര എങ്ങനെ കടലില്‍ നിന്നും അന്യമല്ലയോ അതു പോലെ, ഇക്കാണുന്ന പ്രപഞ്ചം യഥാര്‍ത്ഥ സത്തയില്‍ നിന്ന് അന്യമല്ല. ഇതറിഞ്ഞാല്‍ മതി. മറക്കരുത്. നിത്യസാധന കൊണ്ട് ഈ അറിവിനെ നിലനിര്‍ത്തണം." 

ജീവിതത്തിന് നമ്മുക്ക് ഒരു ദർശനികമായ അടിത്തം തത്വബോധം ഉണ്ടാകണം. അപ്പോൾ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും നേരിടുവാനുള്ള ശേഷി ഉണ്ടാകും. ജീവിതം ശാന്തി നിറഞ്ഞതായിരിയ്ക്കുന്നതിനും തത്വജ്ഞാനം അഥവാ തത്വബോധം അനിവാര്യം തന്നെയാണ്.

ഗുരുദേവ കൃതികളുടെ പ0നം അതിനാൽ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഗുരുദേവ കൃതികളുടെ പ0നത്തിലൂടെ സ്വായത്തമാകുന്ന തത്വബോധത്താൽ ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും തളരാതെ നേരിടാനാകും. അതിനാൽ ഗുരുദേവ കൃതികളുടെ പ0നം ശീലമാക്കുക.

കടലിൽ ഒരു തിര ഉതിരുന്നത് അതിന് ഒഴുകിപ്പരക്കാനുള്ള ഇടമുണ്ടോയെന്ന് അന്വേഷിച്ചിട്ടല്ലെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഒരു പുഴയൊഴുകുന്നത് അതിന് സമുദ്രത്തിൽ ചെന്ന് ചേരാനുള്ള വഴി അന്വേഷിച്ച് വച്ചിട്ടല്ലെന്നും അറിയാം. ഇതെല്ലാം പ്രകൃതിയുടെ കരുതൽപോലെ സംഭവിക്കുന്നതാണ്. വന്നുചേരുന്നതിനെല്ലാം അതിന്റേതായ ഇടമരുളുക എന്നതാണ് പ്രകൃതിയുടെ സ്വഭാവം. ആകാശമായാലും ഭൂമിയായാലും അന്തരീക്ഷമായാലും സാഗരമായാലും അതിലേക്ക് ചെന്നുചേരുന്ന യാതൊന്നിനെയും നിരസിക്കുന്നില്ല. അതൊക്കെയും സമ്യക്കായും സ്വാഭാവികമായും സംഭവിക്കുന്നതാണ്. ഇതിനാണ് പ്രകൃതം എന്നു പറയുന്നത്. ഇത്തരം സ്വാഭാവികതകൾ എവിടെയെങ്കിലും നിരസിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന് പ്രാകൃതം എന്നാണ് പറയുന്നത്.

പ്രാകൃതമെന്നാൽ പ്രകൃതത്തിന് അല്ലെങ്കിൽ പ്രകൃതിക്ക് യോജിച്ചതല്ലെന്നാണ് അർത്ഥം. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ പ്രകൃതിവിരുദ്ധമായതാണ് പ്രാകൃതം. ഇങ്ങനെ പ്രകൃതിവിരുദ്ധമായത് ചെയ്യാൻ മടിയില്ലാത്തവരായി തീരുന്ന വർഗമായി മനുഷ്യവർഗം മാറുകയാണിന്ന്. എന്തുകൊണ്ടാണ് മനുഷ്യൻ പ്രാകൃതനായിത്തീരുന്നതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ- തത്ത്വജ്ഞാനമില്ലായ്മ.



തത്ത്വജ്ഞാനമുള്ളവൻ പ്രകൃതത്തിന് യോജിച്ചതേ പറയുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂവെങ്കിൽ, തത്ത്വജ്ഞാനമില്ലാത്തവൻ അതിന് വിരുദ്ധമായേ പറയുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ. പ്രാകൃതമെന്നാൽ ഒരുവൻ മറ്റൊരുവനെ കഠിനമായി ഹിംസിക്കുന്നതും ദ്രോഹിക്കുന്നതുമാണെന്നാണ് നമ്മിൽ പലരും മനസിലാക്കി വച്ചിരിക്കുന്നത്. എന്നാൽ അതിൽ ശരിയുടെ ചെറിയ ഒരംശമേയുള്ളൂ. എന്തെന്നാൽ ഒരുവൻ മറ്റൊരുവനെ തന്നിൽ നിന്നന്യമായി കാണുന്നതാണ് പ്രാകൃതത്തിന്റെ അടിസ്ഥാനമെന്നത്. ഈ അന്യതയിൽ നിന്നാണ് അനിഷ്ടമായതെല്ലാം സംഭവിക്കുന്നത്.

ഒരാൾ മറ്റൊരാളിന്റെ ഏതെങ്കിലുമൊരു വസ്തു മോഷ്ടിക്കുന്നതും ബലത്താൽ കൈക്കലാക്കുന്നതും, മറ്റൊരാളിനെ നിന്ദിക്കുന്നതും ഹിംസിക്കുന്നതും ദ്രോഹിക്കുന്നതും, മറ്റൊരാളിനോട് അസത്യം പറയുന്നതും വിവേചനപരമായി പെരുമാറുന്നതും സമഭാവന പുലർത്താതിരിക്കുന്നതും മുതൽ ഒരുവന്റെ വാക്കു കൊണ്ടോ ചിന്തകൊണ്ടോ കർമ്മം കൊണ്ടോ മറ്റൊരുവന് അഹിതമായിത്തീരുന്നതുവരെയും ഈ പ്രാകൃതത്തിന്റെ പല നിലകളാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അന്തരമാണ് പ്രാകൃതത്തിന്റെ സാമഗ്രി. ഇത്തരമൊരു അന്തരമില്ലെങ്കിൽ ആരും ആർക്കെതിരേയും യാതൊന്നും ചെയ്യാൻ മുതിരുകയില്ല. ഈ സത്യമാണ് എല്ലാ ഗുരുക്കൻമാരും അവരുടെ ദർശനം കൊണ്ടും ഉപദേശങ്ങൾ കൊണ്ടും നമുക്ക് വെളിപ്പെടുത്തി തന്നിട്ടുള്ളത്. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം, അയലുതഴപ്പതിനായി അതിപ്രയത്നം നയമറിയും നരനാചരിച്ചിടേണം, നിന്നിൽ നിൽക്കുന്ന പുരുഷാകൃതി ഏതാണ് അതാണ് ഞാൻ, തന്നിൽ നിന്നന്യമല്ലാതെ എന്നു കാണുന്നു സർവവും തുടങ്ങിയ ഗുരുദേവതൃപ്പാദങ്ങളുടെ വചനങ്ങളെല്ലാം തന്നെ ആ സത്യത്തിന്റെ നിരതിശയമായ വ്യാകരണങ്ങളും ഭാഷ്യങ്ങളുമാണ്.

തത്ത്വമസി, അയമാത്മാ ബ്രഹ്മ, അഹം ബ്രഹ്മാസ്മി, സർവം ഖല്വിദം ബ്രഹ്മ തുടങ്ങിയുള്ള ഉപനിഷദ് വചനങ്ങളും, വസുധൈവ കുടുംബകം എന്ന ആർഷദർശനവും, ലോകാസമസ്താ സുഖിനോഭവന്തു എന്ന ഭാരതാരാമത്തിന്റെ പ്രാർത്ഥനയും, അന്യതയില്ലാത്ത ഏകതയെന്ന പ്രകൃതത്തിന്റെ അമൃതവാണികളാണ്. 

ഗുരുദേവന്റെ ആത്മസഹോദരർ എന്ന ഏകവചനത്തിൽ ഈ പൊരുളുകളെല്ലാം സമഞ്ജസമായി ഒന്നായി വിളങ്ങി നിൽക്കുന്നത് നമുക്ക് കാണാം. ഈ അദ്വൈതപ്പൊരുൾ കൊണ്ട് മനുഷ്യൻ അവന്റെ ജീവിതത്തിനും വിചാരത്തിനും അടിസ്ഥാനമൊരുക്കണമെന്നതായിരുന്നു ഗുരുദേവന്റെ അഭിലാഷം. 1924-ലെ ശിവരാത്രി നാളിൽ ആലുവാ അദ്വൈതാശ്രമത്തിൽ വെച്ച് നടത്തിയ ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനവും 1888-ലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠയും സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന അരുവിപ്പുറം സന്ദേശവും ഈ ഗുരുദേവേച്ഛയുടെ പ്രായോഗിക വിജ്ഞാപനങ്ങളായിരുന്നു.

എന്തുകൊണ്ടോ ആത്മസാഹോദര്യത്തിന്റെ സൂര്യൻ ഇന്നും മനുഷ്യരിൽ മറഞ്ഞു തന്നെയാണ് നിൽക്കുന്നത്. അതിന്റെ ദൃഷ്ടാന്തങ്ങളാണ് മനുഷ്യർക്കിടയിലെ ഭിന്നിപ്പും അന്യതയും അന്തരവും പ്രകടമാക്കുന്ന പ്രാകൃതാവസ്ഥകളുടെ വിവിധങ്ങളായ അരങ്ങുകളും അരങ്ങേറ്റങ്ങളും. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ മാത്രം ഒന്നിക്കുകയും പ്രകൃതി വസന്തങ്ങളൊരുക്കുമ്പോഴെല്ലാം ഭിന്നിക്കുകയും ചെയ്യുന്ന മനുഷ്യൻ ഇനിയെങ്കിലും മനസ് തുറന്ന് ഈ വക കാര്യങ്ങളെക്കുറിച്ച് ആലോചിക്കണം.

പ്രകൃതിയ്ക്കനുസൃതമായി നിലകൊള്ളാനും വളരാനുമാണ് നമ്മെയെല്ലാം ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നത്. അതല്ലാതെ പ്രാകൃതമായവയൊന്നും ചെയ്യുന്നതിനായിട്ടല്ല. എന്നാൽ ഈയൊരു തിരിച്ചറിവ് ആധുനികവിദ്യകളുടെ തിളക്കത്തിൽ തിളക്കമറ്റു പോകുന്നത് നമ്മൾ തത്ത്വജിജ്ഞാസുക്കളാകാത്തതു കൊണ്ടാണ്. അതുകൊണ്ട് ഏതൊരു വിദ്യ അഭ്യസിക്കുമ്പോഴും തത്ത്വജ്ഞാനത്തിനുള്ള ജിജ്ഞാസ മറഞ്ഞു പോകാതെയിരിക്കാൻ നമുക്ക് ശ്രദ്ധയുണ്ടാകണം. അതാവണം നമ്മുടെ പ്രകൃതം. പ്രകൃതമാണോ പ്രാകൃതമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്.

കേരള കൗമുദി ദിനപ്പത്രം എല്ലാവരും വായിക്കുക. വരിക്കാരാകുക

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക 

ശ്രീനാരായണ ഗുരുദേവനും ശ്രീചട്ടമ്പിസ്വാമികളും (ഗുരുശിഷ്യാവാദഖണ്ഡനം) by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം


ശ്രീനാരായണഗുരുദേവന് ഒരു ആത്മസുഹൃത്ത് ഉണ്ടായിരുന്നുവെങ്കില്‍ അത് ശ്രീ ചട്ടമ്പിസ്വാമികളായിരുന്നു. അതുപോലെ ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍ ആരുടെയെങ്കിലും മുമ്പില്‍ ഹൃദയം കുളിര്‍ക്കെ പൊട്ടിച്ചിരിച്ച് സൗഹൃദം പങ്കിട്ടിരുന്നുവെങ്കില്‍ അത് ശ്രീനാരാ യണഗുരു തൃപ്പാദങ്ങളുടെ മുമ്പില്‍ മാത്രമായിരുന്നു. അവര്‍ പരസ്പരം തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും പരസ്പരം മടിയില്‍ തലവച്ച് കിടന്നുറങ്ങിയും സത്യാന്വേഷണ നിരതരായും ഒന്നായി ജീവിച്ചു. സ്വയം കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ പരസ്പരം കൈമാറിയിരിക്കണം. രണ്ടുപേരും തമ്മില്‍ പരിചയപ്പെടുന്ന സമയത്ത് നാമിന്നറിയുന്ന ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമി തിരുവടികളുമായിക്കഴിഞ്ഞിരുന്നില്ല. രണ്ടുപേരും ആത്മസാധകരായിരുന്നു. തിരുവനന്തപുരത്ത് പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍വച്ചായിരുന്നു ആ ദിവ്യസമാഗമം നടന്നത്. കുഞ്ഞന്‍പിള്ളി ചട്ടമ്പി തൈക്കാട്ട് അയ്യാവ് എന്ന ശൈവസിദ്ധനില്‍ നിന്നും യോഗവിദ്യ പരിശീലിക്കുന്ന കാലമായിരുന്നു അത് അയ്യാവുസ്വാമിയില്‍ നിന്നും ഉപദേശം സ്വീകരിക്കുവാന്‍ കുഞ്ഞന്‍പിള്ള ചട്ടമ്പി ഏഴുവര്‍ഷം കാത്തിരുന്നുവെങ്കിലും അവസാനം യോഗ്യത തെളിഞ്ഞു എന്നു ബോധ്യമായതിനുശേഷം മാത്രമേ അദ്ദേഹത്തിന് അയ്യാവുസ്വാമി മന്ത്രദീക്ഷ നല്‍കി എന്നും പറയപ്പെടുന്നു. അക്കാലം ചട്ടമ്പിസ്വാമികള്‍ 'ഷണ്‍മുഖദാസന്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചട്ടമ്പിസ്വാമികള്‍ നാണുവാശാനെ - (നാണുസ്വാമിയെ) തൈക്കാട്ട് അയ്യാവിന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി, യോഗവിദ്യപരിശീലിക്കുവാന്‍ സൗകര്യം ഒരുക്കിക്കൊടുത്തുവെന്നത് സുവിദിതമാണല്ലോ. അക്കാലം സ്വാമികള്‍ ആരൂഢനായ ഒരു ജ്ഞാനിയായി കഴിഞ്ഞിരുന്നുവെങ്കില്‍ അയ്യാവു സ്വാമികളുടെ അടുത്തുപോകാതെ സ്വയം ആദ്ധ്യാത്മികമായ ഉപദേശം നല്‍കി നാണുവാശാനെ നയിക്കുനായിരുന്നുവല്ലോ? രണ്ടുപേരുടെയും യോഗപരിശീലനത്തെ സംബന്ധിച്ച് അന്നതിന് ദൃക്‌സാക്ഷിയായിരുന്ന അയ്യാവുസ്വാമികളുടെ മകന്‍ ലോകനാഥ പ്പണിക്കര്‍ ഇപ്രകാരം എഴുതുന്നു.
https://chat.whatsapp.com/JjHm2JfkWAQ97lThUE6Pv5

ശ്രീനാരായണഗുരുവിന്റെ യോഗാഭ്യാസഗുരു

''എന്നുടൈയ പിതാവാന സുബ്ബരായപ്പണിക്കര്‍ (തൈക്കാട്ട് അയ്യാസ്വാമി) റസിഡന്‍സിയില്‍ ഉദ്യോഗമായിക്കുമ്പോതു അവരൈ തെരിയവന്ത ശ്രീനാരായണഗുരുവൈ ഒരു ചിത്രാപൂര്‍ണ്ണിയന്റു തനതു ശിഷ്യനാക്കി ഉപദേശം കൊടുത്ത്#. അന്റു യാണ്‍ ചെറുവനായിന്താലും ഉപദേശസമയത്തില്‍ അഷ്ടമംഗല്യത്തിര്‍ക്കു അരിശി, വെറ്റിലൈ, ദര്‍ഭൈ മുതലാന സാതനങ്കളൈ കൊണ്ടുകൊടുത്തതു എനുക്കു നല്ല ഓര്‍മ്മൊയണ്ടു, അച്ചമയത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുമിരുന്താന്‍. ആനാല്‍ ഇവര്‍ നാരായണഗുരുവൈ ആശാനേയെന്റു കൂപ്പിടുവതുമ് അവര്‍ ചട്ടമ്പിയൈ ചട്ടമ്പിയെന്റു കൂപ്പിടുവതും വഴക്കം. ഇവര്‍കള്‍ യോകസാതനൈക്കാകാലത്തില്‍ ചട്ടമ്പിസ്വാമികളെ ശിഷ്യനാക്കി ഒരു വര്‍ഷഴുങ്കഴുന്തുതാന്‍, ശ്രീനാരായണഗുരുവൈ ശിഷ്യനായി തീക്ഷൈ ചെയ്യപ്പെട്ടതു. ചട്ടമ്പികളൈ ശിഷ്യനായിവരിക്ക അവര്‍ പല വരുഷങ്കള്‍ കാത്തുനില്‍ക്ക വേണ്ടിയിരു ന്താലുമ് ശ്രീനാരായണഗുരുവൈ മറുനാള്‍ ചിത്രാ പൗര്‍ണ്ണമിയായിരുന്നാലുടന്‍ ദീക്ഷൈ ചെയ്യപ്പെട്ടാര്‍. ഇരുണ്ടുപേരുമൈ കേചരിയോഗമാര്‍ഗ്ഗത്തെക്കൈക്കൊണ്ടു വന്നാര്‍കള്‍. എന്‍ തന്തൈയിടം പെറ്റുക്കൊണ്ട വിഷയങ്കള്‍ അനേകമുണ്ടാനാലും ഇതിലിടങ്കണ്‍ മട്ടിലും ചുരുക്കമായി തെരിവിത്തുകൊള്‍കിറേന്‍.

ഇപ്പടിക്കു

തിരുവനന്തപുരം എസ്, ലോകാത പിള്ളൈ

25.5.1104 ഇടപ്പാറവിളാകമ്

തൈക്കാട്.

