SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday 31 August 2014

മദ്യവും ശ്രീനാരായണധര്‍മ്മവും


കൊല്ലവര്‍ഷം 1100 ചിങ്ങത്തില്‍ ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരു അരുളിച്ചെയ്ത ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ ആത്മാനന്ദ സ്വാമി എഴുതി ശ്രീനാരായണതീര്‍ത്ഥര്‍ വ്യാഖ്യാനിച്ച് പ്രസിദ്ധപ്പെടുത്തിയ ‘ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി’ എന്ന പുസ്തകത്തില്‍ മദ്യനിഷേധം പ്രധാനപ്പെട്ട ഒരു സാമാന്യധര്‍മ്മമാണ് എന്നുപറയുന്നു. പക്ഷെ, ശ്രീനാരായണധര്‍മ്മം പരിപാലിക്കാനുള്ള യോഗാംഗങ്ങളും യോഗനേതാക്കന്മാരും ഇത് പാലിക്കുന്നുവോ?
ഗുരുരുവാച:
അഹിംസാ സത്യമസ്തേയസ്തഥൈവാവ്യഭിചാരിതാ
മദ്യസ്യ വര്‍ജ്ജനം ചൈവം പഞ്ച ധര്‍മ്മാസ്സമാസതഃ 67
അഹിംസ, സത്യം, അസ്തേയം, വ്യഭിചാരമില്ലായ്മ, മദ്യവര്‍ജ്ജനം എന്നിങ്ങനെ ധര്‍മ്മത്തെ ചുരുക്കത്തില്‍ അഞ്ചായി തിരിക്കാം.
“മദ്യനിഷേധം”
ബുദ്ധേര്‍വൈകല്യജനകം മദ്യമിത്യുച്യതേ ബുധൈഃ
മദ്യസേവാം ന കുര്‍വീത മദ്യം വിഷസമം വിദുഃ 82
മദ്യം ബുദ്ധിയ്ക്ക് ഭ്രമത്തെ ഉണ്ടാക്കുന്ന വസ്തുവാണ്; വിഷതുല്യമാണ്.അതിനാല്‍ മദ്യപാനം ആരും ചെയ്യരുത്.
സുരാഹിഫേനവിജയാധൂമപത്രാദി വത്സലാഃ!
ചിത്തഭ്രമ വിധായിത്വാന്മദ്യത്വേനേഹ ഗണ്യതേ. 83
കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില മുതലായവ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതില്‍ മദ്യത്തിന്റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.
മദ്യസ്യ വിക്രയാദാനേ സന്ധാനം ദാനമേവ ച
കദാപി നാചരേദ്ധീമാന്‍മഹാപാതകഹേതുകം. 84
മദ്യം പാപത്തെ ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ബുദ്ധിമാനായ ഒരാള്‍ അതിനെ വില്‍ക്കുകയോ അന്യര്‍ക്ക് കൊടുക്കുകയോ  സ്വയം വാങ്ങുകയോ ശേഖരിച്ചു വയ്ക്കുകയോ ഒരിക്കലും ചെയ്യരുത്.
മദ്യപാനാദ്‌വീതലജ്ജം ജിഹാസന്ത്യപി ബാലകാഃ
വിഷൂചീഗ്രസ്തമിവ തം ജൂഗുപ്സന്തേ വിവേകിനഃ 85
കള്ളുകുടിച്ച് നാണംകെട്ടവനെ  കാണാന്‍പോലും കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു പരിഹസിച്ച് കേവലം തിരിച്ചറിവില്ലാത്ത ബാലന്മാര്‍പോലും ത്യജിക്കുന്നു. വിവേകികള്‍ വിഷൂചി പിടിപെട്ടവനെ കണ്ടാലെന്നതുപോലെ വെറുക്കുന്നു.
മദ്യകര്‍ത്താപൂതിഗന്ധിഃ പടശ്ചാസ്യ നികേതനം
ദുര്‍ഗ്ഗന്ധകലുഷം തേന സ്പൃഷ്ടം സര്‍വമപീദൃശം. 86
മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗ്ഗന്ധമുള്ളവനായിത്തീരുന്നു. അവന്‍റെ വസ്ത്രവും  ഭവനവും ദുര്‍ഗന്ധമായിരിക്കും. തന്നെയല്ല, അവന്‍ തൊടുന്ന സര്‍വ വസ്തുക്കളും ദുര്‍ഗന്ധം ഉള്ളതാകും.
മദ്യാസക്തം സ്വസ്യ ഭാര്യാ പിതാ മാതാ സഹോദരഃ
പുത്രോപി ചേശ്വരോ ദ്വേഷ്ടി തസ്മാന്മദ്യം പരിത്യജേത്. 87
മദ്യപാനിയെ അവന്‍റെ ഭാര്യ, അച്ഛന്‍, അമ്മ, സഹോദരന്‍, പുത്രന്‍, ഈശ്വരന്‍ ഇവര്‍ വെറുക്കുന്നു. അതുകൊണ്ട് ആരും കള്ളുകുടിക്കരുത്.

narayana-dharmam-madyam

ശിവഗിരി മഠത്തിലെ വഴിപാടുകൾ ഓൺലൈനായി ബുക്കു ചെയ്യാം

Posted on: Sunday, 24 August 2014 

ശിവഗരി: ശിവഗിരി മഠത്തിലെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഫെഡറൽബാങ്ക് സംവിധാനമൊരുക്കി. ശിവഗിരി മഹാസമാധിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമിപ്രകാശാനന്ദ സംരംഭം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , ട്രഷറർ സ്വാമിപരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ മേധാവി കുര്യാക്കോസ്, സോണൽഹെഡ് ചീഫ് മാനേജർ അശോക് ദാമോദരൻ, വർക്കല ശാഖാസീനിയർ മാനേജർ മോഹനകുമാരൻനായർ എന്നിവർ സംസാരിച്ചു.

ഫെഡറൽബാങ്കിന്റെ വർക്കല ശാഖയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സംരംഭം. ശിവഗിരിമഠത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ sivagiri.info യുടെ ഹോം പേജിലെ പൂജകൾ എന്ന ലിങ്ക് വഴി ലോകത്തിന്റെ ഏതുകോണിൽ നിന്നും ഏതു ദിവസത്തേക്കുമുള്ള പൂജ ബുക്കുചെയ്യാം. പൂജ നടത്തിയശേഷം പ്രസാദം കൊറിയർ വഴിയോ മഠത്തിൽനിന്നും നേരിട്ടോ ലഭിക്കും. 40-ാം വാർഷികത്തിന്റെ ഭാഗമായ കസ്റ്റമർ മീറ്റും വായ്പാമേളയും ബാങ്കിന്റെ തിരുവനന്തപുരം സോണൽ മേധാവി ജെയിംസ് വി.വൈ. ഉദ്ഘാടനം ചെയ്തു. അയിരൂർ എം.ജി.എം സ്ക്കൂളിൽ ഫെഡറൽബാങ്കിന്റെ എ.ടി.എം കൗണ്ടർ ഐക്യപ്രദായിനി ട്രസ്റ്റ് സെക്രട്ടറി പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.


ഫോട്ടോ: ശിവഗിരിമഠത്തിലെ വഴിപാട് ഓൺലൈൻ ബുക്കിംഗിന്റെ ഉദ്ഘാടനം സ്വാമിപ്രകാശാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

http://news.keralakaumudi.com/news.php?nid=4aa1d653946f7bcae4042e008a414f33#.U_oY_iYDrIw.facebook

ഈഴവരെക്കുറിച്ച് ഒരു പഠനം: ഒന്നാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗത്തെക്കുറിച്ചും ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും കേള്ക്കാത്തവര്‍ കേരളത്തില്‍ ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഇതുമായി ബന്ധപ്പെട്ട് കൂടെ കേള്ക്കുന്ന ഒരു ജാതി പേരാണ് ഈഴവന്‍ അഥവാ തീയ്യന്‍ അതുമല്ലെങ്കില്‍ മധ്യകേരളത്തില്‍ അറിയപ്പെടുന്ന ചോവന്‍ അത്യുത്തര കേരളത്തില്‍ അറിയപ്പെടുന്ന ബില്ലവന്‍.

ഈ ജാതിയുമായി ബന്ധപ്പെട്ടു അറിയപ്പെടുന്ന ഒരു സംഘടനയാണ് നേരത്തെ പറഞ്ഞ ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം അഥവാ എസ്. എന്‍.ഡി.പി. ആരംഭത്തില്‍ ഇത് ഒരു സാമുദായിക സംഘടന ആയിരുന്നില്ല. എന്നാല്‍ ഇന്ന് എസ്. എന്‍.ഡി.പി എന്ന് പറഞ്ഞാല്‍ ഈഴവരുടെ ഒരു സാമുദായിക സംഘടന എന്ന നിലയിലാണ് കേരളീയ പൊതു സമൂഹം കണക്കാക്കീ വരുന്നത്. അതിന്റെ നേതാവ്‌ ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ ആണ്.

നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പു ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.

വിദ്യ കൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും സംഘടനകൊണ്ട് ശക്തരാകാനും നാരായണഗുരു നൽകിയ ആഹ്വാനം പ്രാവർത്തികമായത് യോഗം വഴി ആയിരുന്നു. താലികെട്ട് കല്യാണം, പുളികുടി തുടങ്ങിയ അനാചാ‍രങ്ങൾ നിർത്തലാക്കിയതും വിവാഹസമ്പ്രദായം ലളിതമാക്കിയതും ഗുരുവിന്റെ നിർദ്ദേശപ്രകാരം യോഗം പ്രവർത്തിച്ചത് വഴിയാണ്. കെ. അയ്യപ്പന്റെ നേതൃത്വത്തിലുണ്ടായ ‘സഹോദര പ്രസ്ഥാനം’, അയ്യങ്കാളി നേതൃത്വം നൽകിയ ‘സാധുജനപരിപാലന യോഗം’, പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിലുണ്ടായ അരയസമുദായ സംഘടന തുടങ്ങിയവയൊക്കെ യോഗം പ്രവർത്തനങ്ങളിൽ നിന്ന് ഉത്തേജനം ഉൽക്കൊണ്ട് രൂപം കൊണ്ടവയാണ്

നാരായണ ഗുരുവിന്റെ വിപ്ലവകരമായ ഉപദേശങ്ങൾ
• ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
• വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
• ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
• പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
• വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
• കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ അവർണ വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ തീയ്യ എന്ന പേരിലാണ് ഈഴവർ അറിയപ്പെടുന്നത്. തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ . ഉത്തരകേരളത്തിലെ തീയ്യ, അത്യുത്തരകേരളത്തിലെബില്ലവർ എന്നീ വിഭാഗങ്ങളെയും ഈഴവരായി കണക്കാക്കുന്നുണ്ട്.

ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു. എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ്‌ അദ്ദേഹത്തിന്റെ നിഗമനം.
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം ചേകവർ എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. തമിഴ് നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘, ‘ബുദ്ധമതക്കാരൻ‘ എന്ന അർത്ഥവും കാണുന്നു.
ചേകവർ
ഉപവിഭാഗമായ തീയർ അവരെ സ്വയം പൊരാളികളായി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പറയുന്നതു ചേകവർ പടനായകന്മാരും നാട്ടുരാജാക്കന്മാരുമെണെന്നാണു. കൂടാതെ, കളരിപ്പയറ്റിൽ സമർത്ഥരായവരേയും ചേകവർ എന്നു വിളിച്ചിരുന്നു.

തെങ്ങ് കൃഷി കേരളത്തിൽ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. സ്ഥാണുരവിവർമ്മയുടെ കാലത്തെ (848-49) തരിസാപള്ളി ശാസനങ്ങൾ ഇവരെ പരാമർശിക്കുന്നുണ്ട്. ബുദ്ധമതസമ്പർക്കമായിരിക്കാം ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവർ കേരളത്തിൽ വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേമലബാറിലും കോഴിക്കോട്ടും തീയ്യർ എന്നും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവൻ എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.

നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ ശൂദ്രരാക്കി ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ ഭരണകർത്താക്കൾ (നമ്പൂതിരി ബ്രാഹ്മണർ) കണക്കാക്കിയിരുന്നത്.

ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ കൃഷിആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ ആയുർവേദത്തിലും, കളരിപ്പയറ്റിലും, ജ്യോതിഷത്തിലും, സിദ്ധവൈദ്യത്തിലും അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു.

മലബാറിൽ നടപ്പുള്ള തോറ്റം പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ കർണ്ണാടക) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.
ശ്രീ മുത്തപ്പൻ ക്ഷേത്രം നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും (മഠം) കളരികളും മലബാറിലുടനീളം കാണാം.

അവർണർ
ചരിത്രപരമായി, വർണാശ്രമവ്യവസ്ഥയ്ക്കു് (ചാതുർവർണ്യ സമ്പ്രദായത്തിന്) പുറത്തായാണ് ഈഴവ സമൂഹത്തെ കണക്കാക്കിയിരുന്നത്. ബുദ്ധമതക്കാരായിരുന്ന ഈ സമൂഹം, ആര്യഅധിനിവേശത്തെ പ്രതിരോധിച്ചിരുന്നതിനാലാകണം ഇത് എന്ന് കരുതുന്നു.
ആയുർവേദത്തിലും, യുദ്ധകലയിലും, വാണിജ്യത്തിലും ഈഴവർ പണ്ടു തൊട്ടേ നിപുണരായിരുന്നു. അഷ്ടാംഗഹൃദയത്തിന്റെഒരു പഴയകാല തർജ്ജമ നടത്തിയത് പ്രശസ്തനായ ഈഴവ വൈദ്യൻ കായിക്കര ഗോവിന്ദൻ വൈദ്യരായിരുന്നു.

കുല നാമങ്ങൾ
ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ തുടങ്ങിയ കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്.
(തുടരും....)  Ajithputhiya Purayil 

ഈഴവരെക്കുറിച്ച് ഒരു പഠനം: രണ്ടാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ഇന്നലെ നമ്മള്‍ പരിശോധിച്ചത്‌ ഈഴവ ജാതിയുടെ ഉല്പ്പത്തിയെക്കുറിച്ചായിരുന്നു. കേരളത്തില്‍ എന്ന് മുതലാണ്‌ അത് ഉണ്ടായത്‌ എന്നും സാമൂഹ്യമായും ജാതീയമായും അതിന്റെ അവസ്ഥ എന്തായിരുന്നുവെന്നും അതില്‍ നിന്ന് കര കയറാന്‍ ഉണ്ടാക്കിയ സംഘടന ഏതാണ് എന്നതിനെക്കുറിച്ചുമായിരുന്നു. ആ സംഘടനയെയും അതിന്റെ ഇന്നത്തെ അവസ്ഥയെയും കുറിച്ച് നമുക്ക്‌ വിശദമായി വഴിയെ പരിശോധിക്കാം.... ഇപ്പോള്‍ നമുക്ക്‌ ഇതിന്റെ മറ്റു ഭാഗങ്ങള്‍ പരിശോധിക്കാം.

ഈഴവമെമ്മോറിയൽ ഹർജി

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജിയാണ് ഈഴവ മെമ്മോറിയല്‍ ഹര്ജി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെആദ്യ ചുവടുവയ്പ്പായിരുന്നു ഈഴവമെമ്മോറിയൽ.

സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനംജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ൻ മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അത് തയ്യാറാക്കിയത്‌ എഴുത്തുകാരന്‍ സി.വി. രാമന്പിള്ളയായിരുന്നു.

അക്കാലത്ത് ഈഴവരാ‍ദി അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല. ക്രിസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയ അവർണ്ണർക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാ‍ൽ ഈഴവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. സ്കൂൾ പ്രവേശനത്തിനും ഇതു തന്നെയായിരുന്നു സ്ഥിതി. മതം മാറാതെ തന്നെ തങ്ങൾക്കും ഇവ ലഭിക്കണമെന്ന് ഈഴവർ ഈ ഹരജിയിലൂടെ ആവശ്യപ്പെട്ടു.

ഈഴവരുടെ അവശതകളെക്കുറിച്ച് ജി.പി. പിള്ള ഇംഗ്ലണ്ടിലെ കോമൺസ് സഭയുടെയുംകോൺഗ്രസ്സ് സമ്മേളനങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു.എന്നാൽ അവയൊന്നും പ്രയോജനം ചെയ്തില്ല. എൽ.എം.എസ് ഡിഗ്രി നേടിയ ഡോ. പല്പു തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ തിരസ്കരിക്കപ്പെട്ടു. ദിവാനുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ലന്ന് വന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവമെമ്മോറിയൽ സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി സർക്കാർ നിലപാടില്‍ ചെറിയൊരയവ് വന്നു. അവർണ്ണർക്ക് സ്കൂളുകളിൽ പ്രവേശനം ലഭിച്ചു.

എസ്.എൻ.ഡി.പി. യോഗം
ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌എസ്.എൻ.ഡി.പി. യോഗം. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരംരജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻആദ്യ സെക്രട്ടറിയും ആയിരുന്നു.

ആരംഭം
സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്‌. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭണം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാ‍ക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരാ‍യണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു.

യോഗം രുപീകരണം
ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പുശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.

എൻ.കുമാരന്റെ നേതൃത്വം
1919ൽ എൻ. കുമാരൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ കാലത്താൺ ക്ഷേത്രപ്രവേശന പ്രക്ഷോഭണം, മദ്യവർജ്ജന പ്രക്ഷോഭണം, വൈക്കം സത്യാഗ്രഹംതുടങ്ങിയവയിൽ യോഗം പങ്കെടുത്തത്. വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്രവീഥികളിൽ സഞ്ചരിക്കാൻ അവർണ്ണർക്ക് അനുവാദം ലഭിച്ചു.

ടി.കെ. മാധവന്റെ നേതൃത്വം
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

സി.കേശവന്റെ നേതൃത്വം
1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭണം ആരംഭിച്ചു. 1935 ജൂൺ 7ൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭണം വൻ വിജയമാ‍യി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാ‍നുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാ‍ർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.

ആർ.ശങ്കറും അതിനു ശേഷവും
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാ‍ണ്.

1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.

നാരായണഗുരു മരണം വരെ പ്രസിഡന്റ് പദവി വഹിച്ചു. തുടർന്ന് കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ,വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ,എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർഎന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു.

യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്.എസ്.എൻ. ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നവയല്ലാതെ യോഗത്തിന്റേതായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
(തുടരും.....)
Ajithputhiya Purayil 

ഈഴവരെക്കുറിച്ച് ഒരു പഠനം: മൂന്നാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ഈഴവ ചരിത്രം പരിശോധിക്കുമ്പോള്‍ അതിന്റെ ഭാഗമായിട്ടുള്ള ജാതി സമ്പ്രദായം പരിശോധിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അതിനു ജാതി സമ്പ്രദായത്തെക്കുറിച്ച് ചരിത്രപരമായ ഒരു അറിവ്‌ നമുക്ക് ആവശ്യമാണ്‌. നമുക്ക്‌ അതിലേക്ക കടക്കാം....

കേരളത്തിലെ ജാതി സമ്പ്രദായം
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ വൈകിയാണ് കേരളത്തിൽ ജാതിവ്യവസ്ഥ നിലവിൽ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം നമ്പൂതിരിമാർസ്വാധീനശക്തിയുള്ളവരായി മാറുകയും തുടർന്ന് ജാതിവ്യവസ്ഥ നിലവിൽ വന്നു എന്നും കരുതപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഉള്ള വ്യത്യാസം വർണ്ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിർണ്ണയത്തിൽ പ്രതിഫലിച്ചുകാണാം
ചരിത്രം
ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥയുടെ ഉത്പത്തിയെപ്പറ്റി രണ്ട്‌ സിദ്ധാന്തങ്ങൾ ആണ്‌ നിലവിലുള്ളത്‌. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും മറ്റേത്‌ ആര്യന്മാരാണ്‌ ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്‌ ആദ്യത്തേതിന്‌ തെളിവുകളുടെ പിൻബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്‌. എന്നാൽ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല.
ആയർ, കുറവർ, വെള്ളാളർ പരവർ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങൾ ആണ്‌ അന്ന് കേരളത്തിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഇത്‌ ജാതിയെക്കുറിക്കുന്ന വിഭാഗീയതയല്ല മറിച്ച്‌ അവരവർ വസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന പേരാണ്‌[ ഒരോ കൃതികളും അതാത്‌ സ്ഥലത്തെ ജനങ്ങളെപറ്റിയുള്ളവയാണ്‌.
സംഘ കാലത്തെ തമിഴരുടെ ഇടയിൽ പറയൻ (പറകൊട്ടുന്നവൻ) കടമ്പൻ (കർഷകൻ) തുടിയൻ (തുടികൊട്ടുന്നവൻ) പാണൻ(പാട്ടു പാടുന്നവൻ) എന്നീ വിഭാഗങ്ങൾ ഉണ്ട്‌ എന്ന്തൊൽകാപ്പിയർ, അദ്ദേഹത്തിനു ശേഷം ജീവിച്ചിരുന്ന മാങ്കുടിക്കീഴാർ എന്നിവർ സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ അതും ജാതികൾ ആണെന്നു പറയുന്നില്ല. തൊഴിൽ സംബന്ധമായ തിരിവുകൾ മാത്രമേ അർത്ഥമാക്കുന്നുള്ളൂ.
പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തിൽ നിന്ന് പിൽക്കാലത്തു നടന്ന കുടിയേറ്റങ്ങൾക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്.

ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്ന് ക്രി.വ. നാലാം നൂറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്‌. അതിനു മുന്നേതന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്ത്‌ തോൽപ്പിച്ചു. അവർക്ക്‌ കീഴ്‌പെട്ടവരെ അവർക്ക്‌ അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്ക്‌ കീഴ്‌പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണ്‌ ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സൌഹൃദത്തിലായി അവർക്ക്‌ ക്ഷത്രിയ പദവി കൽപിച്ചു നൽകി ബ്രാഹ്മണർക്ക്‌ തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങൾക്ക്‌ വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതി ബ്രാഹ്മണദൈവമാക്കപ്പെട്ടു.

ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും സ്വാംശീകരിച്ചു. ഇതോടൊപ്പം രാജാക്കന്മാരുടെ കുലത്തെ മഹാഭാരത പരാമർശിതമായ സൂര്യ, ചന്ദ്ര, യദു വംശങ്ങളോട്‌ ബന്ധിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇത്‌ മഹത്തായ പാരമ്പര്യം ദാനമായി ലഭിക്കുന്നതിനു തുല്യമായിരുന്നു. തെക്കേ ഇന്ത്യയിലാണ്‌ അവർക്ക്‌ കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത്‌.
ഉത്തരേന്ത്യയിൽ ബുദ്ധ-ജൈനമതങ്ങൾ ശക്തമായതോടെയായിരിക്കണം തെക്കേ ഇന്ത്യ ലക്ഷ്യമാക്കി ബ്രാഹ്മണർ പ്രയാണം ആരംഭിച്ചത്‌. കർണ്ണാടകത്തിലെ കദംബ രാജാവായ മയൂരശർമ്മന്‌ ക്ഷത്രിയ പദവി നൽകി ആര്യ പുരോഹിതർ പ്രസ്ഥാനം ആരംഭിച്ചു. കർണ്ണാടകത്തിൽ വ്യാപകമായ സ്വീകരണം ലഭിക്കുകയും രാജാവ്‌ ബ്രാഹ്മണർക്കധിവസിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതോടെ ആര്യന്മാർ അനിഷേധ്യ ശക്തിയായി മാറി. നാട്ടുകാരിൽ ജാതി വ്യവസ്ഥ ഏർപ്പെടുത്തി.
കർണ്ണാടകം വഴി കേരളത്തിലും തമിഴകത്തിലും പ്രവേശിച്ച ബ്രാഹ്മണർ രാജാക്കന്മാരെ സ്വാധീനിച്ച്‌ അവരുടെ വേദജ്ഞാനം മന്ത്ര തന്ത്ര ജ്ഞാനം മുതലായവയാൽ ഒട്ടുമിക്ക രാജാക്കന്മാരെയും വശത്താക്കാൻ അവർക്ക്‌ കഴിഞ്ഞു. ഏതാനും ഉയർന്ന വ്യാപാരങ്ങൾ ചെയ്തിരുന്ന ജനവിഭാഗത്തെ ബ്രാഹ്മണ മതം സ്വികർപ്പിച്ചെങ്കിലും അവർക്ക്‌ താഴ്‌ന്ന സ്ഥാനങ്ങൾ നൽകി പോന്നു. മറ്റുള്ളവരെ വാണിജ്യം തൊഴിലാക്കിയവരെ ശൈവർ എന്ന സ്ഥാനം നൽകി അവർക്ക്‌ അഭിമതരാക്കി. എതിർത്ത്‌ നിന്ന എല്ലാവരേയും ശ്രൂദ്രർ എന്ന സ്ഥാനം നൽകി അനഭിമതരാക്കി.
കേരളത്തിൽ നായന്മാർക്ക്‌ ഒരു വിശേഷ സ്ഥാനം കൽപിച്ചു നൽകുകയുണ്ടായി. കേരള ബ്രാഹ്മണരായ നമ്പൂതിരിമാരിൽ മൂത്ത സഹോദരനുമാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുവാനുള്ള അവകാശം സിദ്ധിച്ചിരുന്നുള്ളൂ. സ്വത്തിന്‌ നിരവധി അവകാശികൾ ഇല്ലാതിരിക്കുവാനുള്ള ശ്രമമായി രൂപപ്പെടുത്തിയ ആചാരമായിരുന്നു ഇത്‌. മറ്റു സഹോദരന്മാർക്ക്‌ നായർ സ്ത്രീകളുമായുള്ള സംബന്ധം ഏർപ്പാടാക്കി. നായർ യുവാക്കളെ സൈന്യത്തിൽ ചേർത്തു.
നായർ യുവാക്കൾ വാൾ എന്തി എവിടേയും നടന്നിരുന്ന കാഴ്ചയും ഇതിന്‌ ശക്തിയാവുന്ന തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. സംഘകാലത്ത്‌ അന്നത്തേക്കാൾ തീവ്രമായ യുദ്ധങ്ങളും സമരങ്ങളും നടന്നിരുന്നു. അക്കാലത്ത്‌ പോലും സൈനികർ വഴിയിലൂടെ വാളും പിടിച്ച്‌ നടന്നിരുന്നില്ല. പ്രാകൃതമായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നില്ല സംഘകാലത്ത്‌ ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന ചാന്നാർമാർക്ക] പോലും ആരെയും കൊല്ലാനുള്ള അവകാശങ്ങൾ ഉണ്ടായിരുന്നില്ല.
അവർ ശക്തി സംഭരിച്ചതോടെ ക്ഷേത്രങ്ങൾ പതിയെ കൈവശപ്പെടുത്താൻ തുടങ്ങി. അവിടേയും എതിർപ്പുകൾ നേരിടേണ്ടിവന്നതായി നിരവധി പരാമർശങ്ങൾ ഉണ്ട്‌. ക്ഷേത്രങ്ങൾ സ്വന്തമാക്കിയ അവർ ഭൂസ്വത്തുക്കൾക്കു മേലുള്ള അവകാശങ്ങൾ ക്ഷേത്രങ്ങളുടെ പേരിൽ നിന്ന് സ്വന്തം പേരിലേക്ക്‌ മാറ്റി. ഇതിനായി പല കുതന്ത്രങ്ങളും രേഖകളും ചമച്ചു. സംഘകാലത്ത്‌ കാര്യമായ പേരില്ലാതിരുന്ന ഇവർ പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിമാരും കോടീശ്വരന്മാരുമായിത്തീർന്നു. കൂടുതൽ എതിർപ്പുകൾ ഇല്ലാതിരിക്കാനായി നമ്പൂതിരിമാർക്ക്‌ സ്വീകാര്യമായിരുന്ന ജാതിക്കാരെ കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ നൽകി.
അഞ്ചു തിണകളിലും ഒരേ തൊഴിൽ ചെയ്ത്‌ ജീവിക്കുന്നവരെല്ലാം തന്നെ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടും രക്തബന്ധമുള്ളവർ പോലും വിവിധ ജാതിക്കാരായി. ഒരു ബന്ധമില്ലാത്ത പലരും ഒരേ ജാതിക്കാരായിത്തീർന്നു.
ഈ ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അത്‌ തങ്ങളുടെ ഭാവിക്ക്‌ അപകടം സൃഷ്ടിക്കുവാൻ ഇടയാവുകയും ചെയ്യാതിരിക്കാൻ ജാതികൾ താഴ്‌ന്ന ജാതിക്കാരോട്‌ തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇത്‌ താഴ്‌ന്ന ജാതിക്കാരോട്‌ പ്രയോഗിച്ച്‌ ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത്‌ സംഘടിത ശക്തി ചെറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു.
തരം തിരിവ് (ചരിത്രം)
ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ , അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു.
ബ്രാഹമണർ, ക്ഷത്രിയർ, അംബലവാസികൾ, ശൂദ്രർ( പാരമ്പര്യകുലത്തൊഴിൽ ഇല്ലാത്ത എല്ലാ നായർ വിഭാഗവും) എന്നിവർ സവർണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാർ, കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ) രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു.
വൈശ്യർ എന്ന ഒരു വർണ വിഭാഗം ഇവിടെയുണ്ടായിരുന്നതായി യതൊരു തെളിവുകളും ചരിത്ര രേഖകളിൽ ഇല്ല.
സവർണ്ണ ജാതികൾ
ബ്രാഹ്മണർ - നമ്പൂതിരി ബ്രാഹ്മണർ, പരദേശി ബ്രാഹ്മണർ (അയ്യർ, അയ്യങ്കാർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ)
അമ്പലവാസികൾ - അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ, പുഷ്പക ബ്രാഹ്മണർ ( ഉണ്ണി, നമ്പീശൻ, ചാക്യാർ, മാരാർ).
ക്ഷത്രിയർ - പെരുമാൾ ( വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ), തിരുപ്പാട്, സാമന്ത ക്ഷത്രിയർ (തമ്പാൻ, തമ്പുരാൻ, കോവിൽ തമ്പുരാൻ, രാജ, തിരുമുല്പ്പാട്) എന്നിവർ (അന്തരാള ജാതി - ക്ഷത്രിയർക്കും നായ്ന്മാർക്കും ഇടയിലുള്ളവർ)
ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കർത്ത, കർത്താവ്, കയ്മൾ, ചെമ്പകരാമൻ, ഉണ്ണിത്താൻ,വലിയത്താൻ, മന്നാഡിയാർ, കിരിയത്തിൽ നായർ, നമ്പ്യാർ, പിള്ള‍, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, കുറുപ്പ്
ശൂദ്രർ - എല്ലാ നായർ ( പാരമ്പര്യ കുലത്തൊഴിൽ ചെയ്തിരുന്ന വെളുത്തേടത്തുനായർ, ചക്കാല നായർ, ഇടയ നായർ, ചെമ്പുകൊട്ടി നായർ, ഓട്ടതു നായർ, പള്ളിച്ചാൻ നായർ, പുലിയത്ത് നായർ, മതവൻ നായർ, കലംകൊട്ടി നായർ, അണ്ടൂരാൻ നായർ, വട്ടേക്കാടൻ നായർ, അത്തിക്കുറിശ്ശി നായർ, ചീതികൻ നായർ, ചാലിയൻ നായർ, കടുപ്പട്ടൻ നായർ തുടങ്ങിയവ ഒഴികെ ) വിഭാഗങ്ങൾക്കും ശൂദ്ര സ്ഥാനമായിരുന്നു.
നാഞ്ചിനാട്ട് വെള്ളാർ

അവർണ്ണ ജാതികൾ
കമ്മാളർ (തട്ടാൻ , കൊല്ലൻ, ആശാരി), കണിയാൻ
ഈഴവ(തീയ്യർ) മലയൻ, മണ്ണാൻ, പണിയൻ
പുലയൻ, കുറുമൻ, കാടർ, പറയൻ തുടങിയവർ
(തുടരും.....) (കടപ്പാട് : വിക്കിപീഡിയ)
Ajithputhiya Purayil 

ഈഴവരെക്കുറിച്ച് ഒരു പഠനം: നാലാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

പത്മനാഭൻ പല്പു (പി. പൽപ്പു)
കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽ‌പു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയതിരുവിതാംകൂർ) പേട്ട യിൽ സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു

അച്ഛൻ ഭഗവതീ പത്മനാഭൻ തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച ഒരാളായിരുന്നു.. അമ്മ മാതപ്പെരുമാൾ സ്നേഹസമ്പന്നയും ഈശ്വരഭക്തയും ആയിരുന്നു.ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദർശിക്കാറുണ്ടായിരുന്നു.

അച്ഛൻ തന്നെയായൊരുന്നു പല്പുവിന്റെ ആദ്യഗുരു. മണലിൽ എഴുത്ത് പഠിച്ച ശേഷം അഞ്ചാമത്തെ വയസ്സിൽ 1868 ൽ രാമൻപിള്ള ആശാന്റെ കീഴിൽ എഴുത്തിനിരുന്നു. പഠിത്തത്തിൽ പല്പു സമർത്ഥനായിരുന്നു. 1875 ജൂലൈയിൽ പല്പു എ.ജെ. ഫെർണാണ്ടസ് എന്ന സായിപ്പിന്റെ കീഴിൽ വിദ്യാർത്ഥിയായി. എന്നാൽ കുടുംബം അക്കാലങ്ങളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും നേരീടേണ്ടി വന്നു. 1878 മാർച്ച് മാസത്തിൽ മൂന്നാം ഫോറത്തിൽ പ്രവേശിക്കാനുള്ള പരീക്ഷ അദ്ദേഹം വിജയിച്ചു. അതനുസരിച്ച് തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രവേശിച്ചു. ജ്യേഷ്ഠൻ വേലായുധനും അദ്ദേഹത്തോടൊപ്പം അവർണ്ണർക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. ഫെർണാണ്ടസ് സായിപ്പ് പല്പുവിന്റെ അവസ്ഥ കണ്ട് ഒരു നേരത്തെ ഭക്ഷണം നൽകി സഹായിച്ചു. 1883 ൽ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. എന്നാൽ ജ്യേഷ്ഠൻ വേലായുധൻ ഉപരിപഠനത്തിനായി എഫ്.എ.ക്ക് ചേർന്നതിനാലുണ്ടായ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ പല്പു കോളേജിൽ ചേർന്നില്ല. എന്നാൽ, ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ഇടക്ക് ജോലി ചെയ്ത് പല്പു ചെലവിനുള്ള തുക കണ്ടെത്തുകയും അടുത്ത വർഷം 1884 ൽ കോളേജിൽ ചേരുകയും ചെയ്തു. അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.

വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തിയ പരീക്ഷയിൽ 4-മനായി എത്തിയെങ്കിലും സംസ്ഥാനത്തെ ജാതി വ്യവസ്ഥയുടെ ഫലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വയസ് അധികമായിരുന്നു എന്നാണ് കാരണമായി അതിനു കാണിച്ചത്. എന്നാൽ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കൽ കോളെജിൽ ‍ചേർന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വേലായുധൻ മദ്രാസ് സർക്കാരിന്റെ കീഴിൽ ക്ലാർക്കായി ജോലി നേടിയിരുന്നുവെന്നതും നാരായണഗുരുവിന്റെ പ്രോത്സാഹവും പല്പുവിന്റെ മദ്രാസ് വിദ്യാദ്യാസത്തെ ഏറെ അനുകൂലിച്ചു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമർത്ഥമായി പഠിച്ച് അദ്ദേഹം നാലുവർഷം കൊണ്ട് എൽ.എം.എസ് ഡിഗ്രി കരസ്ഥമാക്കി അദ്ദേഹം ഭിഷഗ്വരനായി.

ഉദ്യോഗം
പഠനം പൂർത്തിയാക്കി തിരുവിതാംകൂർ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാൽ ജോലിയും നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം മൈസൂർ സർക്കാരിന്റെ കീഴിൽ ഒരു ഭിഷഗ്വരനായി സേവനം തുടങ്ങി. മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. എന്നാൽ, തന്റെ സ്ഥിരോത്സാഹം മൂലം സർക്കാരിന് ലഭിച്ച വരുമാനത്തിന്റെ നീക്കിയിരിപ്പിൽ 120 രൂപ ലിംഫ് ശേഖരണത്തിനായി ഡോ. പല്പു അനുവദിച്ചെടുത്തു. അദ്ദേഹം കന്നുകുട്ടികളെ വാങ്ങി വാക്സിൻ നിർമ്മാണം ആരംഭിച്ചു. അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിക്കുകയും ലിംഫ് നിർമ്മാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കെല്ലാം കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലർത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.
താമസിയാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ നിർമ്മിക്കനുള്ള പദ്ധതിയുടെ ചുമതല പല്പുവിനെ ഏൽപ്പിക്കപ്പെട്ടു. അങ്ങനെ വിദേശരാജ്യത്ത് ഉപരിപഠനം നടത്താനുള്ള സാധ്യത തെളിഞ്ഞു.. എന്നാൽ വീണ്ടും മേലുദ്യോഗസ്ഥർ പല്പുവിനെ പ്ലേഗ് ബാധയുടെ ചുമതാലയേല്പിച്ചു. 1894 മുതൽ 98 വരെയുള്ള കാലയളവിൽ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കൽ സ്റ്റോർ തുടങ്ങിയവയുടെ ചുമതലയും പല്പുവിന് ലഭിച്ചു.
1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും തൃണവൽകരിച്ചുകൊണ്ട് അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു..

ഉപരിപഠനം
ആതുരസേവനരംഗത്തെ സ്തുത്യർഹമയ സേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പഠിച്ചു. പാരീസ്, ജർമ്മനി, ജനീവ, റോം തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലും അദ്ദേഹം ഒന്നരവർഷക്കാലം പഠനം നടത്തി. കേംബ്രിഡ്ജിലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു. കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക് ഹെല്ത്തും, ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും നേടി. എം.ആർ.സി.എസ്സിനു രജിസ്തർ ചെയ്തെങ്കിലും പരീക്ഷയ്ക്കിരിക്കാൻ അദ്ദേഹത്തിനായില്ല. ഇന്ത്യയിൽ സാമാന്യം പ്രശസ്തനായിരുന്ന അദ്ദേഹത്തിന്‌ വിദേശത്ത് നിരവധി ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. എന്നാൽ, അതെല്ലാം തിരസ്കരിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ വൈദ്യനായിരുന്നു ഡോ. പല്പു.

ഉയർന്ന ഉദ്യോഗം
ഉപരിപഠനം കഴിഞ്ഞതോടെ ഡോ. പല്പുവിന് കൂടുതൽ ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചു. മൈസൂർ സിറ്റി ഹെൽത്ത് ഓഫീസർ ആയിട്ടായിരുന്നു അതിൽ ആദ്യത്തേത്. 1905-ൽ മൈസൂർ സർക്കാരിന്റെ സാനിട്ടറി കമ്മീഷണരുടെ പേർസണൽ അസിസ്ന്റന്റായി നിയമിതനായി. 1907 ൽ ഡപ്യൂട്ടി സാനിറ്റേഷൻ കമ്മീഷണറായി. ഇക്കാലയളവിൽ 'വിഷൂചിക' എന്ന സാംക്രമിക അസുഖം പൊട്ടിപ്പുറപ്പെട്ടു. കുടിവെള്ളത്തിലെ രോഗാണുബാധയാണ്‌ കാരണമെന്ന് ഡോ. പല്പു കണ്ടെത്തി. എന്നാൽ കുടിവെള്ളവിതരണത്തിന്റെ ചുമതലക്കാരനായിരുന്ന ഒരാളുടെ ബന്ധുവായ മറ്റൊരു ഉദ്യോഗസ്ഥൻ ശ്രീനിവാസ റാവു സർ‌വ്വശക്തിയും ഉപയോഗിച്ച് ആ കണ്ടെത്തലിനെ എതിർത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണുബാധ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം മൂലം റാവു അതെല്ലാം മറച്ചു. സർക്കാർ ഡോ. പല്പുവിനെ ഉദ്യോഗത്തിൽ തരംതാഴ്തി. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവെക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
മൈസൂരിൽ പ്ലേഗു വീണ്ടും വിനാശം സൃഷ്ടിച്ചപ്പോൾ സർക്കാർ പല്പുവിനെ മടക്കി വിളിച്ചു. ഇത്തവണ ജയിൽ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നൽകി. പിന്നീട് അദ്ദേഹം മദ്രാസ് സർക്കാരിന്റെ കീഴിലും ബറോഡ സർക്കാരിന്റെ കീഴീലും ജോലി നോക്കി. ജോലിക്കിടയിൽ ആരോഗ്യപ്രദർശനങ്ങളും ആരോഗ്യവിവരദായിയായ നാടകങ്ങളും അദ്ദേഹം സംഘടിപ്പിക്കുകയും അതെല്ലാം രാജാവിന്റേയും മറ്റും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു

ബറോഡയിൽ നിന്ന് മൈസൂരിൽ തിരിച്ചെത്തി ഡോ. പല്പു താൻ പണ്ട് ജോലി ചെയ്ത ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി ജോലി നോക്കി. നീണ്ട 35 വർഷത്തെ പൊതുജനസേവത്തിനുശേഷം അദ്ദേഹം 1920 ൽ വിരമിച്ചു.
സാമൂഹിക ധാരയിലേക്ക്
തിരുവിതാംകൂറ് രാജ്യത്ത് സർക്കാർ ജോലിയിൽ അധഃകൃതർക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയിൽ മേലെ ശമ്പളമുള്ള ഒരു ജോലിയും ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡോ. പല്പുവിന്റെ ജോലി സാധ്യത അന്നത്തെ ദിവാൻ തള്ളിക്കളഞ്ഞു. താൻ ജനിച്ച മണ്ണിൽ തന്നോട് കാണിക്കപ്പെട്ട അനീതിക്കെതിരെ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഫലമായി മദ്രാസ് സർക്കാരിലേക്കും മറ്റും മെമ്മോറിയലുകൾ അയച്ച് അവിടത്തെ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും താണജാതിക്കർക്ക് പ്രവേശനം നേടിയെടുത്തു.

മെഡിക്കൽ സ്കൂളിൽ തനിക്കു പ്രവേശനം നിഷേധിച്ചതിന്റേയും, ജ്യേഷ്ഠനും തനിക്കും ഉദ്യോഗം നിരസിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ച് അദ്ദേഹം തിരുവിതാം‌കൂർ ദിവാന്‌ പരാതി ബോധിപ്പിച്ചു. അധികൃതർ കാട്ടുന്ന അനീതികൾക്കെതിരെ പത്രമാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതി. 1885 മുതൽ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ വാണിരുന്നത്. അക്കാലത്ത് പരദേശികളായ തമിഴ് ബ്രാഹ്മണർക്കായിരുന്നു ഉദ്യോഗം ലഭിച്ചിരുന്നത്. ഈ തള്ളിക്കയറ്റത്തിനെതിരെ പ്രക്ഷോഭം നടത്താൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. 1890-ൽ നടന്ന ഈ പ്രക്ഷോഭത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. നായർ, ഈഴവർ, മിസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ച് അതിൽ പങ്കെടുത്തു.
തന്റെ ജാതിയിൽ പെട്ട മനുഷ്യർക്ക് സാമൂഹികനീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്1903-ലെ എസ്.എൻ.ഡി.പി യുടെ രൂപവത്കരണം. ഈഴവർക്ക് നീതി ലഭിക്കുവാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിൽസ്വാമി വിവേകാനന്ദൻ അദ്ദേഹത്തെ ഭാരതത്തിലെ ഏതെങ്കിലും ആത്മീയ ഗുരുവുമൊത്ത് പ്രവർത്തിക്കുവാൻ ഉപദേശിച്ചു. ജനങ്ങളെ ആത്മീയവൽക്കരിക്കുവാനും വ്യവസായവൽക്കരിക്കുവാനുമായിരുന്നു ഗുരുവിന്റെ ഉപദേശം. ഇന്ത്യയിലെ ഏതൊരു സംഘടനയ്ക്കും വിജയകരമാകുവാൻ ആത്മീയതയുടെ ചട്ട ആവശ്യമാണെന്നായിരുന്നു വിവേകാനന്ദന്റെ ഉപദേശം. ഇത് അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിലേക്ക് നയിച്ചു. എസ്.എൻ.ഡി.പി. പിന്നീട് കേരളത്തിലെ പല സാമൂഹിക മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിച്ചു.

കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരിൽ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളിൽ അന്തിയുറങ്ങിയ അസംഖ്യം പാവങ്ങൾക്ക് തണുപ്പിൽ നിന്നു രക്ഷപെടാനായി തന്റെ ചിലവിൽ അദ്ദേഹം കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി. മൈസൂരിലായിരുന്നപ്പോൾ അദ്ദേഹം വാലിഗാർ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി ഒരു സംഘടന രൂപവത്കരിച്ചു.
കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ്ദിനപ്പത്രങ്ങളിൽ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചിലവിൽ ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് താൻ അയച്ച പരാതികളും പത്രങ്ങളിൽ താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.

ഈഴവ മെമ്മോറിയൽ, മലയാളി മെമ്മോറിയൽ
അധഃസ്ഥിതർക്ക് തങ്ങളുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനുള്ള സമരത്തിലെ രണ്ടു നാഴികക്കല്ലുകളായിരുന്നു “ഈഴവ മെമ്മോറിയൽ“, “മലയാളി മെമ്മോറിയൽ” എന്നിവ. അന്നത്തെ സർക്കാ‍രും അന്നു നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. തിരുവിതാംകൂർ മഹാരാജാവിന് 1891-ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ പിന്നോക്ക സമുദായങ്ങൾക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ. പൽപ്പു മൂന്നാമനായി ഒപ്പുവെച്ച് സമർപ്പിച്ച ഈ ഹർജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്നദിവാൻമാർ അവരുടെ നാട്ടുകാർക്ക് എല്ലാ സർക്കാർ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി. ഈഴവരുടെ സംസ്ഥാനത്തിലെ ദുരവസ്ഥയും ഈഴവർക്ക് ഏറ്റവും താഴെയുള്ള സർക്കാർ ജോലികൾ പോലും നിഷേധിക്കുന്നതും ഈ മെമ്മോറിയൽ പ്രതിപാദിച്ചു. ഇതേ സമയത്ത് ഇങ്ങനെയുള്ള വിവേചനങ്ങൾ ഇല്ലാതിരുന്ന മലബാർ സംസ്ഥാനത്ത് ഉയർന്ന ജോലികളും ഈഴവർക്ക് ലഭിക്കുന്നതും ഈ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി 1891 ഏപ്രിൽ 21-നു സർക്കാർ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവർ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയർനിർമ്മാണം, കള്ള് ചെത്തൽ എന്നിവ തുടർന്ന് ജീ‍വിച്ചാൽ മതി എന്നതായിരുന്നു.
ഈ മറുപടിയിൽ ക്ഷുഭിതനായ ഡോ. പൽപ്പു സംസ്ഥാനത്തെ ഇടയ്ക്കിടക്ക് സന്ദർശിച്ച് ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. സർക്കാരിന്റെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള മനുഷ്യത്വമില്ലാത്ത പെരുമാറ്റം ഒഴിവാക്കുവാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപവത്കരിച്ചു. തിരുവനന്തപുരത്തു നടന്ന ആദ്യത്തെ സമ്മേളനത്തിൽ 300-ൽ അധികം ആളുകൾ പങ്കെടുത്തു. ഉച്ചനീചത്വം ഒഴിവാക്കുവാനായി പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി സർക്കാരിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിൽ തീരുമാനമായി. ഡോ. പൽപ്പു ഒപ്പുകൾ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഈ ഭീമഹർജ്ജിയാണ് ‘ഈഴവ മെമ്മോറിയൽ’ എന്ന് അറിയപ്പെടുന്നത്. തന്റെ സ്വന്തം കുടുംബത്തിന് ഈഴവരായതു കൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഈ ഹർജ്ജിയിൽ അദ്ദേഹം വിവരിച്ചു.

അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂർ സർക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദൻറ്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ ഒരു കത്തുമായി ഡോ. പൽപ്പു ബാരിസ്റ്റർ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്നം ബ്രിട്ടീഷ് നിയമസഭയിൽ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ ഡോ. പൽപ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയിൽ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഭലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പൽപ്പു അടുത്ത ബന്ധം പുലർത്തി. സ്വാമി വിവേകാനന്ദൻ, സരോജിനി നായിഡു എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഉൾപ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോൾ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയിൽ ഇരുത്തി വലിച്ച് മൈസൂർ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയിൽ വയ്ച്ചാണ് വിവേകാനന്ദൻ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവൽക്കരിക്കാനും വ്യവസായവൽക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂർ ഗവർണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിം‌ഫ് നിർമ്മാണം പഠിക്കുവാൻ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ച് 15,000-ത്തോളം ആളുകൾ മരിച്ചപ്പോൾ അദ്ദേഹം പകർച്ചാവ്യാധിയെ വകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.

മൈസൂർ സർക്കാരിൽ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാർ എക്കൊണോമിക് യൂണിയൻ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിൽ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരൻ ആശാൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾക്ക് ആശയങ്ങൾ പകർന്നത് ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളാണ്. ശ്രീ നാ‍രായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.

കുടുംബജീവിതം
ഡോ പല്പുവിന്‌ 28 വയസ്സുള്ളപ്പോൾ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണൻ വൈദ്യന്റെ സഹോദരിയായിരുന്ന പി.കെ.ഭഗവതിയ‌മ്മയെ കല്യാണം കഴിക്കുകയുണ്ടായി. (1891 സെപ്റ്റംബർ 13). രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ആ ദമ്പതിമാർക്ക് ഉണ്ടായി.
മരണം
1950 ജനുവരി 25-നു അദ്ദേഹം അന്തരിച്ചു

ഈഴവരെക്കുറിച്ച് ഒരു പഠനം: അഞ്ചാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

കുമാരനാശാൻ

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. കുമാരുവിന്റെ അച്ഛൻഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു.

വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ പാടുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെഴുതുന്ന കവിതകൾ പോലെ താനും വലുതാകുമ്പോൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ ആശാൻ. ആശാന്കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു.

കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് പലപ്പോഴും കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ ശ്രീനാരായണഗുരു ആ വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും അഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ മുതൽ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു.

ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

ഉപരിപഠനം
ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായിബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.

ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു.

കൽക്കത്തയിൽ
തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.
കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവിരവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.

തിരികെ അരുവിപ്പുറത്തേക്ക്
ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം
ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന്എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്.

നിയമസഭാംഗം
1909-ൽ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

സമുദായോന്നമനം
1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ പേർക്കയച്ച ദീർഘമായ ഒരു കത്ത്‌ പത്തുകൊല്ലത്തിനുശേഷംമതപരിവർത്തനരസവാദം എന്ന പേരിൽ മൂർക്കോത്തു കുമാരൻ പ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെഉന്നമനത്തിനായുള്ള ശരിയായ മാർഗ്ഗം മതപരിവർത്തനമാണ്‌ എന്നു വാദിച്ചുകൊണ്ട്‌ സി. കൃഷ്ണൻ തന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ്‌ ആ കത്ത്‌.
അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌ ആശാൻ പറയുന്നു -
"ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ്‌ , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്‌. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികൾ ഒന്നു പോലെ ഇരുന്നുവെന്ന്‌ ഒരിടത്തും വരുന്നതല്ല. അതിന്‌ സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."

ആശാന്റെ രചനകൾ

വീണപൂവ്
1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽപ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെഅവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു
“ ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ ”
എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

നളിനി
അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് "നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി.

ലീല
“നളിനി”യിലെ നായികാനായികരിൽനിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.

ചണ്ഡാലഭിക്ഷുകിയും കരുണയും
ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.
വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും.
കവിതയിലെ ഒരു ശകലം:
“ അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
“ഹന്ത താഴുന്നു, താഴുന്നു ഞാനഹോ. ”

ദുരവസ്ഥ
വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായത് ദുരവസ്ഥയാണ്.
മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം

പ്രരോദനം
ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെനിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.

മറ്റു കൃതികൾ
കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കുപുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.

മരണം
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നുംകൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു.പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.
(തുടരും......)
 Ajithputhiya Purayil 

ഈഴവരെക്കുറിച്ച് ഒരു പഠനം: ആറാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ടി.കെ. മാധവൻ

ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 -ഏപ്രിൽ 27, 1930). വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. പഠനകാലത്തേ തന്നെ അത്ഭുതകരമായ ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു. 1914-ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങുകയും അധഃകൃതരുടെ അവകാശങ്ങൾ നേടാൻ പത്രം ഉപയോഗിക്കുകയും ചെയ്തു. വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാദിച്ചു. കുമാരനാശാൻ ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം മാത്രമാണ് ചോദിച്ചതെങ്കിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്ന് മാധവന്റെ പോരാട്ടം. വൈക്കം, തിരുവാർപ്പ്, കണ്ണൻ‌കുളങ്ങര എന്നീ സ്ഥലങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.

ജീവിതരേഖ
1885 സെപ്റ്റംബർ 2ന് (കൊല്ലവർഷം 1061 ചിങ്ങമാസം 19ന്) കേരളത്തിൽ മാവേലിക്കരയിലെ കണ്ണമംഗലം എന്ന ഗ്രാമത്തിൽ ജനിച്ചു. താന്നിയേങ്കുന്നേൽ എന്ന മാതൃഗൃഹത്തിലായിരുന്നു ജനനം. പിതാവ് ധനസമൃദ്ധികൊണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലും മൂട്ടിൽ കൂടുംബാംഗമായ കേശവൻ ചാന്ദാർ ആയിരുന്നു. അമ്മ ഉമ്മിണി അമ്മ, സുപ്രസിദ്ധമായ കോമലേഴത്തു കുടുംബത്തിലെ അംഗമായിരുന്നു. അച്ഛൻ വൈദ്യം ജ്യോതിഷം, വ്യവഹാരം എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. മാധവൻ രണ്ടാമത്തെ സന്താനമായിരുന്നു. ഒരു ജ്യേഷ്ഠത്തി (നാരായണി) കൌമാര പ്രായത്തിൽ തന്നെ അസുഖം മൂലം മരിച്ചുപോയി. അനിയൻ ടി.കെ പത്മനാഭൻ അദ്ധ്യാപകനായിത്തീർന്നു

ബാല്യത്തിൽ നങ്ങ്യാർകുളങ്ങരയുള്ള പിതൃഗൃഹമായ ചീവച്ചേരിയിലാണ് വളർന്നത്. അതിനടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലെ നരിയിഞ്ചിൽ ആശാനാണ് മാധവനെ നിലത്തെഴുത്ത്, എഞ്ചുവടി തുടങ്ങിയവ പഠിപ്പിച്ചത്. ആറു വയസ്സു വരെ അദ്ദേഹം ഈ ആശാന്റെ കീഴിൽ വിദ്യ അഭ്യസിച്ചു. ഉയർന്ന ജാതിയിൽ പെട്ട ആശാന് മാധവൻ അന്ന് തൊട്ടുകുടാത്തവൻ ആയിരുന്നു. ശിക്ഷിക്കാനായി വടികൊണ്ടടിച്ചാൽ തൊടാതെ ഏറിഞ്ഞടിക്കുകയായിരുന്നു പതിവ്. ഒരിക്കൽ ആശാൻ തന്നെ ആവശ്യമില്ലാതെ ശിക്ഷിച്ചപ്പോൾ ആശാന്റ്റെ ഏഴുത്ത് അങ്ങ് എടുത്തോ എന്റെ എഴുത്ത് ഇങ്ങു തന്നേക്കൂ എന്ന് ബാല്യ സഹജമായ വൈരാഗ്യത്തോടു കൂടി അദ്ദേഹം തർക്കുത്തരം പറഞ്ഞു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള നസ്രാണി ആശാനായ കരിപ്പുഴ ആശാൻ നടത്തിയിരുന്ന പള്ളിക്കൂടത്തിൽ ചേർന്നു.

ഈ പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴിക്ക് നായർ വിഭാഗത്തിൽ പെട്ടവരെ കാണാനിടയായാൽ വഴിമാറി നടക്കേണ്ടതുണ്ടായിരുന്നു. അറിയാതെ അവരുടെ മുന്നിൽ പെട്ടാൽ അവർ ശിക്ഷിക്കുമായിരുന്നു. എന്നാൽ കരിപ്പുഴ ആശാനും അദ്ദേഹത്തെ എറിഞ്ഞടിക്കുന്നത് അദ്ദേഹത്തിന് മനസ്സിന് വിഷമമുണ്ടാക്കിയിരുന്നു. ഏതാണ് ഒരു വർഷത്തോളം അവിടെ പഠിച്ചശേഷം അദ്ദേഹം മാവേലിക്കര ഈരേഴക്കാരൻ കൊച്ചുകുഞ്ഞാശാൻ എന്ന കണിയാരുടെ കീഴിൽ സംസ്കൃതംഅഭ്യസിച്ചു. പിന്നീട് പി. സുബ്രമണ്യം പിള്ള എന്ന വക്കീലിന്റെ കീഴിൽ ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു. അന്ന് ഈഴവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പല പ്രതിബന്ധങ്ങളും എതിർപ്പുകളും ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ കീഴിൽ പഠിക്കുമ്പോഴാണ് ആദ്യമമയി ഈഴവൻ, നായർ, നസ്രാണി എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബെഞ്ചിൽ ഇരുന്ന് ആദ്യമായി പഠിക്കുന്നത്. അദ്ധ്യപകർ കുട്ടികളെ തൊട്ടടിക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന് ഒരു പ്രത്യേക അനുഭവമായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന്റെ ആലോചനാ ശക്തിക്ക് വികാസം പ്രാപിച്ചത്.