ശ്രീലോകനാഥപ്പണിക്കരുടെ ഈ പ്രസ്താവനയില്‍ നിന്നും ചട്ടമ്പിസ്വാമികളും ഗുരുദേവനും സതീര്‍ത്ഥ്യന്മാരായ ആത്മസുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് അറിയുന്നു വല്ലൊ. അധികാരിഭേദം അനുസരിച്ചാണ് ഗുരു ശിഷ്യന്, ഉപദേശം നല്‍കുന്നത്. ശിഷ്യന്മാ രുടെ വാസനയും യോഗ്യതയും അറിഞ്ഞ് ഗുരു, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന് അയ്യാവില്‍ നിന്നും കാത്തുനില്‍ക്കാതെ യോഗോപദേശം ലഭിച്ചതില്‍ നിന്നും യോഗവിഷയത്തില്‍ ഗുരുവിനുണ്ടായിരുന്ന അവസ്ഥാവിശേഷം ഊഹിക്കാമല്ലൊ. എന്നാല്‍ ചട്ടമ്പിസ്വാമികള്‍ ഉപദേശത്തിനുവേണ്ടി വര്‍ഷങ്ങള്‍ കാത്തുനില്‍ക്കേണ്ടിവന്നുവെന്ന് ലോകനാഥപ്പണിക്കര്‍ പ്രസ്താവിക്കുന്നുവല്ലൊ. അവര്‍ തമ്മില്‍ ഒരുമിച്ചുള്ള ഈ യോഗ പരിശീലനത്തിനുശേഷം, ഗുരുദേവന്‍ തപശ്ചര്യയുമായി മുന്നോട്ടുനീങ്ങി, ചട്ടമ്പിസ്വാമി കളാകട്ടെ ഉപരിപഠനത്തിനും. ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ള എഴുതുന്നു. ''പിന്നെ സ്വാമിനാഥദേശികന്‍ എന്ന വിദ്വാനില്‍ നിന്നും തമിഴിലും, പാണ്ടിയില്‍ നിന്നും വന്ന സുബ്ബ ജടാപാഠി എന്ന മഹാപണ്ഡിതനില്‍ നിന്നും സംസ്‌കൃതത്തിലും അപാരമായ വൈദുഷ്യം സമ്പാദിക്കുവാന്‍ ചട്ടമ്പിസ്വാമികള്‍ക്കു സാധിച്ചു. അതിനുശേഷം തെക്കെ ഇന്തയില്‍ പലയിടത്തും സഞ്ചരിച്ച് കലകളിലും യോഗവിദ്യകളിലും പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചു.'' (ശ്രീനാരായണയുഗപ്രഭാവം) ശ്രീചട്ടമ്പിസ്വാമികളുടെ ജീവിതചരിത്രഗ്രന്ഥ ങ്ങളില്‍ നിന്നും ഇക്കാര്യം ഏവര്‍ക്കും സുഗ്രാഹ്യമാണ്., വാസ്തവം ഇതായിരിക്കട്ടെ ചട്ടമ്പിസ്വാമികള്‍ ഏതുവിഷയത്തില്‍ ഗുരുദേവന്റെ ഗുരുവാകും? 'ബാലാസുബ്രഹ്മണ്യ മന്ത്രം' ഗുരുദേവന് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചു കൊടുത്തുവെന്ന് ചിലര്‍ പറയാറുണ്ട്. 'ബാലാസുബ്രഹ്മണ്യമന്ത്രം'. 16 അക്ഷരമുള്ള ഒരു മന്ത്രമാണ്. ഗുരുവിന്റെ സുബ്രഹ്മണ്യ കീര്‍ത്തനത്തില്‍ അവിടുന്നു ജപിച്ച മന്ത്രത്തെക്കുറിച്ച് സൂചനയുണ്ട്. ''അറിയ തിരുവെഴു ത്താറുമുണ്ടോതിടാനും.'' ആറക്ഷരമുള്ള ഒരു മന്ത്രമാണ് ഗുരു ജപിച്ചിരുന്നതെന്നു ഇതില്‍ നിന്നും വരുന്നു. ഇതില്‍ നിന്നും ചട്ടമ്പിസ്വാമിയില്‍ നിന്നും ഗുരുദേവന്‍ യാതൊന്നും ശീലിച്ചി ട്ടില്ല എന്നു തന്നെയാണ് സുധികള്‍ക്ക് ഗ്രഹിക്കുവാനുള്ളത്. രണ്ടുപേരും തമ്മില്‍ കണ്ടു മുട്ടിയതിനുശേഷവും പഠിപ്പുതുടര്‍ന്നിരുന്നുവല്ലോ. ഗുരുദേവനുമായി സൗഹൃദം സ്ഥാപിച്ച തിനുശേഷവും അനേകം ഗുരുനാഥന്മാരില്‍ നിന്ന് വിദ്യ അഭ്യസിച്ചിരുന്നു. ശ്രീ ചട്ടമ്പിസ്വാമി കള്‍ തുടര്‍ന്ന് അദ്ധ്യാത്മജ്ഞാനിയായി ജീവിതം ലീലയായി നയിക്കുരയാണ് ചെയ്തത്. എന്നാല്‍ ഇക്കാലത്ത് അത്യുച്ചത്തില്‍ ഉയര്‍ന്നു പ്രകാശിച്ച ശ്രീനാരായണഭാനുമാന്റെ പ്രഭാപ്രസരണത്തില്‍ അസഹിഷ്ണുക്കളായി തീര്‍ന്ന ഒരുപറ്റം തീര്‍ത്ഥങ്കരന്മാര്‍ ഗുരുദേവനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ തീഷ്ണത മനസ്സിലാക്കുമ്പോള്‍ മഹാഗുരുക്കന്മാരുടെ പേരില്‍ എന്തിനീ കൊടുംപാതകം ചെയ്യുന്നത് എന്ന് ആരും ചിന്തിച്ചുപോകും.

വിവാദങ്ങള്‍ക്ക് അതീതരും സമദര്‍ശികളുമായ ആ മഹാഗുരുക്കന്മാരുടെ ഉപദേശ വചസ്സുകളെ സ്വാംശീകരിക്കുന്നതിനുപകരം ചട്ടമ്പിസ്വാമിയുടെ ജയന്തിയോ സമാധിദിനമോ വന്നെത്തുമ്പോള്‍ ഗുരുശിഷ്യവാദവുമായി ഇവര്‍ തലപൊക്കും. പ്രണാമങ്ങള്‍ അര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ നേടേണ്ടതിനുപകരം ആ പഴയ കരിന്തിരി വാദത്തിലേക്ക് തന്നെ ഇവര്‍ ഇറങ്ങിത്തിരിക്കും. എന്നാല്‍ അത് ഒട്ടും ശ്രേയസ്‌കരമല്ലെന്ന് വിവേകിള്‍ പറയും. ജീവന്‍മുക്തന്മാരായ ആ ഗുരുക്കന്മാരില്‍ ആര് ഗുരുവായാലെന്ത്? ആര് ശിഷ്യന്മാരായാ ലെന്ത്? രണ്ടുപേരും ഗുരുക്കന്മാരാണ്. അവരെ രണ്ടുപേരെയും ആരാധിക്കുകയാണ് അഭികാമ്യമായിട്ടുള്ളത്. എന്നിങ്ങനെ വിവേകമതികള്‍ ഈ വിവാദത്തിന് വിരാമം കുറി ച്ചിരുന്ന കാര്യം ഇവിടെ സ്മരണീയമാണ്.

ഇവരില്‍ ചിലര്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്ഥാപിക്കുന്നതിനുവേണ്ടി ചില തെളിവുകള്‍ നിരത്തിക്കാണുന്നു. അവയില്‍ പലതിന്റേയും ആധികാരികത സംബന്ധിച്ച് നടന്നിട്ടുള്ള ഖണ്ഡനമണ്ഡനാദികള്‍ക്ക് കണക്കില്ല. എന്നിരുന്നാലും മുനയൊടിഞ്ഞുപോ ആ വാദമുഖത്തില്‍ തന്നെ പിന്നെയും പിന്നെയും ഇവര്‍ പിടിച്ചു നില്‍ക്കുവാന്‍ നോക്കും. ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനാണ് സ്വാമി വിവേകാനന്ദന്‍ ലോകം അത് ഏക ത്മനാ അംഗീകരിക്കുന്നത് പഴകിത്തിരുമ്പിച്ച ഏതെങ്കിലും പത്രക്കുറിപ്പുകളെ ആസ്പദ മാക്കിയല്ല. വിവേകാനന്ദസ്വാമി ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചും ശ്രീരാമകൃഷ്ണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും പവിത്രമായ ആ ഗുരുശിഷ്യബന്ധത്തെ ലോകരുടെ മുമ്പില്‍ തുറന്നുകാട്ടി ബോധാനന്ദസ്വാമി, ശിവലിംഗസ്വാമി നടരാജഗുരു തുടങ്ങിയ ശ്രീനാരായണ ശിഷ്യന്മാര്‍ ശ്രീനാരായണാശ്രമങ്ങളും ഗുരുകുലങ്ങളും സ്ഥാപിച്ച് ഗുരുദേവസന്ദേശങ്ങള്‍ പ്രചരിപ്പിച്ച്, ഗുരുശിഷ്യബന്ധത്തിന് നിദര്‍ശനങ്ങളായി പ്രശോഭിക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നുവെങ്കില്‍ ഗുരുദേവന്‍ ശിവഗിരിമഠവും സ്വന്തം പേരില്‍ ശ്രാനാരായണധര്‍മ്മസംഘമെന്ന സന്യാസി ശിഷ്യപരമ്പരയും സ്ഥാപിക്കു മായിരുന്നില്ല, മറിച്ച് തീര്‍ത്ഥപാദാശ്രമങ്ങള്‍ സ്ഥാപിച്ച് ചട്ടമ്പിസ്വാമികളുടെ പേരില്‍ ഒരു പരമ്പര ശ്രീശങ്കരാചാര്യരുടെ ദര്‍ശനാമി സമ്പ്രദായത്തില്‍പ്പെട്ട തീര്‍ത്ഥപരമ്പരയാണ്. സ്വന്തം പേരിനോടൊപ്പം ''തീര്‍ത്ഥ'' എന്നുണ്ടായിരിക്കും. ചട്ടമ്പിസ്വാമികളുടെ സോപാധികനാമം പരമഭട്ടാരക വിദ്യാധിരാജ തീര്‍ത്ഥപാദചട്ടമ്പി സ്വാമി തിരുവടികള്‍ എന്നാണ്. പ്രധാനശിഷ്യ ന്മാരാകട്ടെ നീലകണ്ഠതീര്‍ത്ഥനും, തീര്‍ത്ഥപാദ പരമഹംസനും എന്നാല്‍ ചെമ്പഴന്തിയിലെ നാരായണന്‍ നാരായണഗുരുവായതേയുള്ളൂ. തീര്‍ത്ഥപാദയില്ല. ചട്ടമ്പിസ്വാമികളുടെയും ശിഷ്യന്മാരുടെയും പരമ്പര തീര്‍ത്ഥപരമ്പരയാണ് ഇതില്‍ നിന്നും മനസ്സിലാക്കാം. ഗുരുദേവ നാകട്ടെ സ്വയം ഒരു പരമ്പരയെ സൃഷ്ടിക്കുകയാണുണ്ടായത്. ശിവലിംഗസ്വാമി, സത്യ വ്രതന്‍, ഗുരുപ്രസാദ് തുടങ്ങിയ ദീക്ഷാനാമങ്ങളും, ശിവഗിരിസ്ഥാപനവും ഈ സത്യത്തെ തന്നെയാണ് വിളംബരം ചെയ്യുന്നത്. ഗുരുശിഷ്യബന്ധത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ പാഠങ്ങളില്‍ നിന്നും നാം മനസ്സിലാക്കുന്നത് ചട്ടമ്പിസ്വാമികള്‍ക്കും ഗുരുദേവനും തമ്മില്‍ ഒരു ഗുരുശിഷ്യബന്ധം ഇല്ലായിരുന്നുവെന്നതുതന്നെയാണ്. ആ പവിത്രത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ഇരവരുടെയും സുപ്രധാനമായ ഒന്നു രണ്ടു തിരുവായ്‌മൊഴികള്‍ ഇവിടെ കുറിക്കട്ടെ.

''ചട്ടമ്പിസ്വാമികളില്‍ നിന്നും തൃപ്പാദങ്ങള്‍ (ശ്രീനാരായണഗുരു) എന്തെങ്കിലും അഭ്യസിച്ചിട്ടുണ്ടോ'' എന്ന നരസിംഹസ്വാമികളുടെ ചോദ്യത്തിന് ഗുരുദേവന്‍ ഇപ്രകാരമായി മറുപടി പറഞ്ഞു. ''ഇല്ല ഞങ്ങള്‍ തമ്മില്‍ ആദ്യം കണ്ട അവസരത്തില്‍ അദ്ദേഹത്തിന് (ചട്ടമ്പിസ്വാമികള്‍ക്ക്) സംസ്‌കൃതം നല്ല വശമില്ലായിരുന്നു. ആ വിഷയത്തില്‍ പല സംശയ ങ്ങളും നാം അദ്ദേഹത്തിന് തീര്‍ത്തുകൊടുത്തിട്ടുണ്ട്... അദ്ദേഹം ഒരു അഗാധബുദ്ധമാനാണ് എന്തും കേട്ടാല്‍ ഗ്രഹിക്കുവാന്‍ അതി സമര്‍ത്ഥനാണ്''. (നരസിംഹസ്വാമികള്‍ പരിവര്‍ത്തനം പത്രാധിപര്‍ക്ക് എഴുതിയ കത്തില്‍ നിന്നും കൂടാതെ ശ്രീനാരായണവൈഖരി പേജ് 162) കാണുക.

ഗുരുശിഷ്യവിവാദത്തിന്റെ യാഥാര്‍ത്ഥ്യമറിയുവാന്‍ തന്നെ സമീപിച്ച് അമൃതാനന്ദ സ്വാമികളോട് സത്യശുദ്ധിയുടെ നിറകുടമായിരുന്ന ചട്ടമ്പിസ്വാമികള്‍ ഇപ്രകാരം പറഞ്ഞു. ''നാണു ആശാന്‍ ആയിരുന്നപ്പോള്‍ ഞാന്‍ ചട്ടമ്പിയായിരുന്നു'' (ശിവഗിരി മാസിക 1985 വാല്യം)

പ്രൊഫ. ബാലരാമപ്പണിക്കര്‍ ആദ്യകാലങ്ങളില്‍ ചട്ടമ്പിസ്വാമികള്‍ ഗുരുദേവന്റെ വിദ്യാഗുരുവാണെന്ന് ധരിച്ചിരുന്നു. എന്നാല്‍ കുശാഗ്ര ബുദ്ധിമാനും ഗവേഷണപടുവുമായ അദ്ദേഹം പില്‍ക്കാലത്ത് ഈ തെറ്റിദ്ധാരണയില്‍ നിന്നും വിമുക്തനാവുകയും ശ്രീനാരായണ വിജയം എന്ന സ്വകൃതിയില്‍ ഈ ബന്ധത്തെക്കുറിച്ച് ഇപ്രകാരം കുറിച്ചിടുകയും ചെയ്തു. (സത്യാന്വേഷണനിരതനായി സഞ്ചരിച്ച് ഗുരുദേവനെ ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരത്ത് വച്ച് കണ്ടുമുട്ടിയപ്പോള്‍) ആ ബാലഭട്ടാരക മുനീശ്വരന്‍ (ചട്ടമ്പിസ്വാമികള്‍) കഷ്ടസ്ഥിതിയെ പ്രാപിച്ച് ജനങ്ങളെ രക്ഷിക്കുവാനായിക്കൊണ്ട് അവതരിച്ച് അദ്ധ്യാത്മികജ്യോതിസ്സായ ശ്രീനാരായണഗുരുവിനെ കണ്ടമാത്രയില്‍ അത്ഭുതപരതന്ത്രനായിത്തീരുകയാണുണ്ടായത്. (സര്‍ഗ്ഗം 5 ശ്ലോകം 18).

''വയസ്സും ആകൃതിയും കൊണ്ട് ശ്രീനാരായണഗുരു തന്റെ അനുജനാകുന്നു എന്ന ബുദ്ധിയാണ് ബാലഭട്ടാരകമുനിയില്‍ ജനിച്ചത്. ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി അവതരിച്ച സാക്ഷാല്‍ഭഗവാനാണെന്ന് ശ്രീനാരായണഗുരു എന്ന ബുദ്ധിബാലഭട്ടാരകന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ആദരവുണ്ടാക്കി'' (സര്‍ഗ്ഗം 5 ശ്ലോകം 21)

ആത്മസാധകനായിരുന്ന ചട്ടമ്പിസ്വാമികളോട് സാധകനായ ഗുരുദേവന്‍ അഭ്യസിച്ചു വെന്നത് ഒരിക്കലും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ. ജ്ഞാനിയായിത്തീര്‍ന്ന സദ്ഗുരുചട്ടമ്പിസ്വാമികള്‍ ലീലയായി ജീവിതം നയിച്ചു. എന്നാല്‍ ഗുരുദേവന്‍, ഭ്രാന്താലയ മായിത്തീര്‍ന്ന രാജ്യത്തെ തീര്‍ത്ഥാലയമാക്കി മാറ്റാനുള്ള കര്‍മ്മത്തില്‍ മുഴുകി. ഗുരുവിന്റെ കര്‍മ്മപ്രപഞ്ചം വിപുലമായി. സാര്‍വ്വജനീനമായിത്തീര്‍ന്നപ്പോള്‍ അധീശത്വം സ്ഥാപിക്കു വാന്‍ ചില ഭാഗത്തുനിന്നും ശ്രമങ്ങളും ആരംഭിച്ചു. ഗുരുശിഷ്യവാദത്തിന്റെ തുടക്കമിതാണ് തുടര്‍ന്ന് കൃത്രിമരേഖകളും സംഭവങ്ങളും ചമച്ചു തുടങ്ങി ഈ കൃത്രിമത്തിനൊരു ഉദാഹാരണം ശ്രീ. സി. കേശവന്‍ രേഖപ്പെടുത്തുന്നതുനോക്കൂ ''ഒരു സ്‌കൂളിന്റെ ഉദ്ഘാടന ത്തിന് ചട്ടമ്പിസ്വാമികളും സന്നിഹിതനായിരുന്നു. സ്വാമികള്‍ വരുന്നത് കണ്ടിട്ട് നാരായണ ഗുരു പറയുകയാണ് ''ചട്ടമ്പി വരുന്നു ഒരു കസേര നീക്കിയിടൂ''. നാരായണഗുരു എണീറ്റില്ല സാഷ്ടാംഗ നമസ്‌കാരം ചെയ്തില്ല. വലുതായ സൗഹ-ദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നതവ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത്. പക്ഷേ ഈയിടെ ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരഗ്രന്ഥത്തില്‍ ഒരു വിദ്വാന്‍ കുട്ടി കാച്ചിവിട്ടിരിക്കുന്നത് കണ്ടു തൊക്കാട്ട് എവിടെയോ വച്ച് കണ്ടമാത്രയില്‍ ശ്രീനാരായണഗുരു സ്വാമികള്‍ ചട്ടമ്പിസ്വാമി പാദങ്ങളില്‍ സാഷ്ടാംഗം നിലംപതിച്ച് കണ്ണീര്‍വാര്‍ത്തു എന്നും മറ്റുംമറ്റും. മേല്‍പ്പറഞ്ഞ സംഭവം നടക്കുന്നടതിനിടയ്ക്കാണ് ഈ സംഭവം നടക്കുന്നത്. അതാണ് വിശേഷം. ഇത്തരം നിപുണമായ പച്ചപ്പോളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യന്മാരെന്നല്ലാതെ എന്തു പറയാനാണ്?'' (സി. കേശവന്‍ ജീവിതസമരം)

ശ്രീ ചട്ടമ്പിസ്വാമികളുടെ ഭക്തന്മാര്‍ എന്നഭിമാനിക്കുന്ന ഒരു കൂട്ടര്‍ 'നാണുഗുരുവിനെ' - ശ്രീനാരായണഗുരുവിനെ ശ്രീ ചട്ടമ്പിസ്വാമികളുടെ പ്രഥമശിഷ്യനാക്കിയേ അടങ്ങൂ എന്ന മഹാവ്രതം എടുത്തിട്ടുള്ളതുപോലെ, പലപ്പോഴും തോന്നിപ്പോവാറുണ്ട്. ശ്രീനാരായണ ഗുരുവിനെയോ ചട്ടമ്പിസ്വാമികളെയോ സ്മരിക്കേണ്ടിവരുന്ന ഒരവസരവും പാഴാക്കാതെ ഇവര്‍ തങ്ങളുടെ 'മഹാസിദ്ധാന്തം' അവിടെയെല്ലാം ആവിഷ്‌കരിക്കും. ശ്രീനാരായണ ഗുരുസ്വാമികളുടെ പോലും ഗുരുവായ ചട്ടമ്പിസ്വാമി തിരുവടികള്‍ 'പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായ നാണുഗുരു-'ശ്രീനാരായണഗുരു' എന്നൊക്കെ ഇവരില്‍ ചിലര്‍ ഒത്തുചേര്‍ന്ന് 'ശ്രീനാരായണന്റെ ഗുരു' എന്ന പേരില്‍ ചട്ടമ്പിസ്വാമികളെക്കുറിച്ചൊരു പുസ്തകമെഴുതുവാന്‍ പോലും മടിച്ചില്ല. എന്താ, ശ്രീനാരായണഗുരുവിനെ മാറ്റി നിര്‍ത്തി യാല്‍ ചട്ടമ്പിസ്വാമികള്‍ ഈ രാജ്യത്ത് പ്രസക്തിയൊന്നുമില്ലേ? ഏതായാലും പഴയപല്ലവി ഇപ്പോഴും തുടര്‍ന്ന് പോരുന്നതു കാണാം. അതിനാല്‍ കല്പിതമായ ഈ ഗുരുശിഷ്യ വിവാദത്തിന്റെ പ്രാരംഭചരിത്രത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