പിന്നീട് അദ്ദേഹം കായംകുളം സർക്കാർ വിദ്യാലയത്തിൽ ചേർന്നു. അക്കാലങ്ങളിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നല്ല രീതിയിൽ വികസിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ കോടതി വ്യവഹാരങ്ങൾ ചിലത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ വിദ്യാലയങ്ങളിലെ ഉയർന്ന ജാതിക്കാരായ സഹപാഠികളിൽ നിന്നും പോകുന്ന വഴിക്കുള്ള നാട്ടുകാരിൽ നിന്നും ജാതി സംബന്ധമായി താഴ്ത്തിക്കെട്ടുന്ന തരത്തിൽ ഉള്ള പരിഹാസങ്ങൾക്കും മറ്റും മാധവനും അതേ ജാതിയിലുള്ളവർക്കും ഏൽക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ മനസ്സിന് മുറിവേൽ‍പിച്ചിരുന്നു. കായംകുളത്തുനിന്നും മൂന്നാം ഫാറം ജയിച്ചതുനുശേഷം ഉപരിപഠനത്തിനായി ടി.കെ തിരുവനന്തപുരത്ത് രാജകീയ വിദ്യാലയത്തിൽ ചേർന്നു

പഠനത്തിൽ താല്പര്യം ഏറെ ഉണ്ടായിരുന്നെങ്കിലും 17 വയസ്സുള്ളപ്പോൾ (1902) അച്ഛൻ മരിച്ചു പോയതുമൂലവും അദ്ദേഹത്തെ വളരെ നാളായി അലട്ടിയിരുന്ന കാസ രോഗം മൂർച്ഛിച്ചതിനാലും അദ്ദേഹത്തിന് ഹൈസ്കുൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.1906ൽ കാസരോഗശമനത്തിനായി അദ്ദേഹം ഒരു വർഷം ചിലവഴിച്ചു എങ്കിലും പരിപൂർണ്ണമായും ഭേധമയില്ല. 1907 ലദ്ദേഹം ദമ്പത്യത്തിൽ ഏർപ്പെട്ടു.

കുടുംബ ജീവിതം
ചേപ്പാട്ട് കോട്ടൂർ കയ്യാലയ്ക്കൽ നാരായണി അമ്മയായിരുന്നു ഭാര്യ. ബാല്യകാല സഖിയായിരുന്നെങ്കിലും നാരായണി തന്റെ 11-ആം വയസ്സിൽ വേറൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം പക്ഷേ സുഖകരമല്ലാത്തതിനാൽ അവർ ഉപേക്ഷിക്കുകയും മാധവൻ അവരെ സ്വപത്നിയായി സ്വീകരിക്കുകയും ആയിരുന്നു. ആദ്യ ഭർത്താവിൽ ശാരദ, ബാലകൃഷ്ണൻ എന്നിങ്ങനെ രണ്ട് സന്താനങ്ങൾ നാരായണിക്കുണ്ടായിരുന്നു. മാധവൻ അവരെ സ്വന്തം മക്കളെപ്പോലെയാണ് വളർത്തിയത് ബാലകൃഷണൻ പക്ഷേ അധികം താമസിയാതെ മരണമടഞ്ഞു.

സമൂഹ്യ സേവന രംഗത്ത്
പഠിക്കുന്ന കാലത്തേ മാധവൻ മികച്ച പ്രാസംഗികനെന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹം പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതിനും ഉണ്ടയിരുന്നു. അക്കാലത്ത് ‘ന്യൂ ഇൻഡ്യ’, ‘കേരള കൗമുദി’, ‘മലയാള മനോരമ‘ തുടങ്ങിയ വർത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി‘, ‘മംഗളോദയം‘ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. അവയിൽ ചിലത് പത്രാധിപന്മാരുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1911-ല് ശിവഗിരിയില്ല് വച്ച് നടത്തപ്പെട്ട ശാരാദാ പ്രതിഷ്ഠയിൽ അദ്ദേഹം പങ്കെടുത്തു. 1913 ല് 11-ആം ശ്രീമൂലം പ്രജാസഭ സമ്മേളിച്ചു. അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന് ആലുമ്മൂട്ടിൽ ഗോവിന്ദ ദാസിനു വേണ്ടി നിവേധനം തയ്യാറാക്കി നൽകിയത് മാധവനായിരുന്നു. അടുത്ത വർഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരീക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രാസംഗികനും മാധവനായിരുന്നു. ഇക്കാലത്താണ് സമുദായത്തിനായി ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്.

പശ്ചാത്തലം
അയിത്തം, തീണ്ടൽ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് മാധവൻ സമൂഹപരിഷ്കരണത്തിനിറങ്ങിയത്. നമ്പൂതിരി, ക്ഷത്രിയർ, നായന്മാരും നസ്രാണികളും, ഈഴവന്മാർ, പുലയർ, പാണർതുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു. തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ക്ഷിക്കാനും മേൽജാതിക്കാര്ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവന്മാർക്ക് പ്രവേശിക്കാമയിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് നിഷിദ്ധമായിരുന്നു. ഇത്തരം വഴികളിലാകട്ടേ സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടതായും വന്നിരുന്നു. സവർണ്ണ ക്ഷേത്രങ്ങൾക്കു മുന്നിലൂടെയ്ള്ള വീഥികളിലാകട്ടേ ഈഴവരേയും വിലക്കിയിരുന്നു. തീണ്ടിക്കുളി എന്നൊരാചാരവും ഉണ്ടായിരുന്നു. പുറത്തു പോയി തിർകെ വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് കുളിച്ചിരിക്കണം എന്നും താഴ്ജാതിയിൽ പെട്ടവരെ നിശ്ശ്ചിത ദൂരത്തിനടുത്തായി കണ്ടാലും കുളിക്കുന്നത് നിർബന്ധമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപും കുളിച്ചിരിക്കണം.

ദേശാഭിമാനി
ദേശാഭിമാനി ആരംഭിച്ചത് മാധവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നാണ്. 29ആമത്തെ വയസ്സിലാണ അദ്ദേഹം ഈ പത്രം ആരംഭിക്കുന്നത്. അക്കാലത്ത് ഈഴവരുടേതായി പത്രങ്ങൾ ഒന്നു നിലവിലില്ലായിരുന്നു. ‘സുജനാനന്ദി’, കേരള സന്ദേശം, കേരള കൗമുദി എന്നീ പേരുകളിൽ പത്രങ്ങൾ മുൻപു തന്നെ ആരംഭിച്ചിരുന്നു എങ്കിലും അതെല്ലാം താമസിയാതെ പ്രസിദ്ധീകരണം നിലച്ച് കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പൊതുജനസേവനാപരമായ തന്റെ ആദർശങ്ങളേയും ഈഴവ സമുദായത്തിന്റെ ശക്തിയേയും വിളിച്ചറിയിക്കാനുള്ള ഒരു ഉപാധിയായി മാധവൻ പത്രത്തെ കണ്ടിരുന്നു. 1914ലാണ് ദേശാഭിമാനി തുടങ്ങിയത്. പത്രത്തിന്റെ മാനേജർ പദവി മുതൽ പ്രചാരകൻ, വിതരണക്കാരൻ എന്നിങ്ങനെ മിക്ക മേഖലയിലും അദ്ദേഹം പ്രവർത്തിച്ചു. താമസിയാതെ പത്രത്തിന് നല്ല പ്രചാരം ലഭിച്ചു. പത്രങ്ങളിലൂടെ അദ്ദേഹം ലോക വിവരങ്ങൾ അപ്പപ്പോൾ നാട്ടുകാർക്കിടയിൽ എത്തിച്ചു. സമുദായ സമത്വത്തിന്റെ വിത്തുകൾ ജനങ്ങളുടെ മനസ്സിൽ പാകാനും അതിന്റെ ആവശ്യകതയും താഴ്ന്ന ജാതികാരുടെ അവകാശങ്ങളെ പറ്റിയും അദ്ദേഹം ലേഖനങ്ങൾ വഴി അദ്ദേഹം ശ്രമിച്കുകൊണ്ടിരുന്നു. എന്നാൽ ഇടയ്ക്ക് കുറക്കാലം ദേശാഭിമാനി പ്രസിദ്ധീകരണം നിർത്തിവച്ചെങ്കിലും മാധവൻ പത്രാധിപനാകുകയും വീണ്ടും പത്രം ആരംഭിക്കുകയും ചെയ്തു.

പൗരസമത്വവാദം
ആരംഭകാലത്തിലെ പൊറ്റു പ്രവർത്തനത്തിൽ അദ്ദേഹം ഊന്നൽ കൊടുത്തത് പൗര സമത്വ വാദത്തിനായിരുന്നു. തിരുവിതാംകൂറിലെ ആകെയുള്ള ജനസംഖ്യയുടെ വലിയ ഭൂരിപക്ഷമായ ഈഴവർക്ക് (26 ലക്ഷം അന്ന്) പ്രാഥമിക പൗരാവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിനായിരുന്നു പൗര സമത്വവാദം ആരംഭിച്ചത്.പൊതു നിരത്തുകൾ, വിദ്യാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജാതിമതഭേദമന്യേ സകലർക്കും പ്രവേശനം നൽകേണ്ടതാണെന്നുള്ള തത്ത്വം സർക്കാർ അംഗീകരിച്ചിരുന്നെങ്കിലും ഈഴവർ തുടങ്ങിയവർക്ക് പലകാരനങ്ങളാൽ ഇവിടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ക്ഷേത്ര സാമീപ്യം ആണ് ഒരു കാരണമായി സർക്കാർ പറഞ്ഞിരുന്നത്. തൃശ്ശൂർ പൂരം സംബന്ധിച്ച് ഈഴവരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു, തൃപ്പൂണിത്തുറ സർക്കാർ വിദ്യാലയത്തിൽ തിരുവിതാം കൂർ രാജകുമാരൻ ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന സകല ഈഴവ വിദ്യാർത്ഥികളേയും പറഞ്ഞു വിട്ടു. ഈഴവ പ്രമുഖരെ അകാരണമായി പോലീസിനെ ഉപയോഗിച്ച് മർദ്ദിക്കുക തുടങ്ങിയ് അനീതികൾക്കെതിരെ മാധവന്റെ ദേശാഭിമാനി ശക്തിയുക്തം പ്രതിഷേധിച്ചു.

ശ്രീമൂലം പ്രജാസഭ
അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത് ശ്രിമൂലം പ്രജാ സഭയിൽ അംഗമാകാൻ കഴിഞ്ഞതാണ്. 1903-ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭ തിരുവിതാംകൂർ രാജ്യസഭയായിരുന്നു. ഇതിൽ ഈഴവർ, പറയർ, പുലയർ തുടങ്ങി താഴ്ന്ന ജാതിക്കാരിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തെ സഭയിൽ ഈഴവ പ്രതിനിധി അംഗമായി തിർഞ്ഞെടുക്കപ്പെട്ടു.‍ 1917, 18 വർഷങ്ങളിൽ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങൾ തമ്മിലുള്ള സമ്പർക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളിൽ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയിൽ വാദിച്ചിരുന്നു.

ക്ഷേത്രപ്രവേശനവാദം
ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ, മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊടീൽ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതിസ്ഥിതികൾ 1916 ഓടെ കേരളത്തിൽ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.[2] 1916ല് കൊൽക്കത്ത യിൽ വച്ച് ആനി ബസൻറിന്റെഅദ്ധ്യക്ഷതയിൽ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തിൽ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നിൽ മാധവന്റെ നിരന്തര പരിശ്രമമം ഉണ്ടയിരുന്നു. ഇതേ തുടർന്ന് അടുത്ത വർഷംമുംബൈ യിൽ വച്ച് അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങൾ പാസാക്കപ്പെട്ടു. എന്നാൽ അന്ന് ദിവാനായിരുന്ന ടി. രാഘവയ്യാ ഇതിന് പ്രതികൂലമായ നിലപാടാണ് ഏടുത്തിരുന്നത്. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം മാധവന് ശ്രീമുലം പ്രജാ സഭയിൽ രണ്ടു വർഷത്തിലധികം തുടരാനായില്ല.