ശ്രീ ചട്ടമ്പിസ്വാമികള്‍ക്കും (1029) ശ്രീനാരായണഗുരുവിനും (1031) തമ്മില്‍ രണ്ടു വയസ്സിന്റെ പ്രായവ്യത്യാസമേ ഉള്ളൂ. തിരുവനന്തപുരത്തുവച്ച് അവര്‍ തമ്മില്‍ കണ്ടു മുട്ടിയതും ചട്ടമ്പിസ്വാമികള്‍ തന്റെ ഗുരുവായ തൈയ്ക്കാട്ടയ്യാവിന്റെയടുക്കല്‍ ശ്രീനാരായണ ഗുരുവിനെ കൂട്ടിക്കൊണ്ടുപോയതും രണ്ടുപേരും ഒരുമിച്ച് അയ്യാവിന്റെ കീഴില്‍ യോഗപരിശീ ലിച്ചതുമായ വിഷയങ്ങള്‍ ചട്ടമ്പിസ്വാമികളുടേയും ഗുരുവിന്റേയും ജീവിതചരിത്രങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് പരമസത്യത്തെ സാക്ഷാത്കരിച്ച് ജീവന്മുക്തന്മാരായിത്തീര്‍ന്ന രണ്ടു മഹാപുരുഷന്മാരും രണ്ടുരീതിയിലുള്ള ജീവിത നിഷ്ഠയാണല്ലോ കൈകൊണ്ടത്. ശ്രീചട്ടമ്പിസ്വാമികള്‍ സാഹിത്യത്തിലും സംഗീതവാദ്യാദി കലകളിലും നിപുണനായി അതില്‍ രമിച്ച് ഇഷ്ടസുഹൃത്തുക്കളുടേയും ശിഷ്യന്മാരുടേയും വീടുകളില്‍ താമസിച്ച് അവരോടൊപ്പം ഉണ്ടും ഉറങ്ങിയും ചില സമയം സമുദായോന്നതി ക്കായി പ്രവര്‍ത്തിച്ചും കാലം നയിച്ചപ്പോള്‍, അവതാരോദ്ദേശത്തെ നടപ്പിലാക്കാനായി താഴത്തു പാഴ്‌ച്ചേറിലമര്‍ന്നിരിക്കുന്ന ജനകോടികളെ ഉദ്ധരിക്കുവാന്‍ ആയുസ്സും വപുസ്സും ആത്മതപസ്സും കൂടി വിവേകോദയസ്വാമിയാല്‍ ഭ്രാന്താലയം എന്ന് വിളിക്കപ്പെട്ട് കുപ്രസിദ്ധി നേടിയ രാജ്യം ഗുരുദേവനാല്‍ തീര്‍ത്ഥാലയമായി മാറുകയായി. ഡോ.പല്പു, കുമാര നാശാന്‍, ടി. കെ. മാധവന്‍ തുടങ്ങിയ ഗൃഹസ്ഥശിഷ്യന്മാരും അയ്യന്‍കാളി, മന്നത്തു പത്മനാഭന്‍, വക്കം മൗലവി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ സാമുദായികനേതാക്കന്മാരും ഗുരുദേവനെ സ്‌നേഹിച്ചാദരിക്കുകയും ഗുരുവില്‍ നിന്നും ഗുരുദേവനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.



ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍

എന്നാല്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ സ്ഥിതി ഇതായിരുന്നില്ല. ശ്രീ പൂത്തേഴത്തു രാമന്‍ മേനോന്‍ എഴുതുന്നു. 'ദുരഭിമാന ദൂഷിതരും ദുസ്വാതന്ത്ര്യപ്രബുദ്ധരുമായ പ്രഭാവത്തെ അത്രമാത്രം അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്തില്ല.'' (ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥം പേജ് 66 കാണുക) സ്വാമികളെ ആചാര്യനായി സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തി ക്കുവാന്‍ സ്വസമുദായാംഗങ്ങള്‍ മുന്നോട്ടുവന്നില്ല. നായര്‍ സമുദായാചാര്യനായ മന്നത്തു പത്മനാഭന്‍ ജീവിതത്തിലൊരിക്കല്‍പോലും ശ്രീചട്ടമ്പിസ്വാമികളെ നേരില്‍ക്കണ്ടിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ചട്ടമ്പിസ്വാമി സമാധിയാകു മ്പോള്‍ മന്നത്തിന് 45ലധികം വയസ്സുണ്ടായിരുന്നു. എന്‍.എസ്.എസ്. സ്ഥാപിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞിരുന്നു) ഇപ്രകാരം ആരാധിക്കേണ്ടവരില്‍ നിന്ന് കാര്യമായ പരിഗണനയും അംഗീകാരവും ലഭിച്ചിരുന്നില്ലയെങ്കിലും നായര്‍ സമുദായത്തെ ഉദ്ധരിക്കുന്നതായി 'പ്രാചീന മലയാളം' തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചനയിലും മറ്റും സ്വാമികള്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. സ്വാമികള്‍ക്ക് പ്രശസ്തിയും അംഗീകരവും നേടിയെടുക്കുന്നതിനായി ശ്രീ നീലകണ്ഠ തീര്‍ത്ഥപാദര്‍, തീര്‍ത്ഥപാദപരമഹംസര്‍ തുടങ്ങിയ ശിഷ്യന്മാര്‍ ചില പരിശ്രമ മൊക്കെ അക്കാലത്ത് ചെയ്യാതിരുന്നില്ല. എന്നാല്‍ ജാതിവ്യത്യാസത്തെ മറന്ന് ഈഴവരു ടെയും നായന്മാരുടേയും ഗൃഹങ്ങളില്‍ താമസിച്ച് ഇടപഴകി കഴിഞ്ഞിരുന്ന ചട്ടമ്പിസ്വാമികളെ ആദരിച്ച് ആചാര്യനായി കണ്ട് പ്രവര്‍ത്തിക്കുവാന്‍ എന്‍.എസ്.എസ്. നേതൃത്വമോ നായര്‍ സമുദായപരിഷ്‌കര്‍ത്താക്കളോ തയ്യാറായില്ല.

ഗുരുശിഷ്യബന്ധത്തിന്റെ യാഥാര്‍ത്ഥ്യം

നീലകണ്ഠതീര്‍ത്ഥപാദരുടെ നിര്‍ദ്ദേശപ്രകാരം 'കവിദ്വീപന്‍' ആറന്മുള നാരായണ പിള്ള, എന്ന ശിഷ്യന്‍ 1910-ല്‍ 'സദ്ഗുരുസര്‍വ്വസ്വം' അഥവാ 'ബാലാഹ്വയ സ്വാമിചരണാ ഭരണം' എന്ന പേരില്‍ ചട്ടമ്പിസ്വാമികളുടെ ജീവിതിചരിത്രം സംസ്‌കൃതഖണ്ഡകാവ്യമായി എഴുതി. സ്വാമികളുടെ ജഗദ്ഗുരുത്വം പ്രചരിപ്പിക്കുന്നതിനായി പ്രസ്തുത പുസ്തകം അച്ചടിപ്പിച്ച് വിതരണം നടത്തുകയുമുണ്ടായി. (നീലകണ്ഠതീര്‍ത്ഥപാദസ്വാമി സമുച്ചയം ഒന്നാം പതിപ്പ് പേജ് 149 കാണുക) മൂന്നു ഖണ്ഡമുള്ള ഈ മഹാഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം സ്വാമികളുടെ ചരിത്രവും രണ്ടാം ഭാഗം പ്രധാനഅപദാനങ്ങളും മൂന്നാം ഭാഗം ശിഷ്യഗണങ്ങളുടെ വര്‍ണ്ണനയുമാകുന്നു. മൂന്നാം ഭാഗത്തില്‍ സ്വാമികളുടെ ശിഷ്യന്മാരെ മാത്രമല്ല, പ്രഥമശിഷ്യന്മാരെപ്പോലും ശിഷ്യപട്ടികയില്‍ ശ്രീനാരായണഗുരുവിന്റെ പേരില്ല. ശ്രീനീലകണ്ഠതീര്‍ത്ഥപാദര്‍, തീര്‍ത്ഥപാദഹംസര്‍ എന്നിവരെ യഥാക്രമം പ്രഥമനായും ദ്വിതീയനായും വര്‍ണ്ണിച്ചിരിക്കുന്നു.

അക്കാലത്തും (1910) ദക്ഷിണേന്തയിലെങ്ങും സര്‍വ്വത്രപ്രഭ നിറഞ്ഞു വിളങ്ങിയ മഹാത്മാവായിരുന്നല്ലോ ശ്രീനാരായണഗുരു. അവിടുന്ന് ശ്രീചട്ടമ്പിസ്വാമികളുടെ ശിഷ്യ നായിരുന്നുവെങ്കില്‍ ഒരു പത്താം സ്ഥാനമെങ്കിലും അദ്ദേഹത്തിന് കൊടുത്ത് ശിഷ്യന്മാരുടെ പട്ടികയില്‍ ചേര്‍ക്കാമായിരുന്നുവല്ലോ. ഗുരുവിന് ഏറ്റവും പരിചിതരായിരുന്നുവെന്ന കാര്യ വും നാം ഓര്‍ക്കണം. ഗ്രന്ഥകര്‍ത്താവ് വിട്ടു പോയെങ്കില്‍, അവതാരികാകാരനായ ശിഷ്യന്‍ ശ്രീ. ജി. രാമന്‍മേനവനും വിട്ടുപോകുമോ? ശ്രീ ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥം കാണാതെ വരുമോ? അതേ, സത്യം സത്യമായിത്തന്നെ എന്നെന്നും നിലനില്‍ക്കും. തുടര്‍ന്ന് സദ്ഗുരു സര്‍വ്വസ്വത്തില്‍ പ്രഥമശിഷ്യനായി വര്‍ണ്ണിച്ചിരിക്കുന്ന നീലകണ്ഠതീര്‍ത്ഥപാദരുടെ ജീവചരിത്രം 'ശ്രീനീലകണ്ഠചര്യാമൃതം' എന്ന പേരില്‍ 1911-ല്‍ ചട്ടമ്പിസ്വാമികളുടെ ഷഷ്ഠി പൂര്‍ത്തി, തിരുവല്ലാത്താലൂക്കിലെ 'എഴുമാറ്റൂര്‍' എന്ന ഗ്രാമത്തില്‍ മാത്രം ആഘോഷിച്ച അവസരത്തില്‍ പ്രസിദ്ധപ്പെടുത്തിയ 'ഷഷ്ഠിപൂര്‍ത്തി പ്രശസ്തി' എന്ന ഗ്രന്ഥത്തിലും ശ്രീനാരായണഗുരുവെന്നൊരു ശിഷ്യന്‍ ശ്രീചട്ടമ്പിസ്വാമികള്‍ക്ക് ഇല്ലേ ഇല്ല. ശ്രീ ചട്ടമ്പിസ്വാമി കളെക്കുറിച്ച് അക്കാലത്ത് എഴുതിയിരുന്ന സ്‌തോത്രങ്ങളില്‍ പ്രധാന ശിഷ്യന്മാരുടേയും പ്രതിശിഷ്യന്മാരുടേയും ഇപ്രകാരം പേരുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ശ്രീനാരായണഗുരുവിന്റെ തിരുനാമധേയം കാണാന്‍ കഴിയുകയില്ല. 1088/89 (1913/14) വര്‍ഷങ്ങള്‍വരെ ഈ നിലതന്നെ തുടര്‍ന്നുവന്നു.

ചരിത്രം മാറ്റി എഴുതുന്നു

ഇതിനിടയില്‍ ശ്രീനാരായണഗുരുദേവന്റെ നവോത്ഥാനപ്രവര്‍ത്തനം സമസ്തജനത യുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞി രുന്നു. നാടുഭരിച്ചിരുന്ന രാജാവടക്കം ജീവിതത്തിന്റെ ഉന്നതശ്രേണിയിലുള്ള നാനാജാതി മതസ്ഥര്‍പോലും ഗുരുദേവനില്‍ ആകൃഷ്ടരായി. കേരളത്തിനുവെളിയിലും മലയാളികളുള്ള സ്ഥലങ്ങളിലൊക്കെയും ശ്രീനാരായണഭാനുമാന്റെ യശോരാശി അത്യുജ്ജ്വലം പ്രകാശി ക്കുകയും ശശാങ്കബാലവിംബം സ്വാഭാവികമായിത്തന്നെ നിഷ്പ്രഭമാകുകയും ചെയ്തു. ഇതോടുകൂടി ശ്രീനാരായണസല്‍ക്കീര്‍ത്തി ചന്ദ്രികയുടെ പ്രഭാപ്രസരണത്തില്‍ അസ്വസ്ഥ രായി ചിലര്‍ തങ്ങളുടെ പരമനാഥന്റെ പ്രവാചകരായി രംഗപ്രവേശം ചെയ്തുതുടങ്ങി. അവര്‍ ചില പുത്തന്‍ വെളിപാടുകളും സ്വകപോകല്പിതങ്ങളായ കെട്ടുകഥകളും ബോധപൂര്‍വ്വം മെനഞ്ഞെടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങി. അവയില്‍ ഒന്നായിരുന്നു ശ്രീനാരായണഗുരുവിനെ ചട്ടമ്പിസ്വാമികളുടെ പ്രഥമശിഷ്യനാക്കിക്കൊണ്ടുള്ള അവതരണം. സ്ഥാനത്തും അസ്ഥാ നത്തും ഈ വിതണ്ഡവാദം ആവിഷ്‌ക്കരിക്കുവാന്‍ ശ്രമവും തുടങ്ങി. അവയില്‍ അങ്ങനെ അതുവരെയും, ശിഷ്യനല്ലാതിരുന്ന ശ്രീനാരായണഗുരുവിനെ തുടര്‍ന്നങ്ങോട്ട് ചട്ടമ്പി സ്വാമികളുടെ പ്രഥമശിഷ്യനായി മാറ്റി പറയാന്‍ തുടങ്ങി. അതുവരേയും പ്രഥമനായിരുന്ന നീലകണ്ഠതീര്‍ത്ഥപാദര്‍ക്ക് ദ്വിതീയസ്ഥാനം നല്‍കി തരംതാഴ്ത്തുകയും ചെയ്തു.

ശിഷ്യത്വം സ്ഥാപിക്കുവാന്‍ നിരത്തുന്ന തെളിവുകളില്‍ ആദ്യത്തേത് ആചാരപദ്ധതി എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ചട്ടമ്പിസ്വാമികള്‍ എഴുതി എന്നു പറയുന്ന ഒരു കുറി പ്പാണ്. ആ കുറിപ്പുകളുള്‍ക്കൊള്ളുന്ന 'ആചാരപദ്ധതി' എന്ന പുസ്തകം, കേരളീയനായര്‍ സമാജം സെക്രട്ടറി, സമുദായോത്തേജകന്‍ ശ്രീ. സി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരം നായര്‍ സമുദായത്തെ ഉദ്ധരിക്കുന്നതിനായി ശ്രീ. നീലകണ്ഠതീര്‍ത്ഥര്‍ എഴുതിയതാണ്. പുസ്തകരചന നടക്കുന്ന കാലത്ത് ശ്രീ ചട്ടമ്പിസ്വാമികള്‍ നീലകണ്ഠതീര്‍ത്ഥകര്‍ക്ക് എഴുതിയ കത്തില്‍ ഇപ്രകാരം കാണുന്നു. (നീ. തി. ചരിതം പേജ് 300 ഒന്നാം പതിപ്പ് - 1095) ''നായര്‍ സമാജക്കാര്‍ക്ക് വല്ലതുമൊക്കെ സൗകര്യംപോലെ ചെയ്യുന്നതു കൊണ്ടു വിരോധമില്ല, നാരായവേരുവിട്ടേച്ചു നിലനില്ക്കുന്നുവരാണെങ്കിലും ഇരുന്നോട്ടെ...'' ചട്ടമ്പി (ഒപ്പ്)

സര്‍വ്വധായോഗ്യനായ ഒരു നേതാവിനെ (തന്നെ) മുന്‍നിറുത്തി നായന്മാര്‍ പ്രവര്‍ത്തി ക്കാതിരുന്നതിലാണല്ലോ സ്വാമികള്‍ക്ക് ഇപ്രകാരം എഴുതേണ്ടി വന്നത്. അവിടെ നില്ക്കട്ടെ. ആമുഖക്കുറിപ്പടങ്ങിയ 'ആചാരപദ്ധതി'യെ പറ്റി തന്നെ തുടരാം. 1088-ാമാണ്ട് ആദ്യം മുതല്ക്കു പുസ്തകം എഴുതാനാരംഭിച്ചു. പുസ്തകരചനയെ സംബന്ധിച്ച് ശ്രീ. സി. കൃഷ്ണ പിള്ള നീലകണ്ഠതീര്‍ത്ഥര്‍ക്ക് 21.1.88-ല്‍ അയച്ച കത്തില്‍ ഇപ്രകാരം കാണുന്നു... 'അതില്‍ പുസ്തകത്തില്‍ എന്തെല്ലാം ചേര്‍ക്കണമെന്ന് അവിടുന്നു വിചാരിക്കുന്നുവോ അവകളെ എല്ലാം ധൈര്യസമേതം ചേര്‍ക്കേണ്ടതാണ്. ഭയപ്പെട്ടിട്ടാവശ്യമില്ല. ശൂദ്രത്വം നിമിത്തമുണ്ടായ ഭയമാണ് നായര്‍ത്വത്തെ ഇല്ലാതാക്കിയത്. നായന്മാരുടെ ഉത്കര്‍ഷത്തിന് എന്തെല്ലാം ആവശ്യമുണ്ടെന്നു തോന്നുന്നുവോ അവയൊക്കെ പുസ്തകത്തില്‍ അടങ്ങിയിരിക്കണം. ഇതൊരു നായകസ്തുതിയായി സ്വീകരിക്കപ്പെടണം...'' (നീ. ക. തി. ചരിതം പേജ് 302)

നായന്മാര്‍ക്ക് സ്വതന്ത്രമായ പൂജാവിധാനവും ആചാരപദ്ധതിയും ഉണ്ടാക്കുന്ന തിനാണ് ഗ്രന്ഥരചനയ്ക്കുദ്യമിച്ചത്. എന്നാല്‍ സമുദായത്തിന്റെ ഉത്കര്‍ഷത്തിനായി എന്തും എഴുതിനിറച്ച് നായകസ്തുതിക്കായുള്ള യത്‌നവും ഇതോടെ ആരംഭിച്ചു കഴിഞ്ഞു. തുടര്‍ന്ന് 15.2.88-ല്‍ കൃഷ്ണപിള്ള തീര്‍ത്ഥപാദകര്‍ക്ക് വീണ്ടും എഴുന്നതു നോക്കൂ: 'അവിടുത്തെ ശ്രമങ്ങള്‍ വളരെ ശ്ലാഘനീയംതന്നെ. നായന്മാരെ ഒരു ഉന്നതസ്ഥിതിയില്‍ കൊണ്ടുവരുന്ന തിന് അവടുത്തേക്കുള്ള ആഗ്രഹം എഴുത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വെളിവാകുന്നു. മുഖവുരയെപ്പറ്റി വേണ്ടതുപോലെ ചെയ്തുകൊള്ളാം.'' (നീ. തീ. ചരിത്രം പേജ് 302)

ഈ മുഖവുരയില്‍ കൂടിയാണ് ഗുരുദേവനെ ശിഷ്യനാക്കിയുള്ള വാക്യങ്ങള്‍ കടന്നുവരുന്നത്. മുഖവുരക്കുറിപ്പില്‍ നിന്നും മേല്‍പ്പറഞ്ഞ കത്തുകളില്‍ നിന്നും ഉളവാകുന്ന ആശയപ്രപഞ്ചത്തെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. അതെല്ലാം മാന്യവായന ക്കാര്‍ക്കുതന്നെ മനസ്സിലാക്കാമല്ലോ. ഒരു കാര്യം സത്യമാണ്. നായര്‍ സമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിന്നായി, ആരെയും ഭയപ്പെടാതെ 'ആചാരപദ്ധതി' തയ്യാറാക്കിയപ്പോള്‍ 'നായക സ്തുതിക്കായി' ചില്ലറതിരിമറികള്‍ പുസ്തകരചനയിലും ആമുഖക്കുറിപ്പിലും നടന്നിരിക്ക ണം. സുസൂക്ഷ്മമായ പഠനം നടത്തേണ്ട ഒരു കാര്യമാണിതെന്നതിന്, തെല്ലും സംശയമില്ല. 

ആമുഖക്കുറിപ്പിലെ പൊള്ളയായ കല്പന

ഇനി ഉള്ളടക്കത്തിനെക്കുറിച്ച് അല്പമൊന്നു വിചിന്തനം ചെയ്താല്‍ അത് തന്നെയും പൊള്ളത്തരമാണെന്ന് ആര്‍ക്കും സ്പ്ഷടമാകും. 'യോഗജ്ഞാനപാരംഗതയ്ക്ക് യോഗ ജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാഗ്രഹിക്കുകയും പരിശീലിക്കുകയും ചെയ്ത് ആരൂഢ പദത്തിലെത്തുന്നതിന് അനേകവര്‍ഷക്കാലം എന്നോടുകൂടി സഹവസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാണുഗുരുവെന്നു പറയുന്നയാള്‍''... എന്നാണല്ലോ പ്രധാന ഭാഗം. സാമുദായി കോത്കര്‍ഷത്തിനായി എഴുതിയ പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ ഇത്ര കണക്കും അടയാളവും യോഗവും ജ്ഞാനവും സമ്പ്രദായവുമൊക്കെ ചേര്‍ത്ത് ഒരു കുറിപ്പെഴുതു മ്പോള്‍, പ്രകൃതവുമായി അതിനെന്ന ബന്ധം? മാത്രമല്ല, ഇതിലെ അനേകവര്‍ഷക്കാലം എന്ന പദം നിജസ്ഥിതിയെ സുവ്യക്തം ബോദ്ധ്യപ്പെടുത്തിത്തരുന്നു. ചട്ടമ്പിസ്വാമികളും, ഗുരുദേവ നും തമ്മില്‍ കണ്ടുമുട്ടിയത് 1060-ല്‍ ആയിരുന്നുവെന്ന് രണ്ടുമഹാന്മാരുടേയും ജീവിതചരിത്ര ങ്ങളില്‍ കാണാവുന്നതാണ്. (1058ലായിരുന്നുവെന്ന് ചട്ടമ്പിസ്വാമികളുടെ ചില ശിഷ്യന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്) യോഗപഠനവും മരുത്വാമലയിലെ തപസ്സും കഴിഞ്ഞ് 1062-ല്‍ ഗുരുദേവന്‍ അരുവിപ്പുറത്ത് സ്ഥിരതാമസമാക്കുകയും 1063-ലെ കുംഭത്തില്‍ ശിവകരമായ ശിവപ്രതിഷ്ഠ നടത്തി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നാന്ദി കുറിക്കുകയുണ്ടായി. ഇതിനിടയിലുള്ള തുച്ഛമായ ഇടവേള എങ്ങനെ അനേക വര്‍ഷമായിത്തീരും. അതു മാത്രമല്ല തൈക്കാട്ട് അയ്യാവിന്റെ കീഴില്‍ രണ്ടുപേരും ഒരുമിച്ച് യോഗം പരിശീലിച്ചിരുന്നുവെന്ന സത്യം നിലനില്‍ക്കുമ്പോള്‍ ഒരാള്‍ അപരനോട് മാത്രമല്ല അന്ന് ആത്മസാധകനായ ചട്ടമ്പി സ്വാമി ഉപരിപഠനാര്‍ത്ഥം മറ്റ് പല ഗുരുക്കന്മാരുടേയും ശിഷ്യത്വം സ്വീകരിക്കുന്നത് ഇതിനു ശേഷമാണ്. പിന്നെയെങ്ങനെയാണ് ഇക്കാലത്ത് ഗുരുദേവനെ യോഗജ്ഞാനമാര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തിന് പരിശീലിപ്പിക്കുവാന്‍ സാധിക്കുന്നത്?

സദ്ഗുരുവും ചട്ടമ്പിസ്വാമികളും

ഇനി ചട്ടമ്പിസ്വാമികളുടെ സമാധിയെ സംബന്ധിച്ച് ശ്രീനാരായണഗുരു എഴുതിയ ചരമശ്ലോകങ്ങളില്‍ 'സദ്ഗുരു ശുകവത്ന്മനാ' എന്നു പ്രയോഗിച്ചത് വക്താവിന്റെ ഗുരു എന്ന നിലയിലാണെന്നാണ്. നമുക്കു നോക്കാം ആ പദ്യത്തിലെ കര്‍തൃപ്രയോഗമാണ് പ്രസ്തുത പദം. ആ പമില്ലെങ്കില്‍ കവിത ചട്ടമ്പിസ്വാമിയെക്കുറിച്ചാണെന്ന് പറയുവാന്‍ കൂടി സാധി ക്കുകയില്ല. കാരണം ചട്ടമ്പിസ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ''സദ്ഗുരു'' എന്നാണ് സംബോധന ചെയ്തിരുന്നത്. 1910-ലെ ജീവിതചരിത്രത്തിന്റെ പേരുതന്നെ 'സദ്ഗുരുചരണാഭരണം' എന്നായിരുന്നുവെന്ന് നാം മനസ്സിലാക്കിയല്ലോ. അതുപോലെ സ്വാമികളുടെ പ്രഥമശിഷ്യന്‍ നീലകണ്ഠതീര്‍ത്ഥര്‍ നടത്തിയ മാസികയുടെ പേരും 'സദ്ഗുരു' എന്നതാണ്. ഗാന്ധിജിയെ 'മഹാത്മാ' വെന്നും നെഹ്‌റുവിനെ 'പണ്ഡിറ്റ്ജി' എന്നും സുഭാഷ് ചന്ദ്രബോസിനെ 'നേതാജി'എന്നും സംബോധന ചെയ്തിരുന്നതുപോലെയാണ്, ചട്ടമ്പി സ്വാമിയെ 'സദ്ഗുരു' എന്ന് സംബോധന ചെയ്തിരുന്നത്. അതുകൊണ്ട് ചട്ടമ്പിസ്വാമികള്‍ സമാധിയായപ്പോള്‍ 'സദ്ഗുരു' സമാധിയായെന്ന് ഗുരുദേവന്‍ എഴുതിയത്. മാത്രമല്ല 'സദ്ഗുരു'വെന്ന് എഴുതിയാല്‍ തൃപ്പാദങ്ങള്‍ ശിഷ്യനാണെന്ന് ചിലര്‍ സംശയിക്കുകയില്ലെ? എന്ന് ആ കവിത പകര്‍ത്തിയെടുത്ത ശ്രീ സുഗുണാനന്ദസ്വാമികള്‍ ഗുരുവിനോട് അപ്പോള്‍തന്നെ നേരിട്ട് ചോദിച്ചപ്പോള്‍, 'എന്താ, മദ്ഗുരു' എന്നെഴുതാന്‍ നമുക്കറിയില്ലേ? എന്നായിരുന്നു ഗുരുവിന്റെ പ്രത്യുത്തരം ''ശ്ലോകത്തിലെ വിശേഷണപദങ്ങള്‍ പരമഹംസ ന്മാരായ സന്യാസിമാരെക്കുറിച്ച് സാധാരണ എഴുതാറുള്ളതാണെന്നും അവിടുന്ന് അഭിപ്രായ പ്പെടുകയുണ്ടായി'' (സുഗുണാനന്ദസ്വാമി സ്മരണ) അതിനാല്‍ സദ്ഗുരുവെന്ന പ്രയോഗവും ഗുരുത്വത്തെ സ്ഥാപിക്കുവാന്‍ മതിയായ തെളിവാകുന്നില്ല.

പ്രിയപ്പെട്ട വായനക്കാരെ, ശ്രീനാരായണഗുരുദേവന്റെ ധവളാഭമായ യശോരാശിയില്‍ അസ്വസ്ഥചിത്തരായ ചിലര്‍ ബോധപൂര്‍വ്വം മെനഞ്ഞെടുക്കുന്ന കെട്ടുകഥകള്‍ക്കു കണക്കില്ല. ശ്രീനാരായണശിഷ്യന്മാരായ ചിലര്‍പോലും നിജസ്ഥിതിയറിയാതെ ഈ കെട്ടുകഥകളില്‍ വിശ്വസിച്ച് കണ്ണുംപൂട്ടി നിന്നിട്ടുണ്ട്. എന്നാല്‍ ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ പാടിയിട്ടുള്ളതുപോലെ 'അനൃതമൊരസ്ഥിതയെ മറയ്ക്കുകയില്ല' എന്നു നമുക്ക് സമാധാനപ്പെടാം.

യേശുക്രിസ്തുവും സ്‌നാപകയോഹന്നാനും തമ്മിലുള്ള ബന്ധമാണ് ഗുരുദേവനും ചട്ടമ്പിസ്വാമികള്‍ക്കുമിടയില്‍ ഉണ്ടായിരുന്നത് എന്ന നടരാജഗുരു ഒരിടത്ത് അഭിപ്രായ പ്പെടുന്നുണ്ട്. നടരാജഗുരു 1968-ലെ ഗുരുകുലം മാസികയില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. ''ഒരിക്കല്‍ അങ്ങയുടെ ഗുരു ആര്? എന്ന് നാരായണഗുരുവിനോട് ചോദിച്ചപ്പോള്‍ ''ദേവന്മാരും മനുഷ്യരുമാണ് നമ്മുടെ ഗുരുക്കന്മാര്‍' എന്ന് വെട്ടിത്തുറന്നുപറയുവാന്‍ ഗുരു മടിച്ചില്ല. ആചാര്യചേഷ്ടാസു ലോകഃ ഏവ ഹി ധീ മതാം'' എന്നാണല്ലോ ശാസ്ത്രം. ആ നിലയില്‍ ഗുരുദേവന്റെ ഈ തിരുവായ്‌മൊഴി സത്യത്തെ വ്യക്തമായി തുറന്നു പ്രകാശി പ്പിക്കുന്നുണ്ട്. മാത്രമല്ല നടരാജഗുരു താനെഴുതിയിട്ടുള്ള ഗ്രന്ഥങ്ങളിലൂടനീളം നാരായണ ഗുരുവിനെ അവതരിപ്പിക്കുന്നത് ഗുരുശിഷ്യബന്ധത്തിനൊക്കെ അതീതനായി ഉണരരുതിന്നി യുറങ്ങീടാതെ അറിവിനായി പ്രശോഭിച്ചിരുന്ന - പൂര്‍ണ്ണപ്രജ്ഞനായ ഗുരുവായിട്ടാണെ ന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്. ''മുക്തി കാമന്മാരില്‍ വളരെ അപൂര്‍വ്വവും ചിലര്‍ ദൈവാനുഗ്രഹത്താല്‍ ആത്മരഹസ്യം സ്വയം കണ്ടെത്തി മുക്തന്മാരായിത്തീരാറുണ്ട്. നാരായണഗുരു അത്തരത്തിലുള്ള ഒരു മഹാപുരുഷനായിരുന്നു'' എന്ന് നടരാജഗുരുവിന്റെ ശിഷ്യന്‍ മുനിനാരായണപ്രസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. (ബ്രഹ്മവിദ്യാപഞ്ചകം പേജ് 13) 'ഗുരുശിഷ്യബന്ധം വ്യക്തിഗതമാണ്, സമുദായനിഷ്ഠമല്ല' ശ്രീനാരായണഗുരുവിന്റെ വിദ്യാരംഭം നിര്‍വ്വഹിച്ചത് കണ്ണങ്കര മൂത്തപിള്ളയാണ്; ഗുരുദേവന്‍ ഉപരിവിദ്യാഭ്യാസം നേടിയത് കുമ്മം പള്ളി കൊച്ചുരാമന്‍പിള്ള ആശാനില്‍ നിന്നുമാണ് യോഗവിദ്യാപരിശീല നമോ, വെള്ളാളപിള്ളയായ തൈക്കാട്ട് അയ്യാവില്‍ നിന്നും ഇപ്രകാരം നോക്കിയാല്‍ ഗുരുദേവന്റെ വിദ്യാഗുരുക്കന്മാരില്‍ മൂത്തവരും നായന്മാരാണ്. എങ്കില്‍ നായര്‍ സമുദായത്തില്‍ത്തന്നെ ജനിച്ച ചട്ടമ്പിസ്വാമികള്‍ക്കു ഗുരുവായിക്കൂടെ? ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണഗുരുവിന്റെ ഗുരുവല്ല എന്നു പറയാന്‍ കാരണം ഗുരുവല്ലാത്തതുകൊണ്ടു മാത്രമാണ്. ജാതിക്ക് അവിടെ സ്ഥനമേ ഇല്ല. അല്ലെങ്കില്‍തത്തന്നെ ഗുരുശിഷ്യബന്ധം ഒരു വിവാദവിഷയമാണോ? മുമ്പ് സൂചിപ്പിച്ചതുപോലെ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനാണ് സ്വാമി വിവേകാനന്ദന്‍. ഗാന്ധിജിയുടെ ശിഷ്യനാണ് ആചാര്യവിനോബാജി, ഗുരുവിന്റെ ശിഷ്യരാണ് സ്വാമി സത്യവ്രതന്‍, നടരാജഗുരു തുടങ്ങിയവര്‍. ഇവരുടെയൊക്കെ ഗുരുശിഷ്യബന്ധം ഒരിക്കലും വിവാദവിഷയമായിട്ടില്ല. കാരണം സ്വജീവിതംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും അവര്‍ അത് ലോകത്തിന് ബോദ്ധ്യമാക്കിക്കൊടുത്തു. യാതൊരു വിവാദവും കൂടാതെ സമസ്തലോകരും അത് അംഗീകരിച്ചാരാധിച്ചു. 'അബോധോപഹ തന്മാര്‍' ബോധപൂര്‍വ്വം മെനഞ്ഞെടുക്കുന്ന 'കുറിപ്പുകള്‍ക്ക്' അവിടെ യാതൊരു സ്ഥാനവുമില്ല. പൂര്‍വ്വപക്ഷത്തിനും സമാധാനത്തിനുമൊക്കെ അതീതമാണ് - പാവനമായ ഗുരുശിഷ്യബന്ദമെന്ന് സ്വജീവിതംകൊണ്ട് അവര്‍ ലോകത്തെ പഠിപ്പിച്ചു.

ചട്ടമ്പിസ്വാമികളുടേയും ഗുരുദേവന്റേയും ദാര്‍ശനികമായ നിലപാടുകളും വിഭിന്ന മായിരുന്നു. രണ്ടുപേരും അദ്വൈതികളായിരുന്നുവെങ്കിലും ആവിഷ്‌കാരത്തില്‍ വൈജാത്യം കാണുന്നു. ഗുരുവിന്റെ കൃതികള്‍ ആനുഭൂതികമാണ്. ചട്ടമ്പിസ്വാമികളുടേത് ഖണ്ഡന മണ്ഡനാപരവും. ഗുരുസര്‍വ്വമത സമന്വയദര്‍ശനം അവതരിപ്പിക്കുമ്പോള്‍ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതഛേദനമെഴുതി. ചട്ടമ്പിസ്വാമികള്‍ വേദാധികാരനിരൂപണത്തില്‍ വേദം പഠിക്കു വാനുള്ള അധികാരം സവര്‍ണ്ണവര്‍ഗ്ഗത്തില്‍ പെട്ട ശുദ്രനും (നായര്‍സമുദായം) ഉണ്ടെന്ന് സ്ഥാപിക്കുമ്പോള്‍ ഗുരുദേവന്‍ സ്ത്രീപുരുഷവ്യത്യാസമില്ലാതെ ആര്‍ക്കും അധികാര മുണ്ടെന്ന് എഴുതുക മാത്രമല്ല പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികള്‍ക്ക് സാമൂഹികപ്രവര്‍ത്തനവും ജീവിതവും കേവലം ലീല മാത്രമായിരുന്നുവെങ്കില്‍ ഗുരുദേവന്‍ അത് ജ്ഞാനിയുടെ വിധിപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനമായി കരുതുകയും പ്രാവര്‍ത്തിക മാക്കുകയും ചെയ്തു. ഗുരുസംഘടനയും പ്രസ്ഥാനവും മഠവും ആശ്രമങ്ങളും ക്ഷേത്ര ങ്ങളും സമൂഹത്തിന് സ്ഥാപിച്ചുകൊടുത്തപ്പോള്‍ ഇക്കാര്യങ്ങളില്‍ ചട്ടമ്പിസ്വാമികള്‍ പുറംതിരിഞ്ഞുനിന്നു.

യാതൊരുവിധ പ്രതിഫലേച്ഛയും കൂടാതെ സമസ്തജനതയുടേയും പാപങ്ങളെ കഴുകിക്കളഞ്ഞ് അവരുടെ ശരീരപ്രാണചേതസ്സുകളെ പവിത്രീകരിച്ചുകൊണ്ട് അതിശക്ത മായി മുന്നോട്ടുഗമിച്ച ശ്രീനാരായണഗംഗയുടെ ഉജ്ജ്വലപ്രവാഹത്തില്‍ വിറളിപൂണ്ട ഒരുപറ്റം തീര്‍ത്ഥങ്കരപാപികള്‍ സ്വയം സൃഷ്ടമായ തങ്ങളുടെ അധീശത്വവും നായകത്വവും സംരക്ഷി ക്കാന്‍ പ്രതിജ്ഞാബദ്ധരായിത്തീര്‍ന്നതിന്റെ ബഹിസ്ഫുരണം മാത്രമാണീ ഗുരുശിഷ്യവാദം.

തനിക്ക് പ്രിയങ്കരനും ആത്മസഹോദരനുമായ 'നാണുഗുരുവിനെ' തന്റെ ശിഷ്യനായ ചിലര്‍ ചില്ലറകാര്യലാഭിത്തിനായി പ്രചരിപ്പിച്ചുവരുന്ന കഥ ചട്ടമ്പിസ്വാമികളുടെ ചെവിയിലും എത്താതിരുന്നില്ല. മാനാപമാനസമാനസനായിരുന്ന അവിടുന്നാകട്ടെ കയ്യോടെ അത് നിഷേധിക്കുകയും ചെയ്തു. 1. 'അപ്പനേ നാം ആരുടെയും ഗുരുവല്ല; എല്ലാവരുടേയും ശിഷ്യനാണ്' ഗുരുസ്മരണാപാഠാവലി പേജ് 47. അതുപോലെതന്നെ സമീപിച്ച നാരായണ നാശാന്‍ എന്ന ഭക്തനെ നോക്കി ചട്ടമ്പിസ്വാമികള്‍ പറഞ്ഞു. 2. 'നാണുഗുരുവും ഞാനും സതീര്‍ത്ഥ്യരാണ്. അല്ലാതെ ചിലര്‍ പറയാറുള്ളതുപോലെ ഞാന്‍ നാണുഗുരുവിന്റെ ഗുരുവല്ല, മാത്രമല്ല എന്നേക്കാള്‍ കൂടുതല്‍ പഠിപ്പും നാണുഗുരുവിനാണ്.'' (വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍ പേജ് 51) ചട്ടമ്പിസ്വാമികളുടെ ഈ പാവനവാണികള്‍ നമ്മെ എന്താണ് പഠിപ്പിക്കുന്നത്.