മഹാത്മജിയുമായി
1921ല് മഹാത്മാ ഗാന്ധി തിരുനെൽവേലിയിൽ എത്തിയപ്പോൾ മാധവൻ അദ്ദേഹത്തെ കണ്ട് ഈഴവരുടെ അവകാശവാദത്തെക്കുറിച്ച് അറിയിച്ചു. മഹാത്മാഗാന്ധി കേരളം സന്ദർശിക്കാനും അന്നു മുതൽ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുക്കാനും കാരണം ഒരു പക്ഷേ ഈ കൂടിക്കാഴ്ച ആയിരുന്നിരിക്കണം
പ്രസംഗിക്കുന്നതിൽ മിടുക്കനായിരുന്ന മാധവൻ വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയായിരുന്നു. 1923ൽകാക്കിനാടയിൽ സമ്മേളിച്ച കോൺഗ്രസ്സിൽ സംബന്ധിച്ചു.[2] അദ്ധ്യക്ഷത വഹിച്ച മൗലാനാ മുഹമ്മദ് അലി, സി.ആർ. ദാ‍സ്, സി. രാജഗോപാലാചാരി തുടങ്ങിയ പ്രമുഖന്മാരുമായി കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു. അതിനു മുൻപ് തന്നെ ഗാന്ധിജിയുമായി പരിചയപ്പെട്ടിരുന്നു. 1924ൽ കൂടിയ ബൽഗാം കോൺഗ്രസ്സിലും മാധവൻ സംബന്ധിക്കുകയുണ്ടായി. മഹാത്മാഗാന്ധിയായിരുന്നു യോഗാദ്ധ്യക്ഷൻ. ഈ സമ്മേളനത്തിൽ വൈക്കം സത്യാഗ്രഹത്തെ പറ്റിയുള്ള പ്രമേയം ഗാന്ധിജിയാണ് അവതരിപ്പിച്ച് പാസ്സാക്കിയത്. അദ്ദേഹം മികച്ച സംഘാടകനായിരുന്നു. 1918-20 കാലഘട്ടത്തിൽ തിരുവിതാംകൂർ പ്രജാസഭാമെംബറായി പ്രവർത്തിച്ചു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1924 മാർച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു അറസ്റ്റ് വരിച്ചു. ലെ കാൺപൂർ കോൺഗ്രസ്സിലും സംബന്ധിച്ചു. നായരീഴവ രാഷ്ട്രീയ സഖ്യത്തിന്റെ പ്രതീകമായി കരുതപ്പെട്ടു. അമ്പലപ്പുഴ ക്ഷേത്രം അവർണ്ണർക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവൻ ഉണ്ടായിരുന്നു

ഈഴവ മെമ്മോറിയൽ
അവസാനം
1927ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയാ‍യി സംഘടന കെട്ടിപ്പടുക്കുന്നതിൽ മുഴുകി. പുതുതായി ഒരു ലക്ഷം അംഗങ്ങളെ ചേർക്കാൻ മാധവന് കഴിഞ്ഞു.

അദ്ദേഹത്തെക്കുറിച്ച് മഹാകവി കുമാരനാശാൻ ഇപ്രകാരം പാടി:
“ ചെഞ്ചോരതുള്ളും ചെറുപ്രായക്കാർ തന്ദ്രിക്കെഴും
ചെറുകൊഞ്ചലാല മയങ്ങി സ്വകർത്തവ്യം മറക്കവേ
സഹസ്രാധികയുവബാഹുക്കൾ സാധിക്കാത്ത
മഹത്താം കർമം കാസരോഗിതൻ കരം ചെയ്തു ”

കാസരോഗം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തും ടി.കെ. മാധവൻ സംഘടനാ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. സെക്രട്ടറിയായതിനുശേഷം അദ്ദേഹം ഒരു കൊല്ലം കൊണ്ട് അൻപതിനായിത്തിൽ പരാ അംഗങ്ങളെ പുതുതായി എസ്.എൻ.ഡി.പി. യിലേക്ക് ചേർത്തു. 255 ശാഖായൊഗങ്ങളും 10 യൂണിയനും അദ്ദേഹം സംഘടിപ്പിച്ചു. ഈഴവമെമ്മോറിയൽ എന്ന പേരിൽ ഇർവിൻ പ്രഭുവിന് സമർപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ ഒപ്പ് ശേഖരണവും ഇക്കാലാത്ത് അദ്ദേഹം ചെയ്തു പോന്നു. മന്നത്തു പത്മനാഭനുമായി സഹകരിച്ച് ക്ഷേത്രപ്രവേശന്ന സം‍രംഭത്തിലും അദ്ദേഹം പങ്ക് ചേർന്നു.
ഇതിനിടെ അദ്ദേഹത്തിന്‌ ഹൃദ്രോഗവും ബാധിച്ചിരുന്നൂ. പിന്നീട് പനിയും അതിസാരവും ബാധിച്ചു. എന്നാൽ രോഗത്തെയും അവഗണിച്ചുകൊണ്ട് അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിലും മറ്റും മുഴുകി.

1930 ഏപ്രിൽ 27 ന്‌ വെളുപ്പിന് 4:55 ന്‌ അദ്ദേഹം അന്തരിച്ചു.മരിക്കുമ്പോൾ അദ്ദേഹത്തിന് 44 വയസ്സേ ഉണ്ടായിരുന്നുള്ളു. നിരാവധി നേതാക്ന്മാർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു. അനുശോചനമറിയിച്ച പ്രമുഖരിൽ പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, മദൻ മോഹൻ മാളവ്യ , എം. കൃഷ്ണൻ നായർ എന്നിവരൂം ഉൾപ്പെടുന്നു.

സർദാർ കെ.എം. പണിക്കർ:
“ മാധവന്റെ മരണം മൂലം മലബാറിന് അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള ഒരു സമുദായ പരിഷ്ക്കർത്താവിനെ നഷ്ടമായി ”
(തുടരും.....)
Ajithputhiya Purayil 

ഈഴവരെക്കുറിച്ച് ഒരു പഠനം: ഏഴാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ശ്രീനാരായണഗുരു

കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നുശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെകേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി.

കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗംസ്ഥാപിച്ചു.

പശ്ചാത്തലം
മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയർ, നായർ തുടങ്ങിയവര് സവർണ്ണമെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ രക്തസാക്ഷികളായിത്തീർ‌ന്നു.ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു.

ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക , മീൻപിടിക്കുക , എണ്ണയാട്ടുക , കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ധീര രക്തസാക്ഷിയായി.

ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റ ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽനിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധംഎന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. ആരോഗ്യസം‌രക്ഷണത്തിന്‌ പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.

താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണം,തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർ‌വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹം, മരണാനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്ഷേത്രങ്ങൾ എല്ലാം തന്നെ നമ്പൂതിരിമാർ കൈവശപ്പെടുത്തിയിരുന്നു. അതിൽ നായന്മാർക്ക് പോലും സ്വാതന്ത്ര്യമുണ്ടായിരുന്നല്ല. അവർണ്ണ ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാൽ ഇതിൽ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവർണ്ണർ തൊട്ടാൽ ഉണ്ടാവുന്ന അശുദ്ധി മാറാൻ നസ്രാണിയെക്കൊണ്ട് തൊടീച്ചാൽ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദൻ "കേരളം ഒരു ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങൾ.
ഡോ. പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽവിജയിക്കുകയും ചെയ്തവരാണ്‌.

ജനനം, ബാല്യം
വയൽവാരം വീട്
ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്.

കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; [3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും,ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്.

അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രംനായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം,അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.

വിദ്യാഭ്യാസം
മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെതമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ചൊല്ലിക്കൊടുക്കുന്നത് നാണു ഉടനുടൻ ഗ്രഹിച്ചിരുന്നു. നാണുവിന്റെ ഈ ഓർമ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞു ഇവൻ ലോകാരാദ്ധ്യനായ മഹാനാവും , പക്ഷെ പതിനാറു വയസ്സുവരെ മാത്രമേ മാതാപിതാക്കൾക്ക് ഇവനെ വളർത്താൻ ലഭിക്കുകയുള്ളു. പിതാവായ നാണുവാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.

ബാലപ്രബോധനം , സിദ്ധരൂപം , അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനം അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. നാണുവിനെ ആശാൻ ആദ്യം പഠിപ്പിച്ചത് രഘുവംശം ആണ്. ഒരു ദിവസം ഈരണ്ട് ശ്ലോകം വീതം ആണ് പഠിപ്പിക്കുക . നാണുവിന്റെ വിശപ്പ് ശമിപ്പിക്കുവാൻ ഇത് മതിയാകുമായിരുന്നില്ല. ഒരു ദിവസം നാണു ആശാനോട് ചോദിച്ചു. ആശാനേ ഇക്കണക്കിനുപോയാൽ പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകാനായി പറ്റും എന്നു തോന്നുന്നില്ല. രഘുവംശം കഴിഞ്ഞ് , മേഘസന്ദേശം , ശാകുന്തളം ഇവയിലേക്ക് കടന്നപ്പോൾ അവയിലെ മിക്ക ഭാഗങ്ങളും നാണു സംഗ്രഹം ആക്കി കഴിഞ്ഞു എന്നു ഗുരുവിനു മനസ്സിലായി. ആശാൻ നാണുവിനെ പാഠശാല ചട്ടമ്പി ആക്കി. സഹപാഠികളുടെ സംശയങ്ങൾ പരിഹാരം നിർദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീർന്നു. അലങ്കാരം , തർക്കം , വേദാന്തം വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിൻ ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.

യൗവ്വനകാലം
22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പണ്ഡിതനായ കുമ്മമ്പിള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകൾ ചൊല്ലിയും ജനങ്ങളിൽതത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.

സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്. മലയിലെ കൊടുംകാട്ടിൽ ഇരുന്നും നടന്നും വിശ്രമിച്ചും കുറെ ദിവസങ്ങൾകൊണ്ട് കോട്ടാർ മലയിലെത്തി. സുഹൃത്തുക്കളുടെ കൂടെ കഴിച്ചും വീട്ടിൽ നിന്നും ഒളിച്ചുമാറിയും കഴിഞ്ഞ ഗുരുദേവനെ കണ്ടുപിടിക്കാനായി അവസാനം വീട്ടുകാർ നിയോഗിച്ചയച്ച ആളുകൾ ഗുരുദേവന്റെ അപ്പോഴത്തെ വിശ്രമകേന്ദ്രമായ നെയ്യാറ്റിൻകരയിലെത്തി. സുഹൃത്തുക്കളുടെയും വന്നുചേർന്നവരുടെയും അഭിപ്രായത്തെ കരുതി ഗുരുദേവൻ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ അമ്മയുടെ മരണശേഷം ആ വീട്ടിൽ നില്കുന്നത് നിരർത്ഥകമായിതോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി. ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാൻ ഈ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല എന്ന് ആ പാവം സ്ത്രീ ഇക്കാലയളവിൽ മനസ്സിലാക്കികാണും.

1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗിതൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച് പലരുടേയും മാറാരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.

സന്യാസത്തിലേക്ക്
എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു. വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ്കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.

അരുവിപ്പുറം ക്ഷേത്രം
1888 മാർച്ച് മാസത്തിൽ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.

സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888 ൽ ആണ് ആ സവർണ്ണമേൽക്കോയ്മയ്കെതിരേയുള്ള കുരുക്ഷേത്രയുദ്ധത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. അന്നേ ദിവസം ഗുരുദേവൻ ഏകാകിയായി ധ്യാനത്തിൽ ഏർപ്പെട്ടു. ഒടുവിൽ അരുവിപ്പുറം ആറ്റിൽ മുങ്ങി ഒരു ശിവലിംഗവുമായി ഉയർന്നു വന്നു. ആ ശിവലിംഗവും പിടിച്ച് ഗുരുദേവൻ മൂന്നുമണിക്കൂറോളം ധ്യാനനിമഗ്നനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. പിന്നീട് ആ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു.

“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”

ശിവഗിരി
1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി,കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.

1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
(തുടരും....)
 Ajithputhiya Purayil 

ഈഴവരെക്കുറിച്ച് ഒരു പഠനം: എട്ടാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ശ്രീനാരായണഗുരു

ജാതി സങ്കല്പം
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.

“ മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന ”

എന്നദ്ദേഹം എഴുതിയതിൽ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിർ‌വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

മതദർശനം
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

“ പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം ”
ദൈവ സങ്കല്പം

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.

സാഹിത്യസംഭാവനകൾ
ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായിഅനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

പ്രധാനകൃതികൾ
ദാർശനീകകൃതികൾ
1. ആത്മോപദേശശതകം
2. ദൈവദശകം
3. ദർശനമാല
4. അദ്വൈതദീപിക
5. അറിവ്
6. ബ്രഹ്മവിദ്യാപഞ്ചകം
7. നിർവൃതിപഞ്ചകം
8. ശ്ലോകത്രയീ
9. ഹോമമന്ത്രം
10. വേദാന്തസൂത്രം

പ്രബോധനകൃതികൾ
1. ജാതിനിർണ്ണയം
2. മതമീമാംസ
3. ജാതിലക്ഷണം
4. സദാചാരം
5. ജീവകാരുണ്യപഞ്ചകം
6. അനുകമ്പാദശകം
7. ധർമ്മ
8. ആശ്രമം
9. മുനിചര്യാപഞ്ചകം

ഗദ്യകൃതികൾ
1. ഗദ്യപ്രാർത്ഥന
2. ദൈവചിന്തനം
3. ദൈവചിന്തനം
4. ആത്മവിലാസം
5. ചിജ്ജഢചിന്തകം

തർജ്ജമകൾ
1. ഈശാവാസ്യോപനിഷത്ത്
2. തിരുക്കുറൾ
3. ഒടുവിലൊഴുക്കം

സ്തോത്രകൃതികൾ
ശിവസ്തോത്രങ്ങൾ
1. ശിവപ്രസാദപഞ്ചകം
2. സദാശിവദർശനം
3. ശിവശതകം
4. അർദ്ധനാരീശ്വരസ്തവം
5. മനനാതീതം (വൈരാഗ ദശകം)
6. ചിജ്ജഢ ചിന്തനം
7. കുണ്ഡലിനീപാട്ട്
8. ഇന്ദ്രിയവൈരാഗ്യം
9. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
10. കോലതീരേശസ്തവം
11. സ്വാനുഭവഗീതി (വിഭൂദർശനം)
12. പിണ്ഡനന്ദി
13. ചിദംബരാഷ്ടകം
14. തേവാരപതികങ്കൾ

സുബ്രഹ്മണ്യസ്തോത്രങ്ങൾ
1. ഷൺമുഖസ്തോത്രം
2. ഷൺമുഖദശകം
3. ഷാൺമാതു രസ്തവം
4. സുബ്രഹ്മണ്യ കീർത്തനം
5. നവമഞ്ജരി
6. ഗുഹാഷ്ടകം
7. ബാഹുലേയാഷ്ടകം

ദേവീസ്തോത്രങ്ങൾ
1. ദേവീസ്തവം
2. മണ്ണന്തല ദേവീസ്തവം
3. കാളീനാടകം
4. ജനനീനവരത്നമഞ്ജരി
5. ഭദ്രകാളീ അഷ്ടകം

വിഷ്ണുസ്തോത്രങ്ങൾ
1. ശ്രീ വാസുദേവാഷ്ടകം
2. വിഷ്ണ്വഷ്ടകം

സ്മാരകങ്ങൾ
• ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌
• രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌

പ്രധാന സംഭവങ്ങൾ

വർഷം സംഭവങ്ങൾ
1090 • ആലുവ അദ്വൈതാശ്രമത്തിന്റെ പ്രാരംഭപ്രവർത്തനം
• മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിലേക്കു പോകുന്ന വഴി കുമ്മാള സമുദായക്കാർക്കുവേണ്ടി സിദ്ധേശ്വരം ക്ഷേത്രത്തിന്റെ സ്ഥാപനം
• അഞ്ചുതെങ്ങിലുള്ള ജ്ഞാനേശ്വര ക്ഷേത്ര പ്രതിഷ്ഠ.
• പഴനി ക്ഷേത്ര സന്ദർശനം
1091 • ആലുവാ അദ്വൈതാശ്രമം സംസ്കൃതസ്ക്കൂൾ ഉദ്ഘാടനം
• തിരുവണ്ണാമലയിൽ ശ്രീ രമണമഹർഷിയുടെ ക്ഷണം സ്വീകരിച്ച് വിശ്രമം
1094 • കൊളമ്പ് യാത്ര
1096 • മദ്യവർജ്ജന സന്ദേശവും ഏകജാതി സന്ദേശവും
• കാരമുക്ക് ക്ഷേത്ര പ്രതിഷ്ഠ
• ആലുവ - സമസ്ത കേരള സഹോദര സമ്മേളനം
1097 • കൊല്ലം പെരിനാട് എസ്.എൻ.ഡി.പി വിശേഷാൽ സമ്മേളനം
• പ്രഭാപ്രതിഷ്ഠ - മുരുക്കുംതുഴ ക്ഷേത്രം - സത്യം , ധർമ്മം , ദയ , ശാന്തി എന്നു രേഖപ്പെടുത്തിയിരിക്കുന്നു ഇവിടെ.
• മഹാകവി രവീന്ദ്രനാഥടാഗോറിന്റെ സന്ദർശനം - വർക്കല
• ശ്രീകണ്ഠേശ്വരം ക്ഷേത്ര പ്രതിഷ്ഠ -പാണാവള്ളി
1099 • മഹാകവി കുമാരനാശാൻ അന്തരിച്ചു
• ആലുവ സർവമതസമ്മേളനം - വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന സന്ദേശം
• വൈക്കം സത്യാഗ്രഹം - ആരംഭം
1100 • മാതൃകാപാഠശാല ശിലാസ്ഥാപനം - ശിവഗിരി
• വൈക്കം സത്യാഗ്രഹാശ്രമ സന്ദർശനം
• മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിക്കുന്നു - വർക്കല
• മഹാത്മാ ഗാന്ധിക്ക് ആലുവായിൽ സ്വീകരണം

1101 • ബ്രഹ്മവിദ്യാലയത്തിന്റെ ശിലാസ്ഥാപനം
• ദിവാൻ വാട്സിന്റെ ശിവഗിരി സന്ദർശനം
• ഗുരുവിന്റെ വിൽപത്രം
1102 • സത്യവ്രതസ്വാമികളുടെ സമാധി
• സിലോൺ സന്ദർശനം
• കളവംകോട് കണ്ണാടി പ്രതിഷ്ഠ - നീലക്കണ്ണാടിയിൽ ഓം ശാന്തി എന്നെഴുതിയിരിക്കുന്നു
1103 • ശ്രീനാരായണ ധർമ്മ സംഘസ്ഥാപനം
• തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ലോഹപ്രതിമാസ്ഥാപ.നം
• വൈക്കം വെച്ചൂർ മഠത്തിൽ വെച്ച് മൂത്രകൃഛ രോഗാരംഭം
1104 • മരണം (മഹാസമാധി) - 1928 സെപ്റ്റംബർ 20(കന്നി 5) [10]

ക്ഷേത്രപ്രതിഷ്ഠകൾ
ശ്രീനാരായണഗുരു മഹാസമാധിമന്ദിരം, ശിവഗിരി

വർഷം ക്ഷേത്രം
1063 അരുവിപ്പുറം ശിവക്ഷേത്രം
1063 ചിറയിൻകീഴ്‌ വക്കം വേലായുധൻ കോവിൽ
1063 കുംഭം മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം
1067 ആയിരം തെങ്ങ്‌ ശിവക്ഷേത്രം
1068 കുളത്തൂർ കോലത്തുകര ശിവക്ഷേത്രം
1068 മീനം വേളിക്കാട്‌ കാർത്തികേയക്ഷേത്രം
1069 കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യൻ ക്ഷേത്രം
1070 കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം
1071 വൃശ്ചികം മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം
1078 മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം
1080 കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം
1083 കുംഭം തലശ്ശേരി ജഗന്നാഥക്ഷേത്രം
1084 മീനം കോട്ടാർ ഗണപതിക്ഷേത്രം
1084 മീനം ഇല്ലിക്കൽ കമ്പിളിങ്ങി അർദ്ധനാരീശ്വര ക്ഷേത്രം
1085 മേടം കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം
1085 കുംഭം മംഗലാപുരം ഗോകർണനാഥക്ഷേത്രം
1087 മകരം ചെറായി ഗൗരീശ്വരക്ഷേത്രം
1087 മേടം ശിവഗിരി ശാരദാമഠം
1088 അരുമാനൂർ ശ്രീ നയിനാർദേവക്ഷേത്രം
1090 മീനം അഞ്ചുതെങ്ങ്‌ ശ്രീ ജ്ഞാനേശ്വരക്ഷേത്രം
1090 ചെങ്ങന്നൂർ സിദ്ധേശ്വരക്ഷേത്രം
1091 കുംഭം പളളുരുത്തി ശ്രീഭവാനി ക്ഷേത്രം
1091 കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം
1092 കൂർക്കഞ്ചേരി മഹേശ്വരക്ഷേത്രം
1094 കുംഭം ചിങ്ങംപെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം
1096 ഇടവം കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)
1097 മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം ( സത്യം, ധർമം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)
1098 മിഥുനം പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം
1101 മീനം പാർളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം
1102 ഇടവം 23. എട്ടപ്പടി ആനന്ദഷൺമുഖക്ഷേത്രം
1102 ഇടവം 31. കളവം കോട്‌ അർധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തിൽ ആലേഖനം ചെയ്ത നീലക്കണ്ണാടി)
1102 വെച്ചല്ലൂർ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)
1083 കോട്ടയം നാഗമ്പടം ശിവക്ഷേത്രം
1083 പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം
(തുടരും...)

 Ajithputhiya Purayil 

ഈഴവരെക്കുറിച്ച് ഒരു പഠനം: ഒമ്പതാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ശ്രീനാരായണ ധർമ്മപരിപാലനയോഗം
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി.

ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:
“ എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന് നാരായണഗുരു. ”

സമാധി
ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. 1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല ഭിഷഗ്വരൻമാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായത്.

ടി.കെ. മാധവന്റെ നേതൃത്വം
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

സി.കേശവന്റെ നേതൃത്വം
1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭണം ആരംഭിച്ചു. 1935 ജൂൺ 7ൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭണം വൻ വിജയമാ‍യി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാ‍നുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാ‍ർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.

സി. കേശവൻ
തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. അദ്ദേഹം 1891 മെയ് 23-നു ജനിച്ചു. അദ്ദേഹം 1969 ജൂലൈ 7-നു മരിച്ചു.

അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു.

തിരുവിതാംകൂർ സംസ്ഥാന കോൺ‌ഗ്രസ് കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെനേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.

ആർ.ശങ്കറും അതിനു ശേഷവും
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാ‍ണ്. 1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.

ആർ. ശങ്കർ

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടരക്കര താലൂക്കിലെ കുഴിക്കലിടവകയിൽ രാമൻ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു. അദ്ദേഹം 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.

ആദ്യകാലം
ശങ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് രസതന്ത്ര ബിരുദം നേടി. 1931 ഇൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രധാനാദ്ധ്യാപകനായി നിയമിതനായി . അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം
അദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി.

നാരായണഗുരുവിനെ തുടര്ന്നു് പ്രസിഡന്റ് പദവി വഹിച്ചവര്‍ കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ,വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ,എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർഎന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു. യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്.

വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെടുക വഴി എസ്.എൻ.ഡി.പി യോഗ ചരിത്രത്തിൽ ഏറ്റവും ദീർഘ കാലം ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്നു.മികച്ച സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹമാണ് സമുദായാംഗങ്ങൾക്കായി മൈക്രോഫൈനാൻസ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയത്.
ജീവിതരേഖ
1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി കേശവന്റെയും ദേവകിയുടെയും മകനായി ജനിച്ചു. ബിസിനസ്സ്, കരാർ പണി എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
ഭാര്യ പ്രീതീ നടേശൻ.മകൻ തുഷാർ വെള്ളാപ്പള്ളി

(തുടരും....)
Ajithputhiya Purayil