അതുപോലെ ഗുരുശിഷ്യവാദവുമായി തന്നെ സമീപിച്ച വല്ലഭശ്ശേരി ഗോവിന്ദനാശാ നോട് ഗുരുദേവന്‍ ഒരിക്കല്‍ പറഞ്ഞു. ''ചട്ടമ്പിസ്വാമിയും നാമും സതീര്‍ത്ഥ്യരാണ്. അദ്ദേഹം നമ്മെ 'നാണാന്‍' എന്നും നാം അദ്ദേഹത്തെ 'ചട്ടമ്പി' എന്നുമാണ് വിളിക്കാറ്. അദ്ദേഹത്തെ നാമോ നമ്മെ അദ്ദേഹമോ എന്തെങ്കിലും പഠിപ്പിച്ചിട്ടില്ല. അതിന്റെ ആവശ്യവും ഉണ്ടാ യിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്... ചെറുപ്പത്തില്‍ വാരണപ്പള്ളിയില്‍ താമസിച്ച് കുമ്മംപള്ളിയില്‍ താമസിച്ച് കൊച്ചുരാമന്‍പിള്ള ആശാനില്‍ നിന്നും പഠിച്ചിട്ടുണ്ട്. കൊച്ചുരാമന്‍പിള്ള ആശാനാണ് നമ്മുടെ ഗുരു എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. (വല്ലഭശ്ശേരി പേജ് 54)

ശ്രീനാരായണഗുരുദേവന്റേയും ശ്രീചട്ടമ്പിസ്വാമി തിരുവടികളുടേയും ഈ തിരുവായമൊഴിവകളില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ട്. ഈ അമൃതവാണികള്‍ക്ക് വിശാലമായൊരു വ്യാഖ്യാനം ഇനിയും ആവശ്യമില്ലല്ലോ. ഗുരുശിഷ്യവിവാദത്തിന്റെ വിരാമധ്വനിയല്ലേ ഈ വാക്കുകളില്‍ മുഴങ്ങി കേള്‍ക്കുന്നത്. എങ്കിലും വിവേകഭ്രഷ്ടന്മാരുടെ ബധിരകര്‍ണ്ണങ്ങളില്‍ ഇതൊന്നും പതിക്കുകയില്ലല്ലോ. കഷ്ടം!


ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക

പ്രതിമാസ ചതയ ദിനം - by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

എന്താണ് പ്രതിമാസ ചതയവ്രതാനുഷ്ഠാനപദ്ധതി? എല്ലാ മാസവും കുടുംബശ്വര്യത്തിനായി ചതയ വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ? അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? SNDP ശാഖകളിലും കുടുംബയോഗങ്ങളിലും ( ശ്രീ നാരായണ പ്രസ്ഥാനങ്ങളിൽ ) പ്രതിമാസ ചതയ ദിനം എങ്ങനെ സംഘടിപ്പിക്കണം? ചതയ ദിനാചരണം വഴി എങ്ങനെ ഒക്തജനങ്ങള്ളെ ചേർത്ത് നിറുത്തി ശ്രീ നാരായണ പ്രസ്ഥാനത്തെ ശക്തമാക്കാം?
by
സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
...............................................

ജീവിച്ചിരുന്നപ്പോള് തന്നെ കളങ്കമേല്ക്കാത്ത ഗുണഗണങ്ങളോടു കൂടിയ ആ ഭഗവദ്പാദങ്ങളെ ഭക്തജനങ്ങള് തങ്ങളുടെ മാര്ഗ്ഗവും ലക്ഷ്യവുമായ പരമഗുരുവും പരമ ദൈവതവുമായി ആരാധിച്ചു. അങ്ങനെ ചതയതാരം ജീവിതവിജയത്തിന്റെ താരകനക്ഷത്ര മായിത്തീര്ന്നു. അതിന്റെ മഹിമാവിശേഷത്തെ മഹാകവി ആശാന് ഇങ്ങനെ പാടി വച്ചിട്ടുണ്ട്.

'വരുമാറില്ലഹോ കാണുക വിഗതോത്സവം നാളില്

ഒരു കാലത്തും സ്വാമിതന് തിരുനക്ഷത്രം'

ഉത്സവഛായ പകര്ന്ന ആഘോഷങ്ങളോടെ എക്കാലവും ചതയം തിരുനാളിന്റെ പ്രാധാന്യം വര്ദ്ധിച്ചുകൊണ്ടേയിരിക്കും.

'ചിങ്ങച്ചതയമേ ഞങ്ങള്ക്കു നേര്വഴികാട്ടും ദ്രുവതാരമേ

മംഗളദേവത കത്തിച്ചുകാണിച്ച ഭാഗ്യത്തില് കൈവിളക്കേ

ഞങ്ങളില് നീ ഗുരുപാദസ്മരണ വളര്ത്തിയും കാത്തുകൊണ്ടും

പൊങ്ങിവിയത്തില് വിളങ്ങുക ലോകത്തില് പുണ്യപ്രഭാപൂരമേ'

എന്നു ഗുരുദേവപ്രശിഷ്യനായ ഗീതാനന്ദസ്വാമികള് പാടിയത് എത്രയും ഹൃദയസ്പൃക്കും സത്യസന്ധവുമാണ്. ഇന്ന് ശ്രീകൃഷ്ണപരമാത്മാവിന്റെ 'അഷ്ടമിരോഹിണി'പോലെ ഭഗവാന് ബുദ്ധന്റെ 'ബുദ്ധപൗര്ണമി'പോലെ, 'ഗുരുപൂര്ണിമപോലെ 'ചതയംതിരുനാള്' എങ്ങും വിളങ്ങി നില്ക്കുന്നു.
https://chat.whatsapp.com/CLGemYxekrsKdtrQ4RxN0T
ഗുരുദേവന് സശീരനായിരുന്ന കാലത്ത് തന്നെ ചതയം പുണ്യദിനമായി കണ്ടുകൊണ്ട് ഒരു മണ്ഡകാലം നീണ്ടുനില്ക്കുന്ന ഉപാസനാസമ്പ്രദായത്തിന് തൃപ്പാദശിഷ്യനായ ദിവ്യശ്രീ. ബോധാനന്ദസ്വാമികള് തുടക്കം കുറിച്ചതായി 'ധര്മ്മം' തുടങ്ങിയ പഴയപത്രരേഖ കളില് കാണുന്നു. ഇന്നും ശിവഗിരിയിലെ പ്രതിമാസവിശേഷങ്ങളില് ഏറ്റവും പ്രാധാന്യ ത്തോടെ ചതയം തിരുനാള് കൊണ്ടാടുന്നു. ധാരാളം ഭക്തജനങ്ങള് അന്നേദിവസം ശിവഗിരി യിലെത്തി ഭഗവത് ദര്ശനവും ഗുരുപൂജയും നടത്തി ധന്യരായി ശാന്തനമസ്ക്കരാ മടങ്ങുന്നു. ശിവഗിരിയിലെ സന്യാസിമാരുടെയും സബ്രഹ്മചാരികളുടെയും നേതൃത്വത്തില് മഹാസമാധി മന്ദിരാങ്കണത്തില് സത്ഗ്രന്ഥപാരായണവും സമാധിപീഠത്തില് സമൂഹാര്ച്ചനയും നടത്തുന്നു. സായംസന്ധ്യകളില് എങ്ങും നിറഞ്ഞുനില്ക്കുന്ന ചതയതാരത്തിന്റെ പ്രഭയേറ്റു വാങ്ങിയ ആലക്തിക ദീപഛവിയാല് മഹാസമാധിമന്ദിരം ചതയസന്ധ്യയൊരുക്കുന്നു. ഗുരുദേവന്റെ അലൗകികസാന്നിദ്ധ്യം ആര്ക്കും അന്തരാത്മാവിനെ തഴുകുന്ന സമ്മോഹന നിമിഷങ്ങളാണത്. പൂര്വ്വപുണ്യസുകൃതം ചെയ്തവര്ക്കേ ശിവഗിരിയിലെത്തി ഇത് നുകരാനാവൂ. ഇപ്പോള് ശിവഗിരി കൂടാതെ ചെമ്പഴന്തിയിലെ ഭഗവാന്റെ അവതാരഗൃഹം, മരുത്വാമലയിലെ തപോഭൂമി, ചാലക്കുടിയിലെ ഗായത്രി ആശ്രമം എന്നിവിടങ്ങളിലും ക്ഷേത്രങ്ങളിലും ചതയവ്രതപൂജ ഭക്തിപൂര്വ്വം നടത്തിപ്പോരുന്നു. വ്രതാനുഷ്ഠാനം സംബന്ധിച്ച് ഭക്തജനങ്ങളുടെ അറിവിലേക്കായി ചില നിര്ദ്ദേശങ്ങള് ചുരുക്കമായി ഇവിടെ പ്രതിപാദിക്കുന്നു.

ചതയവ്രതത്തിന്റെ കാലദൈര്ഘ്യം എത്ര?

ചതയം തിരുനാളിന്റെ തലേനാള് രാത്രി തുടങ്ങി, ചതയം തിരുനാളിന് സായം സന്ധ്യക്ക് നടത്തുന്ന വിശേഷാല് പൂജയോടെ ചതയവ്രതം അവസാനിപ്പിക്കാം. എന്നാല് ചതയദിനത്തിനും മൂന്നുനാള്മുമ്പ് തന്നെ വ്രതാനുഷ്ഠാനത്തിന് നാം നമ്മെത്തനന്നന്നെ പാകപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടി മത്സ്യം, മാംസം, മദ്യം തുടങ്ങി വ്രതഭംഗം വരുത്തുന്നതെല്ലാം ഉപേക്ഷിക്കുന്നു. സായംസന്ധ്യക്കുള്ള സന്ധ്യാവന്ദനം അഥവാ നിത്യപാര്ത്ഥന ചിട്ടയോടെ പൂര്വ്വാധികം ഭക്തിപുരസ്സരം നടത്തുന്നു. പ്രാര്ത്ഥന യ്ക്ക്ശേഷം ഹൃദയപത്മത്തില് ഗുരുദേവന്റെ സ്വരൂപം കണ്ടുകൊണ്ട് 108 പ്രാവശ്യം ''ഓം നമോ നാരായണായ'' എന്ന അഷ്ടാക്ഷരീമന്ത്രം ജപിക്കണം. കൂടാതെ ഗുരുദേവസംബന്ധി യായ ആത്മീയഗ്രന്ഥങ്ങള് പാരായണം ചെയ്യണം.

വീടും പരിസരവും പ്രത്യേകിച്ച് പൂജാമുറിയും എല്ലാ വിധത്തിലും ശുചിയായി ഒരുക്കണം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. 

ചതയം തിരുനാളിന് തലേന്ന് രാത്രി ഷഷ്ഠിവ്രതത്തിന് എന്ന പോലെ അരി മുതലായ ധാന്യാഹാരങ്ങള് ഒഴിവാക്കി കുറേക്കൂടെ സാത്വികമായ പഴവര്ഗ്ഗങ്ങളടങ്ങിയ ലഘുഭക്ഷണം കഴിക്കുക. ചതയം തിരുനാളിന് രാവിലെ ബ്രാഹ്മമുഹൂര്ത്തത്തില് ഉണര്ന്ന് കുളികഴിഞ്ഞ് വീട്ടിലെ പൂജാമുറിയിലുള്ള ഗുരുദേവചിത്രത്തിന് മാലചാര്ത്തി പുഷ്പാലങ്കൃതമാകുക. (മഞ്ഞ പുഷ്പങ്ങള് ഉപയോഗിച്ചാല് നന്ന്) നിലവിളക്ക് വിധിപ്രകാരം കൊളുത്തിയതിനു ശേഷം നിത്യേന ചൊല്ലുന്ന പ്രാര്ത്ഥനകള് ജപിക്കുക. രാവിലെ 6.15-ന് മൗനസാന്ദ്രമായ അന്തരീക്ഷത്തില് ഗുരുദേവസ്വരൂപധ്യാനത്തില് ലയിക്കണം.

6.15 എന്ന സമയത്തിന്റെ സവിശേഷതയെന്ത്?

ഗുരുദേവന്റെ തിരുവവതാരവര്ഷവും സമയവും ശിവഗിരിമഠം അംഗീകരിച്ചിട്ടുള്ളത് 1855 ആഗസ്റ്റ് 28 (1031 ചിങ്ങം 14) ചതയദിനത്തില് രാവിലെ 6.15-എന്നതാണ്. അതിനാല് അവതാരമുഹൂര്ത്തത്തെ സ്മരിച്ചുകൊണ്ടാണ് 6.15 എന്ന സമയം സ്വീകരിച്ചിട്ടുള്ളത്. ധ്യാനം 6.10-ന് ആരംഭിച്ച് 10 മിനിട്ടിനുള്ളില് ഇഷ്ടമുള്ളത്ര സമയം ആകാം. എന്നാല് 6.15-ന് ധ്യാനത്തില് ലയിച്ചിരിക്കണം എന്ന് മാത്രം.

ഈ ദിവ്യമുഹൂര്ത്തത്തിലുള്ള ധ്യാനം ഗുരുഭക്തര് നിത്യസാധനയായി അനുഷ്ഠിക്കാമോ?

തീര്ച്ചയായും അനുഷ്ഠിക്കാവുന്നതാണ്. ലോകത്തെമ്പാടുമുള്ള ഗുരുഭക്തര് പ്രഭാതത്തില് എഴുന്നേറ്റ് കുളിയും ഗുരുവന്ദനവും പ്രാര്ത്ഥനയും നിര്വ്വഹിച്ചതിന് ശേഷം ഇപ്രകാരം നിശ്ചിതമായ സമയാധിഷ്ഠിതമായി ഒരു ധ്യാനസമ്പ്രദായം കൂടി അനുവര്ത്തി ച്ചാല് അത് വ്യക്തികള്ക്കും, ശ്രീനാരായണസമൂഹത്തിനും വലിയ ശക്തിയും ചൈതന്യവും ഐക്യവും പ്രദാനം ചെയ്യുന്നതാണ്. ചതയവ്രതസാധനയില് ഈ ധ്യാനസമ്പ്രദായത്തിന്റെ അനുഷ്ഠാനത്തിന് ഒരു മുടക്കും വരാതിരിക്കുവാന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇതിനുശേഷം ചെയ്യേണ്ടതെന്ത്?

ധ്യാനം കഴിഞ്ഞാല് ഗുരുദേവന്റെ ആത്മോപദേശശതകം തുടങ്ങിയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള് കുറെ സമയം പാരായണം ചെയ്യണം. ഈയവസരത്തില് ഗുരുദേവസുപ്രഭാതം ചൊല്ലാവുന്നതാണ്. കൂടാതെ ഹരിനാമകീര്ത്തനത്തിന്റെ രീതിയില് വിരചിതമായ 'ഗുരുനാമകീര്ത്തനം' ജപിക്കുന്നതും ഉത്തമമാണ്. (രണ്ടും അന്യത്ര ഈ ഗ്രന്ഥത്തില് ചേര്ത്തിട്ടുണ്ട്) തുടര്ന്ന് സമര്പ്പണശ്ലോകങ്ങള് ചൊല്ലി മംഗളാരതിയും നിര്വ്വഹിച്ച് (കര്പ്പൂരാരാധന) ഗൃഹത്തിലുള്ള പ്രഭാതസാധന അവസാനിപ്പിക്കാം. ഗുരുദേചിത്രത്തിന് മുമ്പില് കൊളുത്തിയ വിളക്ക് അന്നേദിവസം സായംസന്ധ്യവരെ കെടാവിളക്കായി സൂക്ഷിക്കുന്നത് നന്നായിരിക്കും. അതിനെതുടര്ന്ന് ചതയപൂജ നടത്താനുദ്ദേശിക്കുന്ന കേന്ദ്രത്തിലേക്ക് വ്രതമനുഷ്ഠിക്കുന്നവര് എത്തിച്ചേരണം. പ്രസ്തുതകേന്ദ്രം ഗുരുദേവന് പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളോ ഗുരുമന്ദിരങ്ങളോ ഇതര പുണ്യസ്ഥലങ്ങളോ ആകാം. അവിടെ ചതയപൂജയ്ക്കുള്ള സംവിധാനങ്ങള് ക്രീമകരിച്ചിരിക്കണം. മാത്രമല്ല സ്ഥിരമായി ഒരു കേന്ദ്രം ഇതിനായി തെരഞ്ഞെടുക്കേണ്ടതുമാണ്.

എന്തൊക്കെ ക്രമീകരണങ്ങളാണ് ചെയ്യേണ്ടത്?

ഗുരുമന്ദിരവും പരിസരവും ശുചിയാക്കി വച്ചിരിക്കണം എന്ന് പ്രത്യേകം പറയേണ്ട തില്ലല്ലോ! ഗുരുദേവന്റെ പ്രതിമയോ ചിത്രമോ മാലചാര്ത്തി അലങ്കരിച്ച് വയ്ക്കുക. അതിന് മുമ്പില് ഭക്തജനങ്ങള്ക്ക് സമൂഹമായിരുന്ന് പ്രാര്ത്ഥിക്കുവാനും മറ്റും സൗകര്യം ഉണ്ടാ യിരിക്കണം.

പ്രാര്ത്ഥനാക്രമം

വന്നുചേര്ന്ന ഭക്തജനങ്ങള് നേരത്തെ മുന്കൂട്ടി നിശ്ചയിച്ച ഒരു സമയത്ത് സമൂഹ പ്രാര്ത്ഥന ആരംഭിക്കണം. പ്രാര്ത്ഥനക്കായി ചമ്രം പടിഞ്ഞിരിക്കുന്നതാണുത്തമം. ജപിക്കേണ്ട പ്രസ്തുത പ്രാര്ത്ഥനകളുടെ ക്രമം ചുവടെ ചേര്ക്കുന്നു.

'ഓം' എന്ന മന്ത്രാക്ഷരി മൂന്നുപ്രാവശ്യം ദീര്ഘമായി ജപിക്കുക. തുടര്ന്ന് 1. ഗുരുധ്യാനം (ഗുരുര് ബ്രഹ്മാ...) 2. ഗുരുസ്തവം (നാരായണമൂര്ത്തേ...) 3. ദൈവദശകം (ദൈവമേ കാത്തുകൊള്കങ്ങ്..) 4. ഇശാവസ്യോപനിഷത്ത് (ഈശന് ജഗത്തിലെല്ലാം...) 5. അനുകമ്പാദശകം (ഒരു പീഢയെറുമ്പിനും ...) 6. ഗുരുഷഡ്ക്കം (ഓം ബ്രഹ്മണേ..) 7. ഗദ്യപ്രാര്ത്ഥന (കാണപ്പെടുന്നതൊക്കെയും...) 8. സമര്പ്പണശ്ലോകങ്ങള് (1. നമാമമി നാരായണ... ) 2. അന്യഥാ ശരണം... 3. ത്വമേവ മാതാ... 4. അസതോ മ സദ്ഗമയ ... 5. പൂര്ണമദ... എന്നീ പ്രാര്ത്ഥനകള് സമൂഹമായി ചൊല്ലുക. പ്രാര്ത്ഥനകള് നല്ലവണ്ണം അറിയാവുന്ന ഒരാള് ചൊല്ലിക്കൊടുക്കുന്നതും മറ്റുള്ളവര് ഏറ്റുചൊല്ലുന്നതും നന്നായിരിക്കും. പ്രാര്ത്ഥന കഴിഞ്ഞ് ഗുരുദേവചിത്രത്തിന് മുമ്പില് കര്പ്പൂരാരാധന നടത്തി തീര്ത്ഥവും പ്രസാദവും സ്വീകരിക്കുക.



ഗുരുധര്മ്മ പ്രബോധനം:-

ഭക്തജനങ്ങള് പ്രസാദം സ്വീകരിച്ചതിന് ശേഷം നിര്ദ്ദിഷ്ട സ്ഥാനങ്ങളില് ഇരിക്കുക തുടര്ന്ന് ഗുരുധര്മ്മപ്രബോധനത്തിലേക്ക് പ്രവേശിക്കുകയായി. അത് നിര്വ്വഹിക്കേണ്ടത് ഗുരുദേവന്റെ കൃതികളെയും ജീവിതത്തെയും സമഗ്രമായി പഠിച്ചറിഞ്ഞ, പരിശീലനം സിദ്ധിച്ച ഒരു ഗുരുധര്മ്മപ്രചാരകന് ആയിരിക്കണം. ഗുരുദേവന്റെ ജീവിതത്തെയും ദര്ശന ത്തെയും കോര്ത്തിണക്കി ആത്മീയതയ്ക്ക് പ്രാധാന്യം നല്കുന്ന വിഷയമാ യിരിക്കണം പ്രഭാഷണത്തിന് തെരഞ്ഞെടുക്കേണ്ടത്. പ്രഭാഷകരെ ലഭിക്കാത്തപക്ഷം ഗുരുദേവചരിത ത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങളും കൃതികളും ഗുരുദേവതിരുവായ്മൊഴികളും സദ്ഗ്രന്ഥ ങ്ങളും ഒരാള് വായിച്ച് വിശദീകരിക്കുക. കൂടാതെ ഗുരുദേവവിരചിതമായ ദേവതാ സ്തുതികളും ഗുരുദേവസങ്കീര്ത്തനങ്ങളും താളമേളങ്ങളോടെ ഭക്തി പൂര്വ്വം ആലാപനം ചെയ്യാവുന്നതാണ്. ഗുരുധര്മ്മപ്രബോധനം കഴിഞ്ഞ് മദ്ധ്യത്തില് ഒരു നിലവിളക്ക് വച്ച് ഭക്തജനങ്ങള് അതിന്റെ ചുറ്റുമിരുന്ന് ഗുരുദേവപൂജാ-പുഷ്പാഞ്ജലി സ്ത്രോത്രം ഇരു വിടണം. 108 ശ്ലോകങ്ങളുള്ള ഈ പൂജാസ്തോത്രം (ഈ പുസ്തകത്തില് അന്യത്ര ചേര്ത്തിട്ടുണ്ട്) ജപിക്കുന്നത് തികച്ചും ഐശ്വര്യപ്രദമായിരിക്കും. ഓരോ ശ്ലോകങ്ങള് ചൊല്ലു മ്പോഴും നിലവിളക്ക് ഗുരുസ്വരൂപമായികണ്ട് ഗുരുദേവതൃപ്പാദങ്ങളില് പുഷ്പമിട്ട് നമസ്ക്കരി ക്കണം. (നിലവിളക്കിന്റെ ചുവട്ടില് അര്പ്പിക്കണം. ആളുകള് കൂടുന്നതനുസരിച്ച് വിളക്കിന്റെ എണ്ണവും കൂടുതലാക്കണം. പ്രസ്തുതഅര്ച്ചനയ്ക്ക് ഗുരുദേവസഹസ്രനാമ വുമാകാം) ഇതിനുശേഷം ഗുരുമന്ദിരത്തിന് മുമ്പില് രണ്ടുവരിയായി നിന്ന് ഗുരുപൂജയില് പങ്കുചേരണം. അതിന്റെ വിധി താഴെ ചേര്ക്കുന്നു.

ഗുരുപൂജ

ഉച്ചയ്ക്ക് 12 മണിയോടെ ഗുരുപൂജ ആരംഭിക്കണം. ഗുരുദേവന് നിവേദിക്കുവാന് ശിവഗിരിയിലെ മാതൃകസ്വീകരിച്ച് ചോറും കറികളും ഒരുക്കാവുന്നതാണ്. വ്രതശുദ്ധിയുള്ള വരായിരിക്കണം. പ്രസ്തുത നിവേദ്യം പാകം ചെയ്യേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗുരുമന്ദിരത്തിനകത്ത് വൈദികന് ഗുരുപുഷ്പാഞ്ജലി ചെയ്ത് ഗുരുപൂജ നടത്തുമ്പോള് വെളിയില് ഭക്തജനങ്ങള് രണ്ടുവരിയായി നിന്നു ''ഓം നമോ നാരായണയ'' എന്നോ ''ഓം ശ്രീനാരായണപരമ ഗുരുവേ നമഃ'' എന്നോ മന്ത്രം ജപിക്കണം. നിവേദ്യം സമര്പ്പിച്ചതിന് ശേഷം സമൂഹപ്രാര്ത്ഥന നടത്തണം. ഇനി മംഗളരതിയും (കര്പ്പൂരാരാധന) നടത്തി പ്രസാദം സ്വീകരിച്ചതിന് ശേഷം എല്ലാവരും ഒന്നിച്ച് ഭക്ഷണത്തിനാ യി ഇരിക്കുക. എല്ലാവരുടെയും ഇലയില് ഒരു ഭാഗത്ത് നിവേദ്യച്ചോറ് ആദ്യം വിളമ്പുക. തുടര്ന്ന് മറ്റ് ഉപദംശങ്ങളും വിളമ്പുക. ഭക്ഷണത്തിനിരുന്ന എല്ലാവര്ക്കും വിളമ്പിത്തീര്ന്നതിന് ശേഷമേ കഴിച്ചു തുടങ്ങാവൂ. ഭക്ഷണം വിളമ്പുന്ന സമയത്തു എല്ലാവരും ഭക്തിപൂര്വ്വം 'ഗുരുമംഗളാ ഷ്ടകം' (അന്യത്ര ചേര്ത്തിട്ടുണ്ട്) ജപിക്കണം. എല്ലാവരും ചേര്ന്ന് ബ്രഹ്മാര്പ്പണം ചൊല്ലി - ഗുരുദേവ നിവേദ്യപ്രസാദം ആഹരിച്ചു തുടങങ്ങുക. ഇതോടെ തലേ ദിവസം ആരംഭിച്ച ഉപവാസവ്രതത്തിന് സമാപ്തി കുറിക്കുകയായി.

വ്രതപര്യവസാനം

ഗുരുപൂജ ഭക്ഷണം എന്നിവയ്ക്ക് ശേഷം സൗകര്യപ്രദമെങ്കില് ഗുരുധര്മ്മ പ്രബോധനവും ഭജനയും സായംസന്ധ്യവരെ തുടരാവുന്നതാണ്. സന്ധ്യക്ക് ദീപാരാധനയും സമൂഹപ്രാര്ത്ഥനയും നടത്തി സമര്പ്പിക്കുന്നതോടെ ചതയവ്രതം പര്യവസാനിക്കുന്നു. ഉച്ചയ്ക്ക് ശേഷം ഈ ചടങ്ങുകള്, ഒത്തുചേര്ന്നിരിക്കുന്ന കേന്ദ്രത്തില് വച്ച് നടത്തുവാന് സൗകര്യപ്പെടാത്തപക്ഷം അവരവരുടെ വീട്ടില്വച്ച് സമൂഹപ്രാര്ത്ഥനയും മംഗളാരതിയും നടത്തി വ്രതം അവസാനിപ്പിക്കാവുന്നതാണ്. വീട്ടില് രാവിലെ കൊളുത്തികെടാതെ സൂക്ഷിച്ചിരിക്കുന്ന ദീപം ഇതോടെ അണക്കാവുന്നതുമാണ്.

ചതയവ്രതത്തിന്റെ ഭാഗമായി ഗുരുമന്ദിരങ്ങള് കേന്ദ്രീകരിച്ച് വൈകിട്ട് വിശേഷാല് പൂജ, പ്രഭാഷണം, ഭജന തുടങ്ങിയവ യൂത്ത്മൂവ്മെന്റിന്റെയും മറ്റും പ്രത്യേക ചുമതലയില് നടത്തുന്നത് നന്നായിരിക്കും.

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക

Monday 4 May 2020

ശ്രീനാരായണഗുരുദേവന്‍ ഭാവി ലോകത്തിൻ്റെ പ്രവാചകൻ by - സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം


ജാതിക്കും മതത്തിനും പങ്കിടാന്‍ കഴിയാത്ത മഹാജ്യോതിസായി 'പൊട്ടപ്പുല്ലുകൊണ്ടും ശുഷ്‌ക്കമായ പത്രസൗഘം കൊണ്ടും കെട്ടിമേഞ്ഞ ഓലക്കുടിലില്‍ 149 വര്‍ഷങ്ങള്‍ക്കുമുമ്പ് അവനീര്‍ണ്ണനായ ആ ജഗദ്ഗുരുവിന്റെ തിരുമുമ്പില്‍ കാലമിന്ന് കൈകൂപ്പി നില്‍ക്കുകയാണ്. കാരണം കാലാതീതമായ മഹാദര്‍ശനമാണ് ഈ ലോകഗുരു പ്രദാനം ചെയ്തത്. മഹാത്മാ ക്കളെ പൊതുവെ കാലഘട്ടത്തിന്റെ സൃഷ്ടിയെന്ന് പറഞ്ഞ് വരാറുണ്ട്. എന്നാല്‍ ശ്രീനാരാ യണഗുരുദേവനാകട്ടെ കാലഘട്ടിത്തിന്റെ സൃഷ്ടി എന്നതിനപ്പുറത്ത് കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവു കൂടിയാണ്. ചരിത്രഗതിയെ ക്രിസ്തുവിന് മുമ്പ് ക്രിസ്തുവിന് ശേഷം എന്നിങ്ങനെ രണ്ടായിതരം തിരിക്കാറുണ്ട്. ഗുരുദേവന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നവയുഗവിധാതാവാണ്. ഗുരുദേവന്റെ അവതാരത്തോടുകൂടിയാണ് ഏകലോകവ്യവസ്ഥിതി ആരംഭിക്കുന്നത്. ഏകലോക വ്യവസ്ഥിതിയുടെ ജനയിതാവായിട്ടായിരിക്കും ഭാവിലോകം ശ്രീനാരായണഗുരുദേവനെ വിലയിരുത്തുന്നത്. വരാന്‍ പോകുന്ന നൂറ്റാണ്ടുകളില്‍ പ്രഭ തൂകി നില്‍ക്കുന്നത് ശ്രീനാരായണഗുരുദേവന്റെ സത്യദര്‍ശനമായിരിക്കും. ജാതിയും മത ത്തിനും എല്ലാവിധമായ ഭേദചിന്തകള്‍ക്കും അപ്പുറത്ത് ലോകമിന്ന് ഒരു ഏകലോക ചിന്താധാരയിലേക്ക് നിര്‍ദ്ധാരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ തലയ്ക്ക് മുകളില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട് പ്രതിഭാസിക്കുന്നത് ശ്രീനാരായണസൂര്യ നായിരിക്കും. അന്നത്തെ ജനത ക്രിസ്തുവിന്റെ ചരിത്രത്തെപ്പോലെ ശ്രീനാരായണഗുരുവിന് മുമ്പ്, ശ്രീനാരായണഗുരുവിന് ശേഷം എന്നിങ്ങനെ കാലഘട്ടത്തെ തരം തിരിക്കാതെയായിരി ക്കുകയില്ല. നൂറ്റാണ്ടുകളുടെ ചരിത്രഗതിയെ വിശ്ലേഷണം ചെയ്യുമ്പോള്‍ ഗുരുദേവദര്‍ശനം എല്ലാവിധമായ സീമകള്‍ക്കുമപ്പുറത്ത് നിത്യപ്രസക്തമായി കാന്തിയേകി നില്‍ക്കുവാന്‍ കരുത്താര്‍ജ്ജിച്ചതാണ്. ദേശസമീ ചിന്താഗതികളെ അതിവര്‍ത്തിച്ച് ഏതു ശാസ്ത്രത്തി ന്റെയും മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുവാന്‍ കെല്‍പ്പാര്‍ന്ന അനുപമദര്‍ശനം ഗുരുദേവ ദര്‍ശനം മാത്രമാണ്.


മനുഷ്യമനസ്സിനെ കിടിലം കൊള്ളിക്കുന്ന ഭയാശങ്കകളോടുകൂടിയാണ് സമകാലിക കേരളവും ഭാരതവും ലോകവും നീങ്ങിക്കൊണ്ടിരിക്കുന്നത്. എവിടെയും കാലന്‍ സംഹാര താണ്ഡവമാടുന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മതതീവ്രവാദികള്‍ മാറാടിലും കാശ്മീരിലും പാലസ്തീനിലും മ്യാന്മാറിലും താലിബാനിലും ചെയ്തുകൊണ്ടിരിക്കുന്ന കൂട്ട ക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കും കുത്സിതമായ നീചപ്രവൃത്തികള്‍ക്കും നിരപരാധി കളായ സമൂഹം ഇരയായിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയില്‍ നിന്നും നിരായുധീ കരണത്തിനുവേണ്ടി ചെയ്തുപോരുന്ന ഉദ്‌ബോധനങ്ങള്‍ ബധിര കര്‍ണ്ണങ്ങളില്‍ പതിച്ച പ്രതീതിയെ സൃഷ്ടിച്ചിട്ടുള്ളൂ. നിരായുധീകരണത്തെക്കുറിച്ച് പറയുംതോറും ആയുധീ കരണം നിയന്ത്രണമില്ലാത്ത വിധം വര്‍ദ്ധിച്ചുവരികയാണ്. ബര്‍മ്മയില്‍ (ഇന്നത്തെ മ്യാന്മാര്‍) പര്യടനം നടത്തിവന്ന ശിഷ്യനായ ഗുരുപ്രസാദസ്വാമികളോട് ഒരിക്കല്‍ ഗുരുദേവന്‍ ചോദിച്ചു. ''ബര്‍മ്മയിലെ ബുദ്ധമതക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ ഉണ്ടോ'' എന്ന് ''ഹിന്ദു ക്ഷേത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ അധികം'' എന്നായിരുന്നു ശിഷ്യനായ ഗുരുപ്രസാദ സ്വാമികളുടെ മറുപടി. അതിന് ഗുരുദേവന്‍ നല്‍കിയ പ്രതികരണം എത്രയും അര്‍ത്ഥഗര്‍ഭ മാണ്. ''അത് മുടിവെട്ടും പോലെയാണ്. വെട്ടുംതോറും വേഗത്തിലും അധികമായും വളര്‍ന്നുകൊണ്ടേയിരിക്കും. വിഗ്രഹം വേണ്ടയെന്ന് ബുദ്ധന്‍ പറഞ്ഞതുകൊണ്ടാകാം ബുദ്ധമതക്ഷേത്രങ്ങളില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ വര്‍ദ്ധിച്ചത്''. ഇതേപോലെയാണ് ഐക്യരാഷ്ട്രസഭയുടെയും ലോകനേതാക്കന്മേരുടെയും നിരായുധീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെയും നില. ആയുധം വേണ്ട എന്ന് പറയുംതോറും വര്‍ദ്ധിച്ചു വരുന്ന ആയുധപന്തയത്തിലൂടെയയാണ് ലോകരാഷ്ട്രങ്ങള്‍ ഇന്ന് നീങ്ങിക്കൊണ്ടിരിക്കു ന്നത്. ''പൊരുതുജയിപ്പതസാദ്ധ്യം'' എന്ന ഗുരുദേവദര്‍ശനം നാമിവിടെ സ്മരിക്കുക. ആര്‍ക്കും ആരോടും പൊരുതി ജയിക്കുവാന്‍ സാധിക്കുകയില്ല. പൊരുതുംതോറും വീറോടെയുള്ള തിരിച്ചടിയാകും ഫലം.

''അമേരിക്കയ്ക്ക് സദ്ദാം ഹുസൈനനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കു വാന്‍ സാധിച്ചെങ്കിലും ആ രാജ്യത്തുള്ള ഭൂരിപക്ഷം ജനതയുടെയും മനസാക്ഷി പിടിച്ചെടു ക്കാന്‍ സാധിച്ചിട്ടില്ല. അവിടെയിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവുയുദ്ധം നടത്തുന്ന വാര്‍ത്തകളാണ് ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ നാമിന്നും അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പാടിവച്ചു:

''പ്രിയമപരന്റെയതെന്‍ പ്രിയം സ്വകീയ

പ്രിയമപര പ്രിയമിപ്രകാരമാകു;

നയമതിനാലെ നരന്നു നന്മ നല്‍കും

ക്രിയയപരപ്രിയ ഹേതുവായ് വരേണം.''

ഓരോ രാജ്യങ്ങളും സമൂഹവും വ്യക്തിയും സ്വീകരിക്കേണ്ട ഒരു ലോകനയമാണ് ശ്രീനാരായണഗുരുദേവന്‍ ഈ മന്ത്രത്തിലൂടെ ലോകത്തിന് നല്‍കിയിരിക്കുന്നത്. എല്ലാവരും ഒരേ മതപരമായ സത്തയുടെ അംശങ്ങളായതുകൊണ്ട് ആരും ആര്‍ക്കും അന്യരല്ല. എല്ലാവരും ആത്മസഹോദരന്മാരാണ്. അണ്ഡവും പിണ്ഡാണവും തമ്മില്‍ ഉപാധി വ്യത്യാസമേയുള്ളൂ. ആകെത്തുകയില്‍ രണ്ടും ഒന്നുതന്നെയാണ്. താന്‍ തന്റെ പ്രിയത്തെ ക്കുറിച്ച് ആനന്ദത്തെക്കുറിച്ച് ചിന്തിക്കുന്നതിന്റെ പ്രവര്‍ത്തിക്കുന്നതിന്റെയും ബഹിസ്ഫു രണം മറ്റുള്ളവരിലും പ്രതിസ്ഫുരിക്കുന്നു. പ്രതിസ്പന്ദിക്കുന്നു. തന്റെ പ്രിയം അന്യന്റെയും പ്രിയമായിത്തീരേണ്ടതാണ്. ആ നയത്തോട് കൂടിവേണം താന്‍ കര്‍മ്മപ്രപഞ്ചത്തില്‍ വ്യാപരിക്കുവാന്‍. ഓരോരുത്തര്‍ക്കും ആത്മപ്രിയമാണ് അഥവാ ആനന്ദമാണ് പരമമായിട്ടു ള്ളത്. പ്രവൃത്തി തനിക്കു ഹിതവും മറ്റുള്ളവര്‍ക്ക് അഹിതവും ആവാന്‍ പാടില്ല''. ഒരുവന് നല്ലതും അന്യനല്ലലും ചേര്‍പ്പൊരു തൊഴില്‍ ആത്മവിരോധിയാണെന്നും ആത്മോപദേശ ശതകത്തില്‍ ഗുരുദേവന്‍ ഉപദേശിക്കുന്നത്. രാജ്യങ്ങളും രാഷ്ട്രീയനേതാക്കന്മാരും ഒരു പൊതുവായ തത്വമെന്ന നിലയില്‍ ആശ്യമവിനിമയം ചെയ്ത് സാക്ഷാത്കരിക്കേണ്ട ദര്‍ശനമാണ് ആത്മോപദേശശതകത്തിലെ ഈ ശ്ലോകത്തില്‍ ഗുപ്തമായിരിക്കുന്നത്.

1982-ല്‍ കോപ്പന്‍ ഹേഗനില്‍ വച്ച് ലോക നൈതിക സമ്മേളനം നടന്ന അവസരത്തില്‍ മാനവരാശിക്കെന്നും ഒരുപോലെ അംഗീകരിക്കാവുന്ന ഒരു പൂര്‍ണ്ണനൈതിക സന്ദേശത്തിന്റെ ആവശ്യകത ആ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ബോദ്ധ്യപ്പെട്ടു. പല പല ദാര്‍ശനിക ചിന്താധാരകളെയും വിശകലനം ചെയ്ത അവിടെ കൂടിയിരുന്ന വിശ്വചിന്തകന്മാര്‍ അവ സാനം ലോകകത്തെ ഐക്യപ്പെടുത്തുന്നതിനുള്ള ഏകതയുടെ സന്ദേശം ദര്‍ശിച്ചത് ശ്രീനാരായണഗുരുവിലും അവിടുന്നു. ആത്മോപദേശശതകത്തിലെ ഏകതയുടെ ദര്‍ശനത്തിലേക്കാണ് ആ മഹനീയതരുടെ ശ്രദ്ധയും പ്രത്യാശയും കേന്ദ്രീകരിച്ചത് എന്ന ഒന്നുമാത്രം മതിയാകും ഗുരുദേദര്‍ശനത്തിന്റെ മഹിമാവ് മനസ്സിലാക്കുവാന്‍.

ചെമ്പഴന്തിയില്‍ ജനിച്ച നാരായണന്‍ മേല്‍പ്പറഞ്ഞ ഏകതയുടെ തത്വദര്‍ശനവുമായി ഒരു സുപ്രഭാതത്തില്‍ കടന്നുവന്ന ഒരാചാര്യനല്ല. ബാല്യം മുതല്‍ക്കുതന്നെ ഏകാന്ത വാസിയും അദ്ധ്യാത്മചിന്താരതനായും ജീവിതം നയിച്ച നാരായണന്‍. ''പാരിനുള്ളടിക്കല്ല് പാര്‍ത്ത് കണ്ടറിഞ്ഞ ഭാരതാരാമത്തിലെ പൂര്‍വ്വരാ ഋഷീന്ദ്രന്മാരെപോലെ'' ചിരകാലം ചെയ്ത ഏകാന്ത ദീപ്തമായ തപസും അനുഭൂതിയുംകൊണ്ട് മഹാജ്ഞാനിയായിട്ടാണ് സമൂഹമദ്ധ്യ ത്തിലേക്ക് ഇറങ്ങി വന്നത്.

ലോകചരിതം അപഗ്രഥനം ചെയ്താല്‍ എല്ലാ മഹാപുരുഷന്മാരുടെയും ചരിത്രത്തിന് പിന്നില്‍ ത്യാഗഭരിതമായ ഒരു താപസ ജീവിതം സംദൃഷ്ടമാണ്. സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധ നായത്തിന്റെ പിന്നിലും യേശു അഥവാ ഇമ്മാനുവല്‍ ക്രിസ്തു ആയതിന്റെ പിന്നിലും മുഹമ്മദ്-നബിയായതിന്റെ പിന്നിലും ത്യാഗോജ്ജ്‌ലമായ ഒരു തപസിന്റെ ജ്ഞാനോദയഭാവം പ്രസ്പ്ഷമാണ്. ശ്രീനാരായണഗുരുദേവന്റെ തപോനിരതമായ ജീവിതം ഏതു കാലഘട്ടത്തി ലാരംഭിച്ചു എന്ന് പറയുക വയ്യ. ഒരു കോടി ദിവാകരന്‍ ഒന്നിച്ചുയര്‍ന്നു'' ''അറിവിന്‍ മഹിമാവില്‍'' അണു ജീവന്‍ അംഗമില്ലാതെ അണഞ്ഞ് അഖണ്ഡാന്‍ഭൂതിയില്‍'' അടിമുടിയറ്റ് പൂര്‍ണ്ണാനുഭൂതിയില്‍ വിലീനനായി ശ്രീനാരായണപരമഹംസനായി അരുവിപ്പുറത്തേക്ക് ഏതാണ്ട് മുപ്പതാമത്തെ വയസ്സില്‍ അവിടുന്ന് അവീര്‍ണ്ണനായി. ആ പുണ്യപുരുഷന്റെ അതുവരെയുള്ള ജീവിതചരിതം അനിര്‍വാച്യം എന്നേ പറയേണ്ടൂ. ഭക്ഷ്യപ്രമേയങ്ങളില്ലാതെ കാറ്റും വെയിലും മഞ്ഞും മഴയുമെല്ലാം സഹിച്ച് ഗുരുദേവന്‍ ദീര്‍ഘകാലം ചെയ്ത തപോജീവിതം പുരാണ പുണ്യപുരുഷന്മാരെയും അതിശയിപ്പിക്കുന്നതാണ്. നാരായണന്‍ ഗുരുവായി പ്രകാശിച്ചതിന്റെ പിന്നില്‍ ഉള്ള അദ്ധ്യാത്മസാധനയുടെ രോമാഞ്ചച്ചാര്‍ത്ത് അണിയിക്കുന്ന ചരിതം വാചാമഗോചരമത്രെ. ഇക്കാലത്ത് സദ്ഗുരു ജഗദ്ഗുരു ലോകഗുരു ശ്രീ ശ്രീഗുരു തുടങ്ങി സന്യാസനാമങ്ങളുടെ തലങ്ങനെയും വിലങ്ങനെയും ചേര്‍ത്ത് സംപൂ ജ്യത പിടിച്ചുപറ്റുന്നവരുടെ എണ്ണം പറയാവതല്ല. പണ്ടാരോ പറഞ്ഞു 'ഗുരുക്കന്മാരെ ആവശ്യ മുണ്ട് എന്നൊരു പരസ്യം ചെയ്താല്‍ ചുരുങ്ങിയത് ഒരായിരം പേര്‍ അക്കാര്യത്തിലും അപേക്ഷകരായി ഉണ്ടാകുമെന്ന്. ഇവിടെ ഇക്കാര്യം ഇത്രയും വിശദീകരിക്കുവാന്‍ ഒരു കാരണവുമുണ്ട്. ജീവാത്മാ പരമാത്മ ഐക്യം നേടി പരമപദം പ്രാപിക്കുന്ന ഒരു മഹാജ്ഞാനി ചരിത്രഗതിയില്‍ അത്യപൂര്‍ണ്ണമായിരിക്കുമെന്ന് വേദാന്തശാസ്ത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. 'വാസുദേവ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ലഭഃ' എന്ന ഗീതാവചനം നമുക്കിവിടെ സ്മരിക്കാവുന്നതാണ. പ്രസ്ഥാനത്രയത്തില്‍ (ഉപനിഷത്ത് ഭഗവദ്ഗീതാ ബ്രഹ്മ സൂത്രം) പരബ്രഹ്മാവസ്ഥയെ പ്രാപിചച്ച പരമഹംസാനുഭൂതി നേടിയ ജീവമുക്തന്മാരായ തപോധനന്മാരുടെ സ്വരൂപം വര്‍ണ്ണിതമായിട്ടുണ്ട്. ശാസ്ത്രനിഷ്ഠനായ ഒരു പരമഗുരുവില്‍ ആ ലക്ഷണങ്ങളൊക്കെ സമ്പൂര്‍ണ്ണമായും പ്രകാശിച്ചിരിക്കുന്നതായി ശാസ്ത്ര പരിചയമുള്ള വര്‍ക്ക് ബോദ്ധ്യപ്പെടുന്നതാണ്. അപ്രകാരമുള്ള മഹാഗുരുക്കന്മാര്‍ ''വിധിവത്കര്‍മ്മകരോതി'' വിധിപോലെ മാത്രമേ കര്‍മ്മപ്രപഞ്ചത്തില്‍ വ്യാപരിക്കുകയുള്ളൂ. വേദാന്തശാസ്ത്രത്തിന് അവരുടെ ജീവിതത്തില്‍ അവിരോധമായി ഒന്നും കാണുവാന്‍ സാധിക്കുകയില്ല. തികച്ചും ശാസ്ത്രനിഷ്ഠമായ മാതൃകാ ജീവിതം മാത്രമായിരിക്കും അത്തരം മഹാത്മാവില്‍ മനുഷ്യസമുദായത്തിന് കാണുവാന്‍ സാധിക്കുകയുള്ളൂ. ശ്രീനാരായണഗുരുദേവന്‍ 73 വര്‍ഷം നീണ്ടുനിന്ന ദിവ്യജീവിതമാണ് നയിച്ചത്. ദീര്‍ഘമായ ഈ ജീവിതകാലയളവില്‍ സമൂഹമദ്ധ്യത്തില്‍ സമ്പൂര്‍ണ്ണം നിറഞ്ഞുനിന്ന സര്‍വ്വജനാരാദ്ധ്യനായ ഗുരുദേവനില്‍ ഒരു പുഴുക്കുത്തും ഒരാള്‍ക്കും ഇന്നേവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

കേരളം കണ്ട സന്യാസിവര്യന്മാരില്‍ പ്രഥമഗണനീയനാണല്ലോ പണ്ഡിത സാര്‍വ്വഭൗനും കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആചാര്യനുമായിരുന്ന ശ്രീമദ് ആഗമാനന്ദസ്വാമികള്‍ പൂര്‍വ്വാശ്രമത്തില്‍ കൃഷ്ണന്‍ നമ്പ്യാതിരിയായിരുന്ന ഈ മഹാനുഭാവന് വളരെ ചെറുപ്പകാലം തൊട്ടേ ഗുരുദേവനെ അടുത്തറിയുവാന്‍ സന്ദര്‍ഭം ലഭിച്ചിരുന്നു. അദ്ദേഹം മഹാത്മാക്കളെ വിലയിരുത്തി ചെയ്ത ഒരഭിപ്രായം നോക്കുക:- ''ഏഷണാത്രയത്തെ ത്യജിച്ചവനാണ്. സന്യാസി... വിത്തേഷണാ, ദാരൈഷണാ, പുത്രേ ഷണാ... എന്നിവയാണ് ഏഷണത്രയം. (മണ്ണാശ, പെണ്ണാശാ, പൊന്നാശാ) പതിനാല്ലു ലോക ങ്ങളിലെയും സുഖം വിഷയസുഖം ത്യജിച്ചവനാണ് സന്യാസി. ഈ ബോധം മനസ്സില്‍ വച്ചുകൊണ്ട് ഞാന്‍ അന്ന് കേരളത്തില്‍ പ്രസിദ്ധരായ എല്ലാ സന്യാസിമാരെയും കുറിച്ച് അന്വേഷിക്കുവാനും പഠിക്കുവാനും കഴിയുന്നത്ര ആളുകളെ കാണുവാനും തുടങ്ങി. ഞാന്‍ വിമര്‍ശന ബുദ്ധിയോടുകൂടിയാണ് അന്വേഷിക്കുകയും പോയി കാണുകയും ചെയ്തു വന്നത്. അന്ന് അറിയപ്പെട്ടിരുന്ന ഒറ്റയാളെയും ഞാന്‍ വെറുതെ വിട്ടിരുന്നില്ല. അങ്ങനെ ചെയ്ത കൂട്ടത്തില്‍ ആരും ഒരു കുറ്റവും പറയാത്ത സന്യാസിയായി ഞാന്‍ കണ്ടത് ശ്രീനാരായണഗുരുവിനെ മാത്രമാണ്. താഴ്ന്നതായി കരുതപ്പെട്ട സമുദായത്തില്‍ ജനിച്ചതു കൊണ്ട് അദ്ദേഹത്തെ പറ്റിയാണ് എല്ലാവരും അസൂയകൊണ്ട് കുറ്റം പറയാന്‍ ഇടയുണ്ടാ യിരുന്നത്. എന്നിട്ടും ആരും അദ്ദേഹത്തെപ്പറ്റി ഒരു ആക്ഷേപവും പറഞ്ഞുകേട്ടില്ല. ശ്രീശങ്കരന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ജനിച്ച പ്രസിദ്ധനായ ഏകഉത്കൃഷ്ടസന്യാസി ശ്രീനാരായണസ്വാമിയാണെന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന് അസൂയയുണ്ടായില്ല. അഹങ്കാരം ലേശമില്ല. സമ്പൂര്‍ണ്ണഅനാഡംരം ദീനനുകമ്പാപൂര്‍ണ്ണന്‍. (സ്വാമി ആഗമാനന്ദ ശ്രീനാരായണഗുരുസ്വാമികള്‍ - ശ്രീരാമകൃഷ്ണഅദ്വൈതാശ്രമം കാലടി പേജ് 43-46)

ജീവിച്ചിരുന്നോരുനാളില്‍ ആരും പൂവിട്ട് പൂജിച്ച വ്യക്തിത്വമായിരുന്നു ഗുരുദേവ ന്റേത്. അറിയുന്നവരെയെല്ലാം ആരാധ്യകരാക്കി മാറ്റാന്‍ പോന്ന അത്ഭുതകരമായ വ്യക്തി വൈശി ഷ്ട്യത്തിന്റെ ഉടമയായിരുന്നു ഗുരുദേവന്‍. എല്ലാവിധമായ അനീതികളെയും ദൂരീകരി ക്കുവാന്‍ ശാന്തമായ സ്വരവും ധീരമായ പ്രവൃത്തിയുമായി ഗുരുദേവന്‍ മുന്നേറി ഒരിക്കല്‍പോലും ഒരു ശത്രുവിനെ നേരിടേണ്ടി വന്നതായി കേട്ടിട്ടില്ല. അതുകൊണ്ടാണ് എതിര്‍പ്പറിയാതെ സര്‍വ്വതിന്മകളെയും എതിര്‍ത്ത് മാറ്റിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് ഗവേഷണചതുരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. തെക്കേയിന്ത്യയില്‍ ജ്വലിച്ച് നിന്ന ശ്രീനാരായണസൂര്യന്റെ കതിരൊളിയേറ്റ് ഉദ്ദീപ്തമാനസന്മാരായി മാറിയ മഹാത്മ ജിയും, ടാഗോറും, ആചാര്യ വിനോബാഭാവെയും ഗുരുവിനെ ദര്‍ശിച്ച് ആരാധനാഭാവ ത്തോടുകൂടിയാണ് മടങ്ങിപ്പോയതെന്ന് നാമോര്‍ക്കണം. 'മനസ്സേകം വചസ്സേകം കര്‍മ്മണ്യേ മഹാത്മനാം' മഹാത്മാക്കളുടെ വാക്കും വിചാരവും പ്രവൃത്തിയും ഒന്നായിരിക്കും. ഗുരുദേവന്റെ ജീവിതത്തിലിത് എത്രയും അര്‍ത്ഥപൂര്‍ണ്ണമായി. ഗുരുദേവന്റെ ജീവിതം തന്നെ അവിടുത്തെ തത്വദര്‍ശനം, അഥവാ തത്വദര്‍ശനം തന്നെ അവിടുത്തെ ജീവിതം. ആ ലോക ഗുരുവിനെ സമുദായനേതാക്കന്മാരുടെയും സാമൂഹികപരിഷ്‌കര്‍ത്താ ക്കളുടെയും ഒറ്റയ്ക്കിരുത്തി ദര്‍ശിച്ച് തൃപ്തിപ്പെടരുത്. സമഷ്ടിഗതനായ വിശ്വഗുരുവായി, നിയതിയുടെ നിശ്ചയം വരദാനം പൂണ്ട ലോകഗുരുവായി ശ്രീനാരായണഗുരുദേവനെ ദര്‍ശിച്ച് നാം ധന്യത നേടുക.

ആധുനിക കേരളവും സമൂഹവും ചെയ്ത ഏറ്റവും വലിയ അപരാധം ഭ്രാന്താലയ മായിരുന്ന രാജ്യത്തെ തീര്‍ത്ഥലയമാക്കി മാറ്റിയ ശ്രീനാരായണഗുരുദേവന്റെ സ്വരൂപം വേണ്ടവണ്ണം അറിയാതെ പോയതാണ്. ഗുരുവിന്റെ ദര്‍ശനം ഒരു സമുദായത്തിനോ കാലഘട്ട ത്തിനോ വേണ്ടിയുള്ളതല്ല. ജാതിക്കും മതത്തിനും ദേശത്തിനും കാലത്തിനും അപ്പുറത്ത് വരും നൂറ്റാണ്ടുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ദര്‍ശനമാണിത്. ഗുരുവിന്റെ കാലം വരുന്ന തേയുള്ളൂ. 'ഗുരുദേവന്‍ ഭാവിലോകത്തിന്റെ പ്രവാചകനാണ്. ശാസ്ത്രയുഗത്തില്‍ ജീവി ച്ചിരുന്ന ഋഷിവര്യന്‍ വരാന്‍പോകുന്ന ലോകത്തിന് സ്വീകാര്യമാകുമാറ് തത്ത്വദര്‍ശനം ചമച്ചുവരും. നൂറ്റാണ്ടുകള്‍ ഗുരുവിന്റേതാണ്. ഗുരുദേവന്റെ ഏകലോക സംസ്‌കൃതിയിലേക്ക് കാലം നടന്നടുക്കും. അങ്ങനെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഒരൊറ്റ ലോകം, ഒരൊറ്റ ജനത, ഒരൊറ്റ നീതി എന്ന ഗുരുദര്‍ശനം സാക്ഷാത്കരിക്കപ്പെടും. വിശ്വത്തിനും അതീതമായി പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന ആ ലോകഗുരുവിന്റെ ചിന്താധാരയിലേക്ക് പുതിയ തലമുറയ്ക്ക് കടന്നുവരണമെങ്കില്‍ തന്നെ അവര്‍ എത്രയേറെ വളരേണ്ടിയിരിക്കുന്നു. ഗുരു പഠിപ്പിച്ച പരിഷ്‌കൃതിയെ സ്വായത്തമാക്കുവാന്‍ ഹൃദയത്തിന്റെ വാതായനങ്ങള്‍ നാം തുറന്നിടുക. ഗുരുവിന്റെ ദര്‍ശനം പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാന്‍ 'സാക്ഷരതാ സംസ്ഥാന'മെന്നും 'ദൈവത്തിന്റെ സ്വന്തം നാടെന്നും' വിളിക്കപ്പെടുന്ന ഈ രാജ്യത്തിന്റെ ഗവണ്‍മെന്റും സാംസ്‌കാരികനായകന്മാരും ഇനിയും അമാന്തിച്ചു നിന്നുകൂടാ. ''പാശ്ചാത്യമമെന്നും പൗരസ്ത്യമെന്നും ഉള്ള വേരി#തിരിവുകളില്ലാതെയായി ലോകമൊ ന്നായിതീരുന്ന കാലം വരും'' എന്ന ഗുരുദേവന്‍ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. ഗുരുദേവന്‍ വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയിലേക്ക് നടന്നടുക്കുവാന്‍ നാം സാമൂഹികനീതി കൈവരിക്കേണ്ടതുണ്ട്. അതിനായി ഗുരുദേവന്റെ അനുയായികള്‍ അവശതയനുഭവിക്കു ന്നവര്‍ സംഘടിച്ച് ശക്തരായേ മതിയാവൂ. അതിന് ഗുരുദേവനെ ഹൃദയത്തില്‍ വച്ച് ആരാധിക്കുവാനും ബുദ്ധികൊണ്ട് സ്വാംശീകരിക്കുവാനും പ്രവൃത്തികൊണ്ട് ആചരി ക്കുവാനും സമൂഹത്തിന് സാധിക്കണം. ചെറിയ ചിന്തകളും വാക്കുകളും മാത്സര്യബുദ്ധിയും ഉപേക്ഷിച്ച് നാം ഗുരുവിലെ 'ഗുരുത്വത്തെ' സ്വാംശീകരിക്കുക. നമ്മുടെ ലഘുതത്വത്തെ ക്കുറിച്ചറിഞ്ഞ് നാം ഓരോരുത്തരും ബോധവാന്മാരായി ഗുരുത്വമാര്‍ജ്ജിക്കുക. ഗുരു പ്രകാശസ്വരൂപം കൂടിയാണ്. അവിടുത്തെ പ്രകാശം സ്വാംശീകരിക്കുവാന്‍ സാധിച്ചാല്‍ ഗുരുത്വമാര്‍ജിക്കാം. അതിന് ആദിമഹസ്സില്‍ നേരാംവഴി കാട്ടുന്ന ശ്രീനാരായണഗുരുദേവനെ നാം നമ്മുടെ ജീവിതത്തിന്റെ വഴിയും വഴികാട്ടിയുമായ പരമഗുരുവായും പരമദൈവമായും ദര്‍ശിച്ച് ധന്യരാവുക.

നമിക്കുവിന്‍ സഹജരെ നിയതമീ 'ഗുരുപാദം'

നമുക്കിതില്‍ പരം ദൈവം നിനയ്ക്കിലുണ്ടോ?

ഗുരുവര്യനിതുപോലെ ലഭിക്കുമോ കുലത്തിന്

ഗുരുഭക്തിയില്ലാതാര്‍ക്കും കുശലമാമോ?

എന്ന മഹാകവി കുമാരനാശാന്റെ വരികള്‍ ഇവിടെ സ്മരണീയമാണ്.

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക 

''ശ്രീനാരായണ ഗുരുദേവന്‍ ദൈവത്തിൻ്റെ അവതാരമോ? " by സച്ചിദാനന സ്വാമി - ശിവഗിരി മഠം

ചെമ്പഴന്തിയില്‍ വന്ന് പിറന്ന നാരായണന്‍ ഒരു സുപ്രഭാതത്തില്‍ ''ശ്രീനാരായണ ഗുരുവായി'' മാറിയതല്ല. നാരായണന്‍ നാരായണഗുരുവായിത്തീര്‍ന്നതിന്റെ പിന്നില്‍ ദീര്‍ഘകാലത്തെ ത്യാഗനിര്‍ഭരമായ തപശ്ചര്യാജീവിതമുണ്ട്. കുടുംബജീവിതത്തി ലേക്ക് ഒരു എത്തിനോട്ടം പോലും നടത്താതിരുന്ന നാണുവാശാന്‍ ''പാരിനുള്ളടിക്കല്ലു പാര്‍ത്തു കണ്ടറിഞ്ഞ ഭാരതാരാമത്തിലെ പൂര്‍വ്വരാം ഋഷീന്ദ്രന്മാര്‍'' തെളിയിച്ച ആദ്ധ്യാത്മിക മാര്‍ഗ്ഗ ത്തിലേക്ക് കുതിച്ചുചാടുകയും അവധൂതവൃത്തികൈകൊണ്ട് ഭആരതമെമ്പാടും ചുറ്റി സഞ്ചരിക്കുകയും ചെയ്തു. ഒടുവില്‍ അവിടുത്തേക്ക് അഭയമരുളിയത് മരുത്വാമലയിലെ പിള്ളത്തടം ഗുഹയാണ്. അവിടെ ഏതാണ്ടൊരഞ്ചുവര്‍ഷക്കാലം അവിടുത്തെ തപശ്ചര്യ നീണ്ടുനിന്നതായി കാണാം. ലോകത്തിന് ശ്രീനാരായണഗുരുദേവനെ ലഭിച്ചത് ഈ പശ്ചര്യയാണ്. മഹാപുരുഷന്മാരുടെയെല്ലാം ജീവിതത്തില്‍ തപോനിരതമായ ഒരു കാല ഘട്ടത്തെ കാണാവുന്നതാണ് അതിന് കാലഗണനയില്ല. തപസ്സ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധ ഭഗവാനാക്കി; ഇമ്മാനുവേല്‍ എന്നറിയപ്പെട്ടിരുന്ന യേശുവിനെ ക്രിസ്തു വാക്കിയതും (ക്രിസ്തു=ദൈവത്തെ അറിഞ്ഞവന്‍, ദൈവത്താല്‍ അഭിഷിക്തന്‍) മുഹമ്മദിനെ നബി യാക്കി മാറ്റിയതും തപസ്സാണ്; തപസ്സ് ഗദാധരനെ ശ്രീരാമ കൃഷ്ണ പരമഹംസനാക്കി; ഇതുപോലെയാണ് ചെമ്പഴന്തിയിലെ നാരായണന്‍- നാണു- നാണുവാശാന്‍ - നാണുസ്വാമി - നാരായണഗുരുവായി - ശ്രീനാരായണഗുരുദേവനായി മാറിയത്.

അതിപ്രസക്തമായൊരു വിഷയം കൂടി തെല്ലൊന്നു ഇവിടെ പരാമര്‍ശിക്കട്ടെ. ഗുരുദേവനെ സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവക്കാരിയുമൊക്കെയായി ചിത്രീകരി ക്കുന്നവര്‍ ഒന്നാലോചിക്കണം സാമൂഹികപരിഷ്‌കര്‍ത്താക്കളുടേയും തപശ്ചര്യാജീവിതം നയിച്ച ഗുരുക്കന്മാരുടേയും ചരിത്രം രണ്ടും രണ്ടാണ്. അറിയപ്പെടുന്ന സാമൂഹികപരിഷ്‌കര്‍ ത്താക്കളോ വിപ്ലവകാരികളോ തപസ്സിനുപോയിട്ടുള്ളവരല്ല. അവര്‍ കുടുംബജീവിതം നയിച്ചുകൊണ്ടുതന്നെ സാമൂഹികപരിഷ്‌ക്കരണം നിര്‍വ്വഹിച്ചവരാണ്. കാറല്‍മാര്‍ക്‌സും, ലെനിനും, മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍നെഹ്‌റുവും, അംബേദ്കറും, മന്നത്തു പത്മനാഭനും, അയ്യന്‍ങ്കാളിയും, വി.ടി.ഭട്ടതിരിപ്പാടുമൊക്കെ സാമൂഹികപരിഷ്‌കര്‍ത്താക്ക ളാണ്. അവരാരും തപസ് ചെയ്തു സത്യസാക്ഷാത്കാരം നേടിയവരല്ല. ഇതില്‍ നിന്നും തുലോംവിഭിന്നമാണ് അനുപമകൃപാനിധികളായ ഗുരുക്കന്മാരുടെ ചരിതം. ഭൗതികജീവിതം തന്നെ തിരസ്‌കരിച്ചുകൊണ്ടാണ് അവര്‍ സത്യസാക്ഷാത്കാരം നേടി ഗുരുക്കന്മാരായത്. ഈശ്വരാനുഭൂതിയില്‍ സമ്പൂര്‍ണ്ണം അഭിരമിച്ച ഒരു ഗുരുവര്യന്‍ പിന്നീട് സമൂഹമദ്ധ്യത്തി ലേയ്ക്കിറങ്ങി വന്ന് പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് ലോകത്തോടുള്ള കാരുണ്യം കൊണ്ടുമാത്രമാണ്. നേടേണ്ടതൊക്കെ നേടി പരബ്രഹ്മജ്ഞാനാനുഭൂതിയില്‍ ലയിച്ച ഗുരു വിന് കര്‍മ്മില്ല. എങ്കിലും പതിതകാരുണികരായ അവരില്‍ ചിലരെങ്കിലും ലോകത്തോടുള്ള അഹേതുകമായ കാരുണ്യം നിമിത്തം സമൂഹമധ്യത്തിലേയ്ക്കിറങ്ങി പ്രവര്‍ത്തിക്കും. അതിനെ ലോകസംഗ്രഹം എന്നാണ് പറയുക. ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്താവിന്റെ കര്‍മ്മവും ഒരു അധ്യത്മാഗുരുവിന്റെ കര്‍മ്മവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണം.

ശ്രീനാരായണഗുരുദേവന്‍ ഈശ്വരീയതയില്‍ വിലയം പ്രാപിച്ച് അരുവിപ്പുറത്തേക്ക് ഇറങ്ങിവന്നത് ഏതാണ്ട് മുപ്പതാമത്തെ വയസ്സിലാണെന്നു പറയാം. ഇപ്രകാരം ഇറങ്ങിവരുന്നതിനെയാണ് അവതാരമെന്ന് പറയുന്നത്. അവതാരരീതി അവതാരഃ പരമമായ ജ്ഞാനാവസ്ഥയില്‍ നിന്നും ലോകസംഗ്രഹ പ്രവര്‍ത്തനത്തിനായി ഇറങ്ങിവരുന്ന ഭാവ മാണത്. അവതാരപുരുഷന്‍, പ്രവാചകന്‍, ദൈവപുത്രന്‍, സിദ്ധന്‍, ബുദ്ധന്‍ എന്നൊ ക്കെ അവരെ പേരുചൊല്ലി വിശേഷിപ്പിക്കുന്നു. ഈ വിശേഷണങ്ങള്‍ സത്യ സാക്ഷാത് ക്കാരം നേടി ലോകസംഗ്രഹപ്രവര്‍ത്തനത്തില്‍ മുഴുകുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും ചേര്‍ന്നവതന്നെയാണ്. വെള്ളം, തണ്ണി, നീര്, പാനി, വാട്ടര്‍, ജലം, തോയം എന്നൊക്ക പറയുന്നതുപോലെയാണത്.

ആര്‍ത്തരും, അവശരും, ആലംബഹീനരുമായ ജനകോടികളുടെ ദീനംദീനമായ രോദനമാണ് ഗുരുദേവനെ അവതാരപുരുഷനാക്കി സമൂഹമധ്യത്തിലേക്കു ഇറക്കിക്കൊണ്ടു വന്നത്. മഹാകവി കുമാരനാശാന്‍ എഴുതുന്നു.

പരമാത്മവിദ്യയുടെ പരമാവധി കണ്ടോരീ-

ധരണിയില്‍ സ്വാമിയെപ്പോലോരുവരില്ല

സമസ്തസദ്ഗുണങ്ങള്‍ക്കും സമഗ്രനിലയന്‍ ധീമാ-

നമര്‍ത്ത്യഗുരു സമാനതിതേജസ്വി

നമക്കദ്യുഭയം നല്‍കും ഗുരുവായ് ദൈവമയച്ച

നമസ്‌ക്കരണീയന്‍ സ്വാമി ജയിച്ചിടുന്നു.

പാരം നിഗമങ്ങളുടെ പാരഗത്വം കൊണ്ടുനിത്യ

ചാരുചര്യകൊണ്ടും ശുദ്ധ തപസ്സുകൊണ്ടും

ചരിതക്രിയായോഗങ്ങള്‍ ചതുരശ്രീ ധീമാന്‍ സ്വാമി

പരിചില്‍ കടന്നു ജ്ഞാനി പദവി നേടി

പരമഹംസനീവണ്ണം മരുവുന്നു ലൗകികന്‍ പോല്‍

പരമഭാഗ്യമിതെന്നേ പറയേണ്ടൂ നാം.

ശ്രീനാരായണ പരമഹംസദേവന്‍ ലോകാനുഗ്രാര്‍ത്ഥം ''ലൗകികന്‍ പോല്‍'' മരുവിയതാണ് ലോകത്തിനു ലഭിച്ച പരമഭാഗ്യം. പരമാത്മവിദ്യയുടെ പരമാവധി കണ്ട് 'ജ്ഞാനി'യായി പദമലങ്കരിച്ച ഗുരുദേവപരമഹംസന്‍ ''ലൗകികന്‍ പോല്‍'' മരുവി എന്ന കുമാരമഹാകവി വീക്ഷണം യഥാര്‍ത്ഥ ശ്രീനാരായണഗുരുദേവസ്വരൂപത്തിന്റെ ആവിഷ് കാരം തന്നെയാണ്. ഇപ്രകാരം വിരാജിച്ച ഈ പരമഹംസനെ കേവലം സാമൂഹിക പരിഷ് കര്‍ത്താവായും വിപ്ലവകാരിയായും മാത്രം വിലയിരുത്തുന്നവര്‍ ചെയ്തുപോരുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അവര്‍ ഈ വരികള്‍ വായിച്ചെങ്കിലും തെറ്റു തിരുത്തി ബോധമുള്ളവരായിത്തീരുമെന്ന് ഇവിടെ പ്രത്യാശിക്കയാണ്. ലോകസംഗ്രഹ പ്രവര്‍ത്തന ത്തില്‍ മുഴുകുന്നത് ഗുരുദേവനെ സംബന്ധിച്ച് അവിടുത്തെ ആത്മദര്‍ശനം കൂടിയാ യിരു ന്നു. നരന്‍ നാരായണനായും ശ്രീരാമപരമഹംസനായും വിരാജിച്ച് വീണ്ടും ശ്രീനാരാ യണനായി ലോകസംഗ്രഹത്തില്‍ മുഴുകുകയെന്നത് ഗുരുദേവന്റെ തത്ത്വദര്‍ശനത്തിന്റെ പൊരുളാണ് ദൈവദശകത്തിലെ.

ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

എന്ന ഉപസംഹാരശ്ലോകത്തില്‍ ഈ ആശയം എത്രയും പ്രസ്പ്ഷമാണ്. ദൈവമഹസ്സ് എത്രയും ആഴമുള്ളതാണ്. അതിന്റെ അഗാധതയെക്കുറിച്ച് സാധകന് നല്ല ബോധമുണ്ടാകണം. എന്നിട്ട് അതിന്റെ അത്യഗാധതയിലേയ്ക്ക് ആണ്ടുപോകണം. അവിടെ ദൈവാനുഭൂതിയില്‍ സമ്പൂര്‍ണ്ണം മുഴുകണം. അതായത് ''അണു അറിവിന്‍ മഹിമാവില്‍ അംഗമില്ലാതെ സമ്പൂര്‍ണ്ണം അണയണം. അതോടെ ആത്മാനുഭവം പൂര്‍ണ്ണമാകും.'' എന്നിട്ട് അത് സഹജാനുഭവമാക്കിമാറ്റണം. അതായത് സഹജസമാധി സഹജാവസ്ഥയാക്കി പൂര്‍ണ്ണതയില്‍ വിഹരിക്കണം. ഈ സഹജാവസ്ഥയില്‍ എത്തിയശേഷവും നിത്യം വാഴണം, വാണണം എന്നു ഗുരുദേവന്‍ ആവര്‍ത്തിക്കുന്നു. അതായത് സഹജാനുഭവ ത്തില്‍ എത്തിയ, വിഹരിക്കുന്ന ജ്ഞാനി ലോകഹിതത്തിനു വേണ്ടി കര്‍മ്മത്തില്‍ ചരിക്കണം. വാഴ്‌വ് എന്ന തമിഴ് പദത്തിന് ജീവിതമെന്നാണര്‍ത്ഥം. ജ്ഞാനിക്കു വേദാന്ത ശാസ്ത്രപ്രകാരം ജീവിതമില്ല. പ്രാരാബ്ധകര്‍മ്മമേയുള്ളൂ. എന്നാല്‍ ഗുരുദേവന്‍ സിദ്ധാ ന്തിക്കുന്നു പരബ്രഹ്മസാക്ഷാത്ക്കാരത്തിലെത്തി പരിപൂര്‍ണ്ണതയെ പ്രാപിച്ച മുക്തപുരുഷന്‍ പിന്നെയും ജീവിക്കണം-പ്രാരാബ്ധമായിട്ടില്ല-ബോധപൂര്‍വ്വം തന്നെ കര്‍മ്മത്തില്‍ മുഴുകണം. അത് ലോകത്തിന് ജ്ഞാനിയില്‍ നിന്നും ലഭിക്കുന്ന അഥവാ ലഭിക്കേണ്ട അനുഗ്രഹവിശേഷമാണ്. ഗുരുസ്തവത്തില്‍ കുമാരനാശാന്‍ ''ആത്മതപസ്സും ബലി ചെയ്‌വൂ'' എന്ന പ്രയോഗത്തിലൂടെ ഈ ആശയമാണ് അന്തേരണ സൂചിപ്പിച്ചിരിക്കുന്നത്. (ഈ ഭാഗം കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇതെഴുതുന്നതയാളിന്റെ ആശാന്റെ ഗുരുസ്തവം ഒരു പഠനം എന്ന ഗ്രന്ഥം വായിക്കുക)

ലോകസംഗ്രഹപ്രവര്‍ത്തനത്തില്‍ മുഴുകണമെന്നത് ഗുരുവിന്റെ ആത്മപ്രതിജ്ഞ കൂടിയായിരുന്നുവല്ലോ. ഗുരുദേവന്‍ സന്യാസ വൃത്തിയിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തി ലൊരിക്കല്‍ അവിടുന്ന് മൊഴിഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്. ''ഞാന്‍ ഒരു മഹാനദിയില്‍ മുങ്ങുവാന്‍ പോകുകയാണ്. അവിടെ നിന്നും എന്തെങ്കിലും ലഭിച്ചാല്‍ അത് നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കാം.'' ഗുരുദേവന്‍ ദൈവമഹസ്സില്‍ സമ്പൂര്‍ണ്ണം ആഴ്ന്നിറങ്ങി ''അതുവിശദീകരണ സ്മൃതിയാലതീത വിദ്യാനിധി തെളിഞ്ഞ്'' അപരനുവേണ്ടി അഹര്‍ നിശം പ്രയത്‌നം കൃപണതയറ്റ് ചെയ്യുന്ന കൃപാലുവായിത്തീരണമെന്ന മഹാസങ്കല്പവു മായിട്ടാണ് അരുവിപ്പുറത്തേയ്ക്കിറങ്ങിവന്നത്. അവിടുന്നനുഭവിച്ച ആധ്യാത്മ ജ്ഞാന രഹസ്യവും ആത്മപ്രതിജ്ഞയും സുബ്രഹ്മണ്യ കീര്‍ത്തനത്തില്‍ ഇപ്രകാരം വെളിപ്പെടു ത്തിയിരിക്കുന്നു.

സ്പഷ്ടം ന്‌ലാവങ്ങു നീങ്ങി ദിനകരനുദയം

ചെയ്തു ചന്ദ്രന്‍ മറഞ്ഞു

തട്ടിത്തട്ടി പ്പെരുക്കി പ്പെരുവെളിയതിലാ-

ക്കീടുവാന്‍ പിന്നെയാട്ടെ

കഷ്ടം ദീനം പിടിച്ചോ മദിരയതു കൂടി-

ച്ചോകിടക്കുന്ന ലോക-

ര്‍ക്കുത്തിഷ്‌ഠോത്തിഷ്ഠ ശീഘ്രം നദിയില്‍ മുഴുകുവാന്‍

കാലമായ് വന്നതിപ്പോള്‍.

ഇതുപോലൊരു ആത്മപ്രതിജ്ഞ ഭാരതത്തിലെ മറ്റൊരു ഗുരുവില്‍ നിന്നും കേള്‍ക്കുവാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഗുരുദേവന്റെ തിരുസ്വരൂപവും അനുഭൂതിയും ആത്മപ്രതിജ്ഞയുമെല്ലാം ഇവിടെ ഹിമബിന്ദുവില്‍ കാനനമെന്നപോലെ തെളിഞ്ഞു നില്‍ ക്കുന്നു. യഥാര്‍ത്ഥ ശ്രീനാരായണഗുരുവിനെ ഈ വരികളിലൂടെ നമുക്ക് കണ്ടെത്താനാകും.

(ഗ്രന്ഥം : ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി )

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